കൊച്ചി: ജലന്ധർ രൂപത ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരേ ആ രൂപതയിൽ പ്രവർത്തിക്കുന്ന മിഷനറീസ് ഓഫ് ജീസസ് എന്ന സന്യാസസഭയിലെ അംഗമായ ഒരു സന്യാസിനി കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ നല്കിയ ലൈംഗികപീഡന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കോടതി അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്ത സംഭവം കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്നു കേരള കാത്തലിക് ബിഷപ്സ് കൗണ്സിൽ (കെസിബിസി). ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ ഇടയായതിൽ കെസിബിസി ഖേദിക്കുന്നു.
കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ ശരിതെറ്റുകളെക്കുറിച്ച് അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നു കെസിബിസി കരുതുന്നു. കേസിന്റെ തുടരന്വേഷണവും വിചാരണയും നിഷ്പക്ഷമായും സമ്മർദങ്ങൾക്കു വിധേയമാകാതെയും നടക്കണം. കോടതിയിൽ സത്യം തെളിയുമെന്നും കുറ്റാരോപിതനു തന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം കിട്ടുമെന്നും, കുറ്റം തെളിയിക്കപ്പെട്ടാൽ കുറ്റവാളിക്കു നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തിൽ സന്പൂർണമായ നീതി നടപ്പിലാകാൻവേണ്ടി പ്രാർഥിക്കുന്നു.
ആരോപണം ഉന്നയിച്ച വ്യക്തിയുടെയും ആരോപണവിധേയന്റെയും ആത്മാഭിമാനത്തെയും മനുഷ്യാന്തസിനെയും അവഹേളിക്കുന്നതിനു ബോധപൂർവം നടത്തുന്ന ശ്രമങ്ങൾ നീതിക്കും മനുഷ്യത്വത്തിനും നിരക്കുന്നതല്ല എന്നതും വിസ്മരിക്കരുത്. ഈ കേസിന്റെ മറവിൽ കത്തോലിക്കാ സഭയോടു വിരോധമോ അസൂയയോ ഉള്ള ചിലരും, നിഗൂഢലക്ഷ്യവും നിക്ഷിപ്തതാത്പര്യവുമുള്ള ചില മാധ്യമപ്രവർത്തകരും സഭയ്ക്കുള്ളിലെ ഏതാനും അസംതൃപ്തരും ചേർന്നു കത്തോലിക്കാസഭയെ ബലഹീനമാക്കാനും സഭാപിതാക്കന്മാരെ അപകീർത്തിപ്പെടുത്താനും നടത്തുന്ന ശ്രമത്തെ വിശ്വാസികൾ തിരിച്ചറിയണം.
ഒരു വ്യക്തിക്കെതിരേയുള്ള ആരോപണത്തിന്റെ പേരിൽ ഒരു സഭയെ മുഴുവൻ അധിക്ഷേപിക്കുന്നവർക്കെതിരേ ജാഗ്രത പുലർത്തണം. ഇന്ത്യയിലെ പ്രശസ്തനായ ഒരു മാധ്യമപ്രവർത്തകൻ സഹപ്രവർത്തകയുടെ ലൈംഗികപീഡനാരോപണത്തിനു വിധേയനായി ജയിലിലായപ്പോൾ മാധ്യമപ്രവർത്തകരെയെല്ലാം ആരും അടച്ചാക്ഷേപിച്ചില്ല. കേരളത്തിലെ ഒരു മന്ത്രി ലൈംഗികപീഡനാരോപണത്തിന്റെ പേരിൽ രാജിവയ്ക്കേണ്ടിവന്നപ്പോൾ, മുഴുവൻ മന്ത്രിമാരെയും രാഷ്ട്രീയക്കാരെയും ആരും കുറ്റപ്പെടുത്തിയില്ല.
ഒരു സുപ്രീംകോടതി ജഡ്ജിക്കെതിരേ ലൈംഗികപീഡന ആരോപണമുണ്ടായതിനെത്തുടർന്ന്, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻസ്ഥാനം അദ്ദേഹം രാജിവയ്ക്കേണ്ടിവന്നപ്പോൾ സുപ്രീംകോടതി ജഡ്ജിമാരെയോ ജുഡീഷറിയെ പൊതുവായോ ആരും ആക്രമിച്ചില്ല. എന്നാൽ ഇന്ത്യയിലെ ഒരു കത്തോലിക്കാ ബിഷപ്പിനെതിരേ ലൈംഗികപീഡന ആരോപണം ഉണ്ടായപ്പോൾ, അന്വേഷണം പൂർത്തിയാകുന്നതിനു മുന്പുതന്നെ, ചില സ്ഥാപിതതാത്പര്യക്കാരും മാധ്യമങ്ങളും ചേർന്ന്, കത്തോലിക്കാ സഭയെയും ബിഷപ്പുമാരെ പൊതുവായും ആക്രമിക്കുകയായിരുന്നു.
ഇതിലെ അനീതിയും ഗൂഢലക്ഷ്യവും കത്തോലിക്കർ മാത്രമല്ല പൊതുസമൂഹവും തിരിച്ചറിയണം. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹ്യവികസനം തുടങ്ങിയ രംഗങ്ങളിൽ ശ്ലാഘനീയമായ സേവനം നടത്തിയിട്ടുള്ള, കാലാകാലങ്ങളിലുണ്ടായ പ്രകൃതിദുരന്താവസരങ്ങളിൽ ജാതിയും മതവും നോക്കാതെ വ്യാപകമായ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളിൽ വ്യാപൃതരായിട്ടുള്ള ഒരു സമൂഹത്തെ ഇങ്ങനെ വളഞ്ഞിട്ടാക്രമിക്കുന്നതിനു പിന്നിൽ അസൂയയോ വിദ്വേഷമോ എന്നു വ്യക്തമല്ല.
വിശുദ്ധിയിൽ ജീവിക്കുന്ന നിരവധി ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളുമുള്ള കത്തോലിക്കാസഭയെ, ഒരു ബിഷപ്പിനെതിരേ ഉയർന്ന, ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആരോപണത്തിന്റെ പേരിൽ അവഹേളിക്കുന്നത് അനീതിയാണ്. സഭയിലെ അച്ചടക്കവും അധികാരികളോടുള്ള വിധേയത്വവും തകർത്ത്, സഭയ്ക്കുള്ളിലെ ഐക്യവും കെട്ടുറുപ്പും നശിപ്പിച്ച്, അരാജകത്വം വളർത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. സമർപ്പിത ജീവിതത്തിന്റെ വിശുദ്ധിയും പരിപാവനതയും പരിഹസിക്കപ്പെടുന്നു. കുന്പസാരം പോലുള്ള കൂദാശപോലും ചോദ്യം ചെയ്യപ്പെടുന്നു.
എന്നാൽ, വിശ്വാസതീക്ഷ്ണതയുള്ള ലക്ഷക്കണക്കിനു വിശ്വാസികളും വിശുദ്ധജീവിതം നയിക്കുന്ന ആയിരക്കണക്കിനു സമർപ്പിതരും ത്യാഗപൂർണമായ സേവനം ചെയ്യുന്ന നൂറുകണക്കിനു വൈദികരും മെത്രാന്മാരുമുള്ള ഇന്ത്യയിലെ കത്തോലിക്കാസഭയ്ക്ക്, ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള ഉൾക്കരുത്തുണ്ട്. കാരണം, ഇത് യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെ സ്ഥാപിക്കപ്പെട്ട്, ആയിരക്കണത്തിനു രക്തസാക്ഷികളുടെ ത്യാഗത്തിലൂടെ വളർന്ന്, വിശുദ്ധിയിൽ ജീവിച്ച് സേവനം ചെയ്യുന്ന ആയിരങ്ങളുടെ പ്രാർഥനയിലും പ്രവൃത്തിയിലുംനിന്ന് ഊർജം സംഭരിച്ച്, സമ്മർദങ്ങളെയും മർദനങ്ങളെയും അപവാദപ്രചാരണങ്ങളെയും അതിജീവിച്ച പ്രേഷിതസഭയാണ്. തെറ്റുകൾ തിരുത്തുന്നതിനും കുറവുകൾ പരിഹരിക്കുന്നതിനും കൂടുതൽ ഫലപ്രദമായ സംവിധാനങ്ങൾ സഭയ്ക്കുള്ളിൽ ഉണ്ടാക്കുകയും ചെയ്യും.
ഈ കേസിൽ ഉൾപ്പെട്ടവരുടെ ആരോപണ-പ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ആരെയും വിധിക്കാതെയും ആരെയും സംരക്ഷിക്കാതെയും നിഷ്പക്ഷമായ പോലീസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് കെസിബിസി ആദ്യം മുതൽ എടുത്തത്. സത്യം വ്യക്തമായി അറിയാതെ അനുകൂലമായോ പ്രതികൂലമായോ നിലപാടു സ്വീകരിക്കാൻ കഴിയില്ല. സുപ്രീംകോടതിതന്നെ നിയമവിരുദ്ധമെന്നു പറഞ്ഞിട്ടുള്ള മാധ്യമ വിചാരണയ്ക്കു പകരം, നിയമവാഴ്ച അനുശാസിക്കുംവിധം പോലീസ് അന്വേഷണവും കോടതി വിചാരണയും നടക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
പരാതിക്കാരിയായ സന്യാസിനി, സഭാ നിയമപ്രകാരം അധികാരമുള്ളവർക്കു നല്കിയ പരാതിയിന്മേൽ എത്രയും വേഗം നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെസിബിസി അറിയിച്ചിരുന്നു. സന്യാസിനിയുടെ ആരോപണം പോലീസിന്റെയും കോടതിയുടെയും പരിഗണനയിലിരിക്കുന്പോൾ, പ്രസ്തുത ആരോപണത്തിന്റെ പേരിൽ സഭാധികാരികൾ തിടുക്കത്തിൽ നടപടിയെടുക്കുന്നത് ഉചിതമായിരുന്നില്ല. എങ്കിലും, പോലീസ് അന്വേഷണം അവസാനിക്കാൻ കാത്തുനില്ക്കാതെ, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ ഭരണചുമതലയിൽനിന്നു താത്കാലികമായി മാറ്റിനിർത്തിക്കൊണ്ടുള്ള നടപടി അതിനധികാരമുള്ളവർ കൈക്കൊണ്ടിട്ടുണ്ട്.
സന്യാസിനി ചുമതലപ്പെട്ടവർക്കു പരാതി നല്കിയപ്പോൾ സഭ ന്യായമായ സമയത്തിനുള്ളിൽ ഉചിതമായ നടപടിയെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പരാതിക്കാരിക്കു സഭയിൽനിന്നു നീതി ലഭിച്ചില്ലെന്ന ആരോപണത്തിൽ കഴന്പില്ല. ഏതു കാരണത്തിന്റെ പേരിലായാലും ചില വൈദികരും സന്യാസിനികളും ചേർന്നു കത്തോലിക്കാ സഭയെയും സഭാധികാരികളെയും കൂദാശകളെപ്പോലും പരസ്യമായി അവഹേളിക്കാൻ സഭയുടെ ശത്രുക്കൾക്ക് അവസരം ലഭിക്കുംവിധം വഴിവക്കിൽ സമരം ചെയ്തത് കത്തോലിക്കാസഭയെ സ്നേഹിക്കുന്നവരെയെല്ലാം വേദനിപ്പിച്ചു. അവരുടെ നടപടി ക്രൈസ്തവമൂല്യങ്ങൾക്കും കത്തോലിക്കാ സഭയുടെ ഉത്തമതാത്പര്യങ്ങൾക്കും അവരുടെതന്നെ സന്യാസനിയമങ്ങൾക്കും വിരുദ്ധമായിരുന്നു എന്നു സഭാംഗങ്ങളും പൊതുസമൂഹവും തിരിച്ചറിയുമെന്നു വിശ്വസിക്കുന്നതായും കെസിബിസി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.