തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് വീടും മറ്റും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോൾ 2241 പേർ കഴിയുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
ക്യാമ്പുകളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. നിലവിൽ 75 ക്യാമ്പുകളിൽ 711 കുടുംബങ്ങളിലെ 2241 പേർ കഴിയുന്നത്. തൃശൂർ ജില്ലയിലാണ് കൂടുതൽ ക്യാമ്പുകൾ. ഇവിടെ 44 ക്യാമ്പുകളിലായി 1265 പേർ കഴിയുന്നു. പതിനായിരം രൂപയുടെ സഹായം ഇതുവരെ 5,58,193 പേർക്ക് നൽകി. 29 നകം അർഹതപ്പെട്ട എല്ലാവർക്കും നൽകാനാണ് ശ്രമിക്കുന്നത്.
ദുരിതാശ്വാസ സഹായമെന്ന നിലയിൽ ആഭ്യന്തരതലത്തിൽ 18266 ടണ്‍ സാധനങ്ങളും അന്താരാഷ്ട്രതലത്തിൽനിന്ന് 2071 ടണ്‍ സാധനങ്ങളും ലഭിച്ചു. പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. ഒരു ലക്ഷം രൂപയുടെ ബാങ്ക് വായ്പയ്ക്കായി 1,09,182 അപേക്ഷകൾ ശനിയാഴ്ച വരെ ബാങ്കുകളിൽ ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ നാല് എൽ പി സ്കൂളുകൾ പൂർണമായി നശിച്ചു. ഇത് പുനർനിർമിക്കേണ്ടി വരും. വയനാട്ടിൽ രണ്ടും പാലക്കാട്ടും ഇടുക്കിയിലും ഓരോ എൽപി സ്കൂളുമാണ് തകർന്നത്. 1,62,000 കിലോമീറ്റർ സ്കൂൾ മതിൽ തകർന്നിട്ടുണ്ട്. 506 ശുചിമുറികൾ നശിച്ചു. സ്കൂളുകളിൽ ലാപ്ടോപ്പുകൾ, ഡെസ്ക് ടോപ്പുകൾ അടക്കം 1548 കംപ്യൂട്ടറുകൾ നശിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കെല്ലാം പാഠപുസ്തകം പൂർണമായും നൽകി. 18,000 പേർക്കുള്ള യൂണിഫോം തയാറായിക്കൊണ്ടിരിക്കുന്നു.
3,20,000 കിണറുകളിൽ 3,00,956 എണ്ണം വൃത്തിയാക്കി. 12,000 കിലോമീറ്റർ റോഡ് നശിച്ചു. ആയിരം കോടി രൂപയുടെ പ്രവൃത്തികൾക്കു ടെൻഡർ വിളിച്ചു. ശബരിമലയിലേക്കുള്ള റോഡുകളുടെ പ്രവൃത്തികൾ ഒക്ടോബർ 31നകം പൂർത്തിയാക്കും.
റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, പ്രിൻസിപ്പൽ സെക്രട്ടറി കോ-ഓർഡിനേഷൻ വി. എസ്. സെന്തിൽ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.