തിരുവനന്തപുരം: ശ്രീലങ്കയ്ക്കു പടിഞ്ഞാറ് അറബിക്കടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദത്തെത്തുടർന്ന് ഇന്നു മുതൽ 11 വരെ കേരളത്തിൽ അത്യന്തം കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
ന്യൂനമർദം ഇന്നു ചുഴലിക്കൊടുങ്കാറ്റായി മാറും. ലുബാൻ എന്നു പേരിട്ടിരിക്കുന്ന ഇത് ദിശ അൽപം മാറി വടക്കു പടിഞ്ഞാറു മേഖലയിലെ ഒമാൻ തീരത്തേക്കാണു നീങ്ങുന്നതെന്നാണു സൂചന. കേരളത്തിന്റെ വടക്കൻ തീരത്തേക്കു ചുഴലിക്കാറ്റ് വരുമെന്നു നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമുണ്ടായിരുന്നു. ദിശ മാറിയത് കേരളത്തിന് ആശ്വാസമായി.
മത്സ്യബന്ധനത്തിനായി ഒമാൻ തീരത്തേക്കു പോയ 152 ബോട്ടുകൾക്കു മുൻകരുതൽ സന്ദേശം നൽകാൻ ചരക്കുകപ്പലുകൾ, തീരസംരക്ഷണ സേനയുടെ ഡോണിയർ വിമാനങ്ങൾ എന്നിവയുടെ സഹായം തേടാനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
ചെന്നൈക്കു തെക്കുകിഴക്ക് ബംഗാൾ ഉൾക്കടലിൽ എട്ടാം തീയതിയോടെ മറ്റൊരു ന്യൂനമർദം രൂപപ്പെടുമെന്ന് അധികൃതർ പറയുന്നു. ഇതു കേരളത്തെ ദോഷകരമായി ബാധിക്കാൻ സാധ്യത കുറവാണ്. എന്നാൽ, ഇടുക്കി അടക്കമുള്ള ജില്ലകളിൽ കനത്ത മഴയ്ക്ക് ഇതിടയാക്കും.
വൈദ്യുതി ബോർഡിന്റെയും ജലവിഭവ വകുപ്പിന്റെയും അധീനതയിലുള്ള 31 അണക്കെട്ടുകൾ ഇപ്പോൾ തുറന്നിട്ടുണ്ട്. ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടർ ഇന്നലെ വൈകുന്നേരം തുറക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും മഴ കുറഞ്ഞതിനാൽ തുറന്നില്ല. ഇന്നു രാവിലെ പതിനൊന്നിന് ഒരു ഷട്ടർ തുറന്നു സെക്കൻഡിൽ 50,000 ലിറ്റർ വെള്ളമൊഴുക്കും.
മലമ്പുഴ അടക്കമുള്ള 22 ഡാമുകൾ വ്യാഴാഴ്ച തുറന്നു. മലമ്പുഴയുടെ നാലു ഷട്ടറുകളും ഉയർത്തി.
നെയ്യാറിന്റെ എല്ലാ ഷട്ടറുകളും 45 സെന്റിമീറ്റർ വീതം ഉയർത്തി. പേപ്പാറ ഡാമിന്റെ ഒരു ഷട്ടർ 25 സെന്റിമീറ്ററും അരുവിക്കരയുടെ ഒരു ഷട്ടർ 90 സെന്റിമീറ്ററും ഉയർത്തി.
കല്ലട ഡാമിന്റെ മൂന്നു ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി. കുറ്റ്യാടിയുടെ നാലു ഷട്ടറുകളും മുഴുവനായി ഉയർത്തി. പോത്തുണ്ടിയുടെ മൂന്നു ഷട്ടറുകൾ മൂന്നു സെന്റിമീറ്റർ ഉയർത്തി.
മംഗലം ഡാമിന്റെ ആറു ഷട്ടറുകൾ 15 സെന്റീമീറ്റർ വീതം തുറന്നു. വാഴാനി, പീച്ചി, വാളയാർ, മീങ്കര, ചീമേനി, മലങ്കര, കാരാപ്പുഴ, ഭൂതത്താൻകെട്ട്, മണിയാർ, പന്പ, പഴശി, ശിരുവാണി എന്നിവയും തുറന്നവയിൽ പെടും.
ബാണാസുരസാഗർ, കക്കി, മാട്ടുപ്പെട്ടി, പൊൻമുടി, ലോവർ പെരിയാർ, മൂഴിയാർ, പെരിങ്ങൽകുത്ത്, കേരള ഷോളയാർ എന്നിവയും ഇന്നലെ തുറന്നവയിൽ പെടും.
ജില്ലകളിൽ അലർട്ട് തുടരുന്നു
ഇടുക്കിയിലും മലപ്പുറത്തും നാളെ അത്യന്തം കനത്ത മഴ പ്രവചിക്കുന്ന റെഡ് അലർട്ടാണ്. വയനാട്ടിൽ ഇന്നും നാളെയും അതി ശക്തമായ മഴ പ്രവചിക്കുന്ന ഓറഞ്ച് അലർട്ടുണ്ട്. കണ്ണൂരിലും കോഴിക്കോട്ട് ഒൻപതു വരെ യെല്ലോ അലർട്ട് തുടരും. പാലക്കാട്ട് തിങ്കൾ വരെ ഓറഞ്ച് അലർട്ട് തുടരും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ നാളെ വരെ യെല്ലോ അലർട്ടാണ്. പത്തനംതിട്ടയിൽ നാളെ വരെ ഓറഞ്ച് അലർട്ടാണ്. തൃശൂരിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, പാലക്കാട് ജില്ലകളിൽ കനത്ത മുൻകരുതൽ വേണമെന്നും നിർദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.