തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണം സമയബന്ധിതമായും ശാസ്ത്രീയമായും നടപ്പാക്കാൻ അഞ്ചു തലങ്ങളുള്ള സംഘടനാ സംവിധാനം ഏർപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഏറ്റെടുക്കാനുദ്ദേശിക്കുന്ന പദ്ധതികളെല്ലാം അംഗീകരിക്കേണ്ട മന്ത്രിസഭയായിരിക്കും സംഘടനാ സംവിധാനത്തിൽ മുകളിൽ നിൽക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മന്ത്രിസഭയ്ക്കു താഴെ മുഖ്യമന്ത്രി ചെയർമാനായി ഉപദേശക സമിതിയുണ്ടാകും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, സംസ്ഥാന മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, മാത്യു ടി.തോമസ്, എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ചീഫ്സെക്രട്ടറി, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ, മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായർ, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ചന്ദ്രശേഖർ, ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രൻ, ജിഐസി സിഇഒ ആലീസ് വൈദ്യൻ, വ്യവസായി എം.എ. യൂസഫലി, സിഡിഎസ് മുൻ ഡയറക്ടർ ഡോ.കെ.പി. കണ്ണൻ, ഹഡ്കോ മുൻ ചെയർമാൻ വി. സുരേഷ്, ഡോ. മുരളി തുമ്മാരുകുടി എന്നിവർ ഉപദേശകസമിതിയിലുണ്ട്. പദ്ധതികൾ സംബന്ധിച്ച് ഉപദേശക മാർഗനിർദേശങ്ങൾ നൽകുകയാണ് മുഖ്യചുമതല. സമിതിയുടെ ആദ്യയോഗം 22നു ചേരും. മൂന്നാംതലത്തിൽ ചീഫ്സെക്രട്ടറി ചെയർമാനായി ഉന്നതതല അധികാരസമിതിയാണ്. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരും നോമിനേറ്റ് ചെയ്യപ്പെടുന്ന രണ്ട് എക്സ് ഒഫിഷ്യോ അംഗങ്ങളും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമാണ് അംഗങ്ങൾ. സമിതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണുവിനെ നിയമിച്ചു.
മന്ത്രിസഭയുടെയും ഉപദേശക സമിതിയുടെയും അംഗീകാരത്തിനായി നിർവഹണസമിതി മുന്നോട്ടുവയ്ക്കുന്ന പദ്ധതി നിർദേശങ്ങൾ പരിശോധിച്ച് അംഗീകരിക്കലാണ് പ്രധാന ചുമതല. മന്ത്രിസഭ അംഗീകരിക്കുന്ന വിവിധ പദ്ധതികളുടെയും പരിപാടികളുടെയും നിർവഹണ നിരീക്ഷണവും സമിതി നടത്തും. വിവിധ വകുപ്പുകളുമായുള്ള ഏകോപനം, ധനസമാഹരണത്തിന് സർക്കാരിനെ ഉപദേശിക്കൽ എന്നിവയും ചുമതലകളാണ്.ഉന്നതതല അധികാരസമിതിക്ക് താഴെ മൂന്നംഗങ്ങളുള്ള നിർവഹണസമിതി. ഇതിൽ മുൻ ചീഫ് സെക്രട്ടറി ഡോ.കെ.എം. ഏബ്രഹാം ചെയർമാനും ഡോ.വി. വേണു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാകും.
പുറമേ പ്രഫഷണലുകൾ ഉൾപ്പെടുന്ന സെക്രട്ടേറിയറ്റ് സംവിധാനവുമുണ്ടാകും. പദ്ധതികളുടെ നിർവഹണ, മേൽനോട്ടങ്ങൾക്കു വകുപ്പുതലത്തിൽ ജില്ലാതല സമിതികളുമുണ്ടാകും. പദ്ധതി നിർവഹണത്തിനുള്ള സാമഗ്രികളുടെയും സേവനങ്ങളുടെയും ശേഖരണത്തിന് വൈദഗ്ധ്യമുള്ള ഏജൻസിയെ ചുമതലപ്പെടുത്തും. കേന്ദ്രീകൃത സംവിധാനത്തിലൂടെ ഗുണമേന്മയും സുതാര്യവും വിവേചനമില്ലാത്തതും മത്സരാധിഷ്ഠിതവുമായ നിരക്കുകൾ ഉറപ്പുവരുത്താനാകും.
പദ്ധതി നിർവഹണ ഫണ്ട് കണ്ടെത്തുന്നത്
• വിവിധ വകുപ്പുകൾക്ക് ബജറ്റിൽ വകയിരുത്തിയ വിഹിതത്തിന്റെ പുനഃക്രമീകരണം.
• വായ്പാപരിധി ഉയർത്തുക വഴി ലഭ്യമാകുന്ന
അധിക ഫണ്ട്.
• കേന്ദ്ര ദുരന്തപ്രതിരോധ നിധിയിലും കേന്ദ്രാവിഷ്കൃത
പദ്ധതികളിലുംനിന്ന് ലഭ്യമാകാനിടയുള്ള വിഹിതം.
• കേന്ദ്രസർക്കാർ സ്കീമുകളിലെ ഫ്ളെക്സി ഫണ്ട്.
• ലോകബാങ്ക്, എഡിബി തുടങ്ങിയ മൾട്ടി ലാറ്ററൽ ഏജൻസികളിൽ നിന്നുള്ള സഹായം.
• ക്രൗഡ് ഫണ്ടിംഗ്.
• മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ സ്വരൂപിക്കുന്ന തുക.
• ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി(ജൈക്ക) തുടങ്ങിയ ബൈലാറ്ററൽ ഏജൻസികളിൽ നിന്നുള്ള സഹായം.
• നബാർഡ് ധനസഹായം.
• ഹഡ്കോ വായ്പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.