തിരുവനന്തപുരം : സംസ്ഥാനത്തെ ചിലയിടങ്ങളിൽ എച്ച്1എൻ1 പനിബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതിനാൽ പൊതുജനങ്ങൾ ഈ രോഗത്തിനെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.
ജലദോഷപ്പനിയോട് സാദൃശ്യം: പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയിൽ, ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് എച്ച്1എൻ1 പനിയുടെ ലക്ഷണങ്ങൾ, ചിലരിൽ ഛർദിയും വയറിളക്കവും കാണാറുണ്ട്. ഈ ലക്ഷണങ്ങൾ സാധാരണ സമയം കൊണ്ട് കുറയുന്നില്ലെങ്കിലോ ക്രമാതീതമായി അസുഖം കൂടുകയോ ചെയ്താൽ ഡോക്ടറുടെ സേവനം തേടുകയും ശരിയായ ചികിത്സ ഉറപ്പുവരുത്തുകയും വേണം.
ചികിത്സ: എച്ച്1എൻ1 പനിക്കെതിരെ ഒസർട്ടാമീവിർ എന്ന മരുന്നു വളരെ ഫലപ്രദമാണ്. ഇതു ഡോക്ടറുടെ നിർദേശനാനുസരണം മാത്രം കഴിക്കണം. സർക്കാർ ആശുപത്രികളിലും കാരുണ്യ ഫാർമസികളിലും ഈ മരുന്നു ലഭ്യമാണ്. ഈ രോഗത്തിനെതിരെ കൃത്യമായ ചികിത്സാ മാർഗ രേഖകൾ (എബിസി ഗൈഡ് ലൈൻ) ഡോക്ടർമാർക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്.
വായുവഴി പകരുന്ന രോഗം ആയതിനാൽ കുടുതൽ ശ്രദ്ധവേണം. രോഗി ചുമയ്ക്കുന്പോഴും തുമ്മുന്പോഴും രോഗാണു വായുവിൽ കലരുകയും ഇതു ശ്വസിക്കുന്നവർക്ക് രോഗം പിടിപെടുകയും ചെയ്യും. അതിനാൽ ചുമയ്ക്കുന്പോഴും തുമ്മുന്പോഴും ടവൽ കൊണ്ടു മൂക്കും വായും മൂടുവാൻ ശ്രദ്ധിക്കണം.
ജലദോഷപ്പനിയും മറ്റു രോഗ ലക്ഷണങ്ങളും ഉള്ളപ്പോൾ സ്കൂൾ, കോളജ്, ജോലി സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകാതെ വീടിനുള്ളിൽ വിശ്രമിക്കുവാൻ ശ്രദ്ധിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു വൃത്തിയായി കഴുകണം. രോഗി ഇടവിട്ടു ചൂടുള്ള പാനീയങ്ങളും പോഷകാഹാരങ്ങളും കഴിക്കണം.
ആവശ്യത്തിനു വിശ്രമിക്കാൻ ശ്രദ്ധിക്കണം. രോഗപ്രതിരോധ ശേഷി കുറഞ്ഞവരുമായി (കുഞ്ഞുങ്ങൾ, വൃദ്ധർ) ഒരാഴ്ചക്കാലത്തേക്കു രോഗീസന്പർക്കം ഒഴിവാക്കണം. യാത്ര ചെയ്യുന്പോഴും പൊതുചടങ്ങുകളിൽ പങ്കെടുക്കുന്പോഴും ആൾക്കൂട്ടത്തിൽ പോകേണ്ടി വരുന്പോഴും രോഗം പകരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം.
കൂടുതൽ കരുതൽ വേണ്ടവർ : ഗർഭിണികളിൽ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ഡോക്ടറെ കണ്ട് എച്ച്1എൻ1 പനിയ്ക്കെതിരെ പ്രതിരോധ മരുന്ന് കഴിക്കണം.
പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, കരൾ, വൃക്കരോഗം മുതലായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.