രാമപുരം: രാമപുരത്തിന്റെ പൗരാണികതയ്ക്കും ആത്മീയ വിശുദ്ധിക്കും മാറ്റുകൂട്ടുന്ന മനോഹരമായ ദേവാലയം കൂദാശയ്ക്കൊരുങ്ങി. വിശുദ്ധ ആഗസ്തീനോസിന്റെ ആത്മീയചൈതന്യവും വാഴ്ത്തപ്പെട്ട തേവർപറന്പിൽ കുഞ്ഞച്ചന്റെ ആത്മീയ സാന്നിധ്യവുമുള്ള രാമപുരത്തു പൂർത്തീകരിച്ച ദേവാലയത്തിന്റെ കൂദാശ 2019 ജനുവരി 13ന് നടക്കും.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ദേവാലയങ്ങളിലൊന്ന് എന്നു വിശേഷിപ്പിക്കാവുന്ന മൂന്നു നിലകളിൽ നിർമിച്ച ദേവാലയത്തിന്റെ മുൻവശം ഗ്രീക്ക്, പോർച്ചുഗീസ്, ജർമൻ കലകളുടെ സങ്കലനമാണ്. പഴയകാല ഭാരതീയ ദേവാലയങ്ങളുടെ ശിൽപകലാശൈലിയിലാണ് അൾത്താര നിർമിച്ചിരിക്കുന്നത്. ബലിയർപ്പണം നടക്കുന്പോൾ സ്വർഗം അതു വീക്ഷിക്കുന്നു, ബലിയർപ്പണം അനന്തതയിലേക്കു പോകുന്നു എന്ന സങ്കൽപ്പത്തിന് അനുയോജ്യമായ വിധം 35 അടിയോളം ഉയരത്തിൽ നിർമിച്ച തോറ (ബലിപീഠത്തിനു സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ മുകൾഭാഗം) ഈ ആരാധനാലയത്തിന്റെ പ്രത്യേകതയാണെന്ന് വികാരി റവ.ഡോ.ജോർജ് ഞാറക്കുന്നേൽ പറഞ്ഞു. ദേവാലയത്തിന്റെ താഴത്തെ നിലയിൽ വാഴ്ത്തപ്പെട്ട തേവർപറന്പിൽ കുഞ്ഞച്ചന്റെ മ്യൂസിയം തയാറാക്കിയിട്ടുണ്ട്. രണ്ടാം നിലയിൽ ഭക്തസംഘടനകളുടെ ഓഫീസും യോഗഹാളുമാണ്. സ്ഥിരം മീഡിയാ റൂമും രണ്ടാം നിലയിലുണ്ടാകും.
രാമപുരം ഇടവകാംഗങ്ങളുടെയും ഇവിടെനിന്നു വിദേശങ്ങളിൽ കഴിയുന്നവരുടെയും ആത്മാർഥമായ സഹകരണത്തിലാണു ദേവാലയം ഉയർന്നിരിക്കുന്നത്.പള്ളിയിലും മോണ്ടളത്തിലുമായി അയ്യായിരം പേർക്ക് ഒരേ സമയം പ്രാർഥനയിൽ പങ്കുചേരാൻ സാധിക്കും. ബലിപീഠത്തിന്റെ ഇരുവശത്തും മുതിർന്നവർക്കായി ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്.
പുതുവർഷത്തിൽ നടക്കുന്ന കൂദാശാ കർമങ്ങളിൽ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പളളിക്കാപറന്പിൽ തുടങ്ങിയവർ കാർമികത്വം വഹിക്കും. വിവിധ റീത്തുകളിലെ ഇരുപത്തിയഞ്ചോളം ബിഷപ്പുമാരും പങ്കെടുക്കും. 2009ൽ റവ.ഡോ. ജോർജ് ഞാറക്കുന്നേൽ വികാരിയായി ചുമതലയേറ്റ ശേഷമാണ് പുതിയ ദേവാലയം നിർമിക്കാൻ നടപടിയായത്. 33 വർഷം ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ അധ്യാപകനായിരുന്ന റവ.ഡോ.ജോർജ് ഞാറക്കുന്നേൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉൾപ്പെടെ 18 വൈദികമേലധ്യക്ഷന്മാർ ഉൾപ്പെടെ ഒട്ടേറെ സന്യസ്തരുടെ ഗുരുഭൂതനാണ്.
ദേവാലയ കൂദാശയുടെ ക്രമീകരണങ്ങൾക്കായി വരുംദിവസങ്ങളിൽ വിവിധ കമ്മിറ്റികൾ രൂപീകരിക്കും. വൈസ് പോസ്റ്റുലേറ്റർ റവ.ഡോ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. മൈക്കിൾ കിഴക്കേപറന്പിൽ, ഫാ. ജോർജ് വയലിൽ, ഫാ. ജോർജ് പറന്പിത്തടത്തിൽ, ട്രസ്റ്റിമാരായ ജോണി വാലുമ്മേൽ, ജോജോ മണ്ണാപറന്പിൽ, ബെന്നി കച്ചിറമറ്റം, അഗസ്റ്റ്യൻ കക്കൊഴയിൽ എന്നിവർ നേതൃത്വം നൽകും.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ, രാമപുരത്തു വാര്യർ, ലളിതാംബിക അന്തർജനം, പാറേമാക്കൽ ഗോവർണദോർ തുടങ്ങിയവരാലും പൗരാണികമായ നാലന്പലത്തിന്റെ സാന്നിധ്യത്താലും പ്രശസ്തമായ രാമപുരത്ത് ഉയർന്ന പുതിയ ദേലാലയം ഈ നാടിനൊരു തീർഥാടക കേന്ദ്രമായി പെരുമയിലേക്കു വളരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.