ആലുവ: പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും അവഗണിച്ചുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കരുതെന്ന് മന്ത്രി കെ. രാജു. പ്രകൃതിയെ അവഗണിച്ചതിന്റെ ഫലമാണ് നാം നേരിട്ട പ്രളയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന് സംഘടിപ്പിച്ച ക്ഷീര കര്‍ഷകര്‍ക്കുള്ള പ്രളയസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയം ക്ഷീരമേഖലയിൽ കനത്ത നാശമാണു വിതച്ചത്. ആറായിരത്തിലധികം പശുക്കൾ ചത്തു. നിരവധി സഹകരണ സംഘങ്ങളുടെ കാലിത്തീറ്റകളും ഉപകരണങ്ങളും നശിച്ചു. ഏകദേശം 200 കോടി രൂപയുടെ നഷ്ടം നേരിട്ടതായാണ് കണക്കാക്കുന്നത്. പ്രളയാന്തര പ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷീര വകുപ്പ് തയാറാക്കിയ പ്രൊജക്ട് പ്രകാരം 55 കോടി രൂപയുടെ ധനസഹായം നല്കാന് തത്വത്തിൽ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാരിനൊപ്പം സംസ്ഥാന സര്‍ക്കാരും 22 കോടി രൂപ ക്ഷീര മേഖലയ്ക്ക് നല്‍കും. പ്രളയത്തില്‍നിന്നു കന്നുകാലികളെ സംരക്ഷിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ കേന്ദ്രീകൃത ക്യാറ്റില്‍ ഷെല്‍ട്ടറുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതിനു വേണ്ട സഹായവും സര്‍ക്കാര്‍ ലാഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശുവിനെ നഷ്ടമായ കര്‍ഷകര്‍ക്ക് 10,000 രൂപയും പശുക്കുട്ടിയെ നഷ്ടമായവര്‍ക്ക് 5,000 രൂപയും നല്‍കും. കാലിത്തൊഴുത്ത് പൂര്‍ണമായും നഷ്ടമായവര്‍ക്ക് 7,500 രൂപയും നല്‍കും. ക്ഷീര കര്‍ഷകര്‍ക്ക് വൈക്കോല്‍ വിതരണം ചെയ്യുന്നതിന് 25 ലക്ഷം രൂപ ചെലവഴിക്കും.
എറണാകുളം യൂണിയന്റെ കീഴിലുള്ള എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രളയബാധിതര്‍ക്ക് 1.27 കോടി രൂപയുടെ ധനസഹായമാണു നല്‍കുന്നത്. 2017-18 വർഷത്തെ ക്ഷീര സംഘങ്ങൾക്കുള്ള ഡിവിഡന്റ് വിതരണവും ചടങ്ങിൽ കൈമാറി.
അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ലിസി ഏബ്രഹാം, യൂണിയന് ചെയര്മാന് പി.എ. ബാലന്, മുന്‍ ചെയര്മാന് എം.ടി. ജയന്, മേരി ലോനപ്പന്, ജോണ്‍ തെരുവത്ത്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയക്ടര്‍ ജോസ് ജേക്കബ്, സി.പി. ഗോപകൃഷ്ണന്, സോണി ഈറ്റക്കല്‍, ജോമോന് ജോസഫ്, ഇ.എം. പൈലി, ലിസി സ്റ്റീഫന്‍, ലിസി സേവ്യര്‍, ടി.വി. ഷാജി, ജോസ്.സി കുര്യന്, ആര്. രബിത, മനേജിംഗ് ഡയക്ടര്‍ ഡോ. എം. മുരളീധരദാസ് എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി ‘കുറഞ്ഞ ചെലവില്‍ സന്തുലിത കാലിത്തീറ്റ ക്രമം’എന്ന വിഷയത്തില്‍ നാഷണല്‍ ഡയറീസ് ഡവലപ്മെന്റ് ബോര്‍ഡ് സീനിയര്‍ മാനേജര്‍ റോമി ജേക്കബ് ക്ലാസ് എടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.