കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി എ.എ. റഹീമിനെയും പ്രസിഡന്റായി എസ്. സതീഷിനേയും തെരഞ്ഞെടുത്തു. എംഎൽഎമാർ കൂടിയായ എം. സ്വരാജ്, എ.എൻ. ഷംസീർ എന്നിവർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഇവരുടെ തെരഞ്ഞെടുപ്പ്. എസ്.കെ. സജീഷാണ് (കോഴിക്കോട്) ട്രഷറർ.
ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമാണ് തിരുവനന്തപുരം സ്വദേശിയായ റഹിം. ഇതുവരെ ജോയിന്റ് സെക്രട്ടറിയായിരുന്നു എറണാകുളം സ്വദേശിയായ സതീഷ്. നേതൃത്വത്തിന്റെ പ്രായപരിധി 37 വയസാക്കാനുള്ള സംഘടനയുടെ നീക്കത്തിന് സിപിഎം തടയിട്ട ആനുകൂല്യത്തിലാണ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഇത്തവണയും പലരും കടന്നുവന്നത്.
കമ്മിറ്റിയില്‍നിന്ന് 52 പേര് സ്ഥാനമൊഴിഞ്ഞപ്പോൾ നിലവിലുള്ള ഒരൊഴിവിൽ ഉൾപ്പെടെ 53 പേർ പുതുതായി സംസ്ഥാന കമ്മിറ്റിയിൽ ഇടം പിടിച്ചു. ഇതിൽ 16 പേർ വനിതകളാണ്. 90 അംഗ സംസ്ഥാനകമ്മിറ്റിയെയാണ് ഇത്തവണ തെരഞ്ഞെടുത്തത്. കഴിഞ്ഞതവണ ഒരുസ്ഥാനം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. പി. നിഖില്‍, കെ. റഫീഖ്, പി.ബി. അനൂപ്, ചിന്താ ജെറോം, വി.കെ. സനോജ് (ജോയിന്റ് സെക്രട്ടറിമാര്‍). മനു സി. പുളിക്കല്‍, കെ. പ്രേംകുമാര്‍, കെ.യു. ജനീഷ്കുമാര്‍, എം. വിജിന് (വൈസ് പ്രസിഡന്റുമാര്‍). സി.ജെ. സജിത്ത്, പി.കെ. മുബഷീര്‍, ഡോ. പ്രിന്‍സി കുര്യാക്കോസ്, രമേഷ് കൃഷ്ണന്, സജേഷ് ശശി, എസ്.ആര്. അരുണ്‍ബാബു, കെ.പി. പ്രമോഷ്, എം. ഷാജര്‍, ജെ.എസ്. ഷിജുഖാന്, വി. വസീഫ്, ജെയ്ക് സി. തോമസ്, എസ്. കവിത (സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
പാലക്കാട്ടെ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി സംബന്ധിച്ചുള്ള ചോദ്യത്തിന് സ്ത്രീക്കൊപ്പമാണ് സംഘടനയെന്നും അതിനുള്ള തെളിവാണ് അവർ ഈ സമ്മേളനത്തിൽ പങ്കെടുത്തതെന്നും എ. എ. റഹിം പറഞ്ഞു.
മൂന്ന് ദിവസമായി കോഴിക്കോട്ട് നടന്ന സംസ്ഥാന സമ്മേളനം യുവജന റാലിയോടെയും പൊതുസമ്മേള നത്തോടെയുമാണ് സമാപിച്ചത്. സമാപന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.