പത്തനംതിട്ട: ശബരിമല സന്നിധാനം, പന്പ, നിലയ്ക്കൽ, ഇലവുങ്കൽ പ്രദേശങ്ങളിൽ ഇന്നു മുതൽ 22 വരെ ക്രിമിനൽ നടപടിക്രമം 144 പ്രകാരം പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ജനങ്ങൾ അന്യായമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
ഇലവുങ്കൽ മുതൽ സന്നിധാനംവരെ പ്രാർഥനായജ്ഞങ്ങൾ, മാർച്ച്, മറ്റ് നിയമവിരുദ്ധമായ ഒത്തുചേരലുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. തീർഥാടകർ, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മണ്ഡല, മകരവിളക്കുകാലത്ത് അക്രമങ്ങൾക്കും പ്രതിഷേധത്തിനും സാധ്യതയുള്ളതായി ജില്ലാ പോലീസ് മേധാവി ടി. നാരായണൻ ജില്ലാ കളക്ടർക്കു റിപ്പോർട്ട് നല്‍കിയതിനെത്തുടർന്നാണ് നിരോധനാജ്ഞ.
ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സംഘം ചേര്‍ന്നു പ്രതിഷേധ പരിപാടികളും അക്രമങ്ങളും നടത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. പ്രതിഷേധക്കാര്‍ തമ്പടിച്ചാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകും. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ സംഘംചേരലും പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും നിയമംമൂലം തടയണമെന്നാണു പോലീസിന്റെ ആവശ്യം. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോൾ ശബരിമല, പന്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ ഉണ്ടായിരുന്നു. ആ ദിവസങ്ങളിലെ അക്രമങ്ങൾക്ക് 67 കേസുകൾ എടുത്തിട്ടുണ്ട്.
എരുമേലിയിലും നിരോധനാജ്ഞ
കോട്ടയം: എരുമലി ടൗണിലും കണമല, മുക്കൂട്ടുതറ, എംഇഎസ് ജംഗ്ഷൻ എന്നീ ഭാഗങ്ങളിലെ എല്ലാ റോഡുകളിലും ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി ഇന്നു രാവിലെ ആറു മുതൽ ഏഴ് ദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, പ്രാർഥനാ യോഗങ്ങൾ തുടങ്ങി എല്ലാവിധ കൂട്ടംകൂടലുകളും ആൾക്കൂട്ടവും നിരോധിച്ചിട്ടുണ്ട്. മതപരമായ ആചാരപ്രകാരമുള്ള തീർഥാടകരുടെ വാഹനങ്ങൾക്കോ കാൽനടയാത്രയ്ക്കോ മരണാനന്തര ചടങ്ങുകൾ, വിവാഹം തുടങ്ങിവയ്ക്കോ നിരോധനമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.