കണ്ണൂർ: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നടപ്പിലാക്കുന്ന ഗ്രീൻ കാർപെറ്റ് പദ്ധതി 2020-ൽ പൂർത്തിയാക്കും. സഞ്ചാരികൾക്ക് സുരക്ഷയും വൃത്തിയും ഉറപ്പാക്കി നടപ്പാക്കുന്ന ഈ പച്ചപ്പരവതാനി പദ്ധതിക്കായി സംസ്ഥാനത്തെ 77 വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
2020-ൽ പദ്ധതി പൂർത്തിയാക്കണമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് ഡിടിപിസി സെക്രട്ടറിമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന ജില്ലകളിലെ ടൂറിസം മേധാവികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം നല്‍കിയത്. 2016-ൽ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചെങ്കിലും പാതിവഴിയിൽ അവസാനിക്കുകയായിരുന്നു.
പദ്ധതിയിൽ ഉൾപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യ വികസനം, വൃത്തിയുളള ശുചിമുറികള്‍, ഗുണനിലവാരമുളള ഭക്ഷണം, ശുചിത്വം, മാലിന്യനിര്‍മാര്‍ജനം, നടപ്പാത എന്നിവ ഉറപ്പുവരുത്തണം. പദ്ധതിപ്രദേശത്തെ ടാക്സി, ഓട്ടോ ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, ഹോട്ടല്‍ ജീവനക്കാര്‍ തുടങ്ങി വിനോദസഞ്ചാരികളുമായി ബന്ധപ്പെടുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.
ടൂറിസം കേന്ദ്രങ്ങളിലെ തദ്ദേശസ്വയംഭരണ പ്രതിനിധികള്‍, ഇറിഗേഷന്‍, കെഎസ്ഇബി, ഫോറസ്റ്റ്, പോലീസ്, കുടുംബശ്രീ, സന്നദ്ധസംഘടനകളുടെ പ്രതിനിധികള്‍, ടൂറിസം മേഖലകളിൽനിന്നുള്ളവർ എന്നിവരുൾക്കൊള്ളുന്ന ടാസ്ക് ഫോഴ്സിന്റെയും മോണിറ്ററിംഗ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. അതത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിലുളള ടാസ്ക് ഫോഴ്സ് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തും. ഒപ്പം ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളുന്ന ജില്ലാതലത്തിലുളള മോണിറ്ററിംഗ് കമ്മിറ്റിയും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുണ്ട്.
പദ്ധതിയിൽ ഉൾപ്പെട്ട ജില്ലകളിലെ സ്ഥലങ്ങളുടെ എണ്ണം ബ്രായ്ക്കറ്റിൽ; തിരുവനന്തപുരം (10), കണ്ണൂർ (10), കൊല്ലം (നാല്), പത്തനംതിട്ട (നാല്), ആലപ്പുഴ (നാല്), പാലക്കാട് (മൂന്ന്), മലപ്പുറം (മൂന്ന്), കാസർഗോഡ് (രണ്ട്), കോട്ടയം (രണ്ട്), ഇടുക്കി (എട്ട്), എറണാകുളം (ഒമ്പത്),തൃശൂർ (ഏഴ്), കോഴിക്കോട് (അഞ്ച്), വയനാട് (ആറ്).
റെനീഷ് മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.