പമ്പ: നിരോധനാജ്ഞ ലംഘിച്ച് യുഡിഎഫ് നേതാക്കൾ ഇന്നലെ നിലയ്ക്കലിലും പന്പയിലും പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, ഘടകകക്ഷി നേതാക്കളായ എം.കെ. മുനീർ, പി.ജെ. ജോസഫ്, ജോണി നെല്ലൂർ, എൻ.കെ. പ്രേമചന്ദ്രൻ, ജി. ദേവരാജൻ, സി.പി. ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. നിരോധനാജ്ഞ ലംഘിച്ചതിനു നേതാക്കൾ അടക്കം നൂറോളം പേർക്കെതിരേ പന്പാ പോലീസ് കേസെടുത്തു.
ഇലവുങ്കൽ മുതൽ ശബരിമല സന്നിധാനം വരെയും എരുമേലിയിലുമായി പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ഭക്തരെ ശബരിമലയിൽ നിന്നകറ്റുകയാണെന്നും ശരണം വിളിക്കാൻ പോലുമാകാത്ത സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
രാവിലെ നിലയ്ക്കലിൽ എത്തിയ യുഡിഎഫ് സംഘം അവിടെ കുത്തിയിരുന്ന് നിരോധനാജ്ഞ ലംഘിച്ചതായി പ്രഖ്യാപിച്ചു. ശരണം വിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നെങ്കിലും അറസ്റ്റ് വേണ്ടെന്ന നിർദേശം നേരത്തേതന്നെ ലഭിച്ചിരുന്നതിനാൽ നേതാക്കളെ നീക്കംചെയ്തില്ല. തുടർന്ന് പന്പയിലേക്കു പോകണമെന്ന് നേതാക്കൾ പറഞ്ഞു. എംഎൽഎമാർ, എംപിമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് ഔദ്യോഗിക വാഹനങ്ങളിൽ പോകാമെന്നും മറ്റുള്ളവർ ബസിൽ പോകണമെന്നും പോലീസ് ആവശ്യപ്പെട്ടു. തങ്ങൾക്ക് ഇതു സമ്മതമല്ലെന്ന് നേതാക്കൾ പറഞ്ഞു.
നിലയ്ക്കലിലെ പ്രതിഷേധത്തിനുശേഷം ഇടത്താവളത്തിലെത്തി ഭക്തരുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞു. ഒന്നര മണിക്കൂറോളം നിലയ്ക്കലിൽ ചെലവഴിച്ചശേഷമാണ് സംഘം പന്പയിലേക്കു തിരിച്ചത്. നേതാക്കളും പ്രവർത്തകരും ഒരുമിച്ച് കെഎസ്ആർ ടിസി ബസിലാണു പമ്പയിലേക്കു പോയത്. ഉച്ചയോടെ പന്പയിലെത്തിയ സംഘം അവിടെയും പ്രതിഷേധം നടത്തി.
സന്നിധാനത്തേക്കുള്ള പാതയിൽ ഗണപതി കോവിലിനു താഴെയാണ് കുത്തിയിരുന്നു പ്രതിഷേധിച്ചത്. ഇവിടെ ശരണംവിളിയോടൊപ്പം നിരോധനാജ്ഞ പിൻവലിക്കണമെന്ന് മുദ്രാവാക്യവും മുഴക്കി.
നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശത്തു സംഘടിച്ചു പ്രതിഷേധിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നേതാക്കൾക്കും കണ്ടാലറിയാവുന്ന പ്രവർത്തകർക്കുമെതിരെയാണ് കേസ്.
സന്നിധാനത്തേക്കു പോകാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും അയ്യപ്പഭക്തർക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സന്നിധാനം യാത്ര ഉപേക്ഷിക്കുകയാണെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചു. നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗവർണറെ കാണാനും യുഡിഎഫ് സംഘം തീരുമാനിച്ചു. ഭക്തരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും ഇതിൽ ഒരു അയവും വേണ്ടെന്നു പറയുന്നത് വെല്ലുവിളിയാണെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.
ആന്റോ ആന്റണി എംപി, അടൂർ പ്രകാശ് എംഎൽഎ, ജോസഫ് എം.പുതുശേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ലതിക സുഭാഷ്, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, പി. മോഹൻ രാജ്, പഴകുളം മധു, കുഞ്ഞുകോശി പോൾ, വർഗീസ് പേരയിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.