മൂവാറ്റുപുഴ: വെള്ളപ്പൊക്കത്തിൽ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന നെല്ലും അരിയും തിരിമറി നടത്തി കോടികളുടെ നേട്ടമുണ്ടാക്കിയ സപ്ലൈകോയുടെ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരേയും മില്ലുടമകൾക്കെതിരേയും അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. ഇതേക്കുറിച്ചു വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ റിപ്പോർട്ട് തേടാനും കോടതി തീരുമാനിച്ചു.
8.5 കോടിയുടെ അഴിമതി നടന്നെന്നു ചൂണ്ടിക്കാട്ടി കൊച്ചി ഇടപ്പള്ളി എലയിടത്ത് കെ. ചന്ദ്രൻ ആണു ഹർജി നൽകിയത്. കേസ് ജനുവരി 25നു പരിഗണിക്കും. ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് സെക്രട്ടറി മിനി ആന്റണി, സപ്ലൈക്കോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എസ്. ജയ, അസിസ്റ്റന്റ് മാനേജർമാരായ ജോർജ് മത്തായി, എ.വി. സുരേഷ്, ക്വാളിറ്റി അഷ്വറൻസ് ഓഫീസർ എം.പി. അനൂപ്, കാലടി മറ്റൂർ ഐശ്വര്യ അഗ്രോ മിൽസ്, കാലടി ഒക്കൽ കെകെആർ മിൽസ്, ചിറയ്ക്കൽ മോഡേണ്‍ റൈസ് മിൽസ്, ഫ്രാൻസ്കോ അഗ്രോ ഫുഡ്സ്, വാളാഞ്ചേരി അഗ്രോ മിൽസ്, മേരി മാതാ മോഡേണ്‍ റൈസ് മിൽസ്, അന്ന അഗ്രോ മിൽ, കൽപന അഗ്രോ മിൽസ്, ഡയമണ്ട് ഫുഡ് പ്രൊഡക്ഷൻസ്, നന്പിയാട്ടുകുടി റൈസ് മിൽസ് എന്നിവരെ പ്രതിയാക്കിയാണു ഹർജി.
സപ്ലൈക്കോ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകരിൽനിന്നു വാങ്ങുന്ന നെല്ല് സംഭരിക്കുന്ന ഏജൻസികളാണ് പ്രതികളായ മില്ലുടമകൾ. മില്ലുടമകൾ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന 50,000 മെട്രിക് ടണ്‍ അരിയും നെല്ലും മഹാപ്രളയത്തിൽ വെള്ളംകയറി ഉപയോഗശൂന്യമായെന്ന റിപ്പോർട്ടുകളെത്തുടർന്നു യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കന്പനി അധികൃതർ പരിശോധിച്ചിരുന്നു.
എന്നാൽ യഥാർഥത്തിൽ ഗോഡൗണുകളിൽ 25,000 ടണ്‍ അരിയും നെല്ലും മാത്രമാണ് ഉണ്ടായിരുന്നതെന്നു ഹർജിക്കാരൻ ആരോപിക്കുന്നു. മില്ലുടമകളും സപ്ലൈകോയുടെ ഉന്നതരും ചേർന്നു 25000 ടണ്‍ സാധനങ്ങൾ ഗോഡൗണുകളിൽനിന്നു മാറ്റി കരിഞ്ചന്തയിൽ വിൽപന നടത്തിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.