തൃശൂർ: അന്തരിച്ച മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി.എൻ. ബാലകൃഷ്ണന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മൃതദേഹം പൊതുദർശനത്തിനു വച്ച തൃശൂർ ടൗണ്‍ഹാളിലും ഡിസിസി ഓഫീസിലും നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളും അന്തിമോപചാരം അർപ്പിക്കാനെത്തി.
സംസ്കാരം ഇന്നു രാവിലെ പത്തിന് ഒൗദ്യോഗിക ബഹുമതികളോടെ പൂങ്കുന്നം ഉദയനഗറിലെ വീട്ടുവളപ്പിൽ നടക്കും. കൊച്ചിയിലെ ആശുപത്രിയിൽ അന്തരിച്ച സിഎന്നിന്റെ മൃതദേഹം വിലാപയാത്രയായാണ് തൃശൂരിലേക്കു കൊണ്ടുവന്നത്. വിലാപയാത്ര കടന്നുവന്ന വഴികളിലെല്ലാം നിരവധി പ്രവർത്തകർ അന്ത്യാഞ്ജലിയർപ്പിക്കാൻ കാത്തുനിന്നിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനർ ബെന്നി ബഹന്നാൻ, കെപിസിസി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, മുൻ യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ, മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ, മുൻ മന്ത്രിമാരായ ടി.എച്ച്. മുസ്തഫ, കെ.പി. വിശ്വനാഥൻ, പി. ശങ്കരൻ, മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, എംഎൽഎമാരായ കെ.സി. ജോസഫ്, പി.ടി. തോമസ്, വി.ഡി. സതീശൻ, അടൂർ പ്രകാശ്, അനിൽ അക്കര, അൻവർ സാദത്ത്, ഹൈബി ഈഡൻ, വി.ടി. ബൽറാം, ഷാഫി പറമ്പിൽ, റോജി ജോണ്‍, എ.പി. അബ്ദുള്ളക്കുട്ടി, കെപിസിസി ജനറൽ സെക്രട്ടറിമാരായ പദ്മജ വേണുഗോപാൽ, എം.പി. ജാക്സണ്, വി. ബലറാം, കെപിസിസി സെക്രട്ടറിമാരായ അബ്ദുൾ മുത്തലീഫ്, ഐ.കെ. രാജു, എൻ.കെ. സുധീർ, ടി.യു. രാധാകൃഷ്ണൻ, കെ.പി. അബ്ദുൾ മജീദ്, കേരള കോൺഗ്രസ് -എം നേതാവ് കെ.എം. മാണിക്കുവേണ്ടി മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.
സംസ്ഥാന സർക്കാരിനുവേണ്ടി ജില്ലാ കളക്ടർ ടി.വി. അനുപമ പുഷ്പചക്രം അർപ്പിച്ചു.
സിഎന്നിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്നു സർവകക്ഷിയോഗം ചേരുമെന്നു ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അറിയിച്ചു. വൈകുന്നേരം 4.30ന് നടുവിലാൽ ജംഗ്ഷനിലെ മിനർവ കോർണറിലാണ് യോഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.