തിരുവനന്തപുരം: കെഎസ്യു പ്രവർത്തകർ നിയമസഭയിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. കഴിഞ്ഞ ദിവസം കെഎസ്യു പ്രവർത്തകരെ ആക്രമിച്ച പോലീസ് നടപടിയിൽ പ്രകോപിതരായി ഇന്നലെ നിയമസഭയ്ക്കു മുന്നിൽ പ്രതിഷേധമുയർത്തിയ പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.
ഉച്ചയ്ക്കു പന്ത്രണ്ടരയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് യുദ്ധസ്മാരകത്തിനു മുന്നിൽ പോലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു. തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്തു മടങ്ങിയതിനു പിന്നാലെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
എന്നിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറാകാത്തതിനെത്തുടർന്ന് പോലീസ് കണ്ണീർവാതകവും പ്രയോഗിച്ചു. ഇതോടെ ചിതറിയോടിയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി. പ്രകോപനമില്ലാതെ കണ്ണീർവാതകം പ്രയോഗിച്ചെന്നാരോപിച്ചു പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റം തുടർന്നു.
പോലീസും പ്രവർത്തകരും തമ്മിലുള്ള വാക്കേറ്റവും പ്രവർത്തകരുടെ പ്രതിഷേധവും എംസി റോഡിലേക്കു നീങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുന്ന നിലയിലായി. പോലീസ് നടപടിയിൽ പ്രതിഷേധിച്ചു പ്രവർത്തകർ നടുറോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തുടർന്ന് പോലീസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി.
കെഎസ്യു പ്രവർത്തകരെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, മന്ത്രി കെ.ടി ജലീലിനെ പുറത്താക്കുക, യൂണിവേഴ്സിറ്റി വിസി നിയമനങ്ങൾ ഉടൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെഎസ്യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്കു മാർച്ച് നടത്തിയത്.
കെഎസ്യു നേതാക്കളായ വി.പി അബ്ദുൾ റഷീദ്, സുബിൻ മാത്യു, പി റംഷാദ്, ജോബി സി ജോയി, ബാഹുൽകൃഷ്ണ, സവിജ പത്മൻ, ശിൽപ, ആദർശ് ഭാർഗവൻ, അസ്ലം പി.എച്ച്, ദേശീയ ഭാരവാഹികളായ ജെ.എസ് അഖിൽ, അഭിൻ വർക്കി, ജില്ലാ പ്രസിഡന്റുമാരായ സെയ്ദാലി, അലോഷി സേവ്യർ, നിതിൻ, മിഥുൻ മോഹൻ, നോയൽ, ടോമിൻ ജോസ്, ടോണി തോമസസ്, ഹാരീസ് എം, ജോർജ് പയസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.