കൊച്ചി: മൂന്നു മാസമായി ഓണറേറിയം ലഭിക്കുന്നില്ലെന്നു സംസ്ഥാനത്തെ സാക്ഷരതാ പ്രേരക്മാർ. കഴിഞ്ഞ ജനുവരി മുതൽ ഓണറേറിയം വെട്ടിക്കുറച്ചതിനു പിന്നാലെയാണ് ഉണ്ടായിരുന്ന പ്രതിഫലവും മുടങ്ങിയത്. അതേസമയം ചട്ടങ്ങൾ പാലിക്കാത്തവർക്കാണ് ഓണറേറിയം നൽകാത്തതെന്നു സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സാക്ഷരതാ മിഷനിൽ സംസ്ഥാനത്താകെ രണ്ടായിരത്തോളം സാക്ഷരതാ പ്രേരക്മാരാണുള്ളത്. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലാണു പ്രേരക്മാരുടെ പ്രവർത്തനം. 3600 മുതൽ 15000 രൂപ വരെ ഓണറേറിയം വാങ്ങുന്നവരാണു പ്രേരക്മാർ. നേരത്തെ ചെറിയ പ്രതിഫലം മാത്രം ലഭിച്ചിരുന്ന ഇവരുടെ ഓണറേറിയം 2017 ഒക്ടോബർ മുതൽ വർധിപ്പിച്ചിരുന്നു. പ്രേരകിന് 2,900 രൂപയിൽനിന്ന് 12,000 ആയും നോഡൽ പ്രേരകിന് 3,800 ൽനിന്നു 15,000 രൂപയായുമാണു വർധിപ്പിച്ചത്. എന്നാൽ ജനുവരി മുതൽ ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിലാണു ഓണറേറിയം നൽകുന്നത്. പല പ്രേരക്മാരും ഒരു പഠിതാവിനെ പോലും ചേർക്കാതിരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
സാക്ഷരത, നാല്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അനൗപചാരിക വിദ്യാഭ്യാസമാണു സാക്ഷരതാ മിഷൻ നൽകുന്നത്. സാക്ഷരതയ്ക്കും നാലാം തരം തുല്യതാ പഠനത്തിനും ആളെ കണ്ടെത്തി പഠിപ്പിക്കുകയാണ് പ്രേരകിന്റെ അടിസ്ഥാന ചുമതല. മറ്റുള്ളവയിലേക്കു പഠിതാക്കളെ കണ്ടെത്തി നൽകിയാൽ മതി. ഇവരെ സ്കൂൾ അധ്യാപകരാണു പഠിപ്പിക്കുന്നത്.
വിവിധ ക്ലാസുകളിലേക്കു വർഷത്തിൽ അന്പതു പേരെ ചേർത്താൽ പ്രേരക്മാർക്കുള്ള സർക്കാർ വിഹിതമായ 7,200 രൂപയാണു പ്രതിമാസം ലഭിക്കുക. 10ൽ താഴെ പേരെ ചേർക്കുന്നവർക്കു 3,600 രൂപ ലഭിക്കും. ഒരാളെയും ചേർക്കാത്ത പ്രേരക്മാർക്കും 3,600 രൂപ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വർഷം നാലായിരം പേർ മാത്രമാണു സാക്ഷരതാ മിഷന്റെ വിവിധ പരീക്ഷകൾ എഴുതിയത്.
തുടർവിദ്യാകേന്ദ്രങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഇതിന്റെ ചുമതലയുള്ള പ്രേരക്മാരുടെ ഓണറേറിയം മുടങ്ങുന്നത്. ചിലയിടങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ തുറക്കാറേയില്ലെന്നും പരാതിയുണ്ട്. വർഷങ്ങളായി സേവനം ചെയ്യുന്ന പ്രേരക്മാർക്കു പോലും ഓണറേറിയം വിതരണം ചെയ്യുന്നതിൽ സാക്ഷരതാമിഷൻ അനാസ്ഥ കാണിക്കുകയാണെന്നു കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എ. സന്തോഷ് ആരോപിച്ചു.
പ്രേരക്മാർ ചെയ്യുന്ന ജോലികളുടെ റിപ്പോർട്ട് അതതു പഞ്ചായത്ത് സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തി സാക്ഷരതാ മിഷന്റെ ജില്ലാ കോ ഓർഡിനേറ്റർ കൂടിയായ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കു നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് ഓണറേറിയം വിതരണം ചെയ്യുന്നതെന്നു സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല പറഞ്ഞു. എല്ലാ മാസവും അഞ്ചിനു മുന്പാണ് മുൻ മാസത്തിലെ റിപ്പോർട്ട് നൽകേണ്ടത്. ഇതു കൃത്യമായി നൽകാത്തവർക്കാണ് ഓണറേറിയം വൈകുന്നത്.
നേരത്തെ സോഫ്റ്റ് വെയർ വഴി റിപ്പോർട്ട് നൽകാനുള്ള ക്രമീകരണമുണ്ടായപ്പോൾ അതിനോടു പലരും സഹകരിക്കാതിരുന്നതിനാലാണ് ജില്ലാ കോ ഓർഡിനേറ്റർക്കു നേരിട്ടു നൽകാൻ തീരുമാനിച്ചത്. കൃത്യമായി റിപ്പോർട്ട് നൽകിയ പ്രേരക്മാർക്കു കഴിഞ്ഞ മാസത്തെയുൾപ്പടെ ഓണറേറിയം നൽകിയെന്നും ഡയറക്ടർ പറഞ്ഞു.
ഓണറേറിയത്തിന് ഒരുവർഷം വേണ്ടതു 32 കോടി
കൊച്ചി: സംസ്ഥാനത്തെ സാക്ഷരതാ പ്രേരകുമാർക്ക് ഒരു വർഷം ഓണറേറിയം ഇനത്തിൽ സർക്കാർ നൽകുന്നത് 32 കോടി രൂപ. ഇതിൽ സർക്കാർ വിഹിതം 60 ശതമാനമാണ്. 40 ശതമാനം സാക്ഷരതാ മിഷനാണു കണ്ടെത്തുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ തുല്യതാ പരീക്ഷകൾക്കു പഠിതാക്കൾ നൽകുന്ന ഫീസിൽനിന്നാണ് ഈ തുക കണ്ടെത്തുന്നത്. സാക്ഷരത, നാല്, ഏഴ് ക്ലാസുകളിലെ പഠനം സൗജന്യമാണ്.
സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.