വാളയാർ: ബംഗളൂരു - കൊച്ചിൻ ദേശീയപാത, ചെന്നൈയിൽനിന്നു കേരളത്തിലേക്കു വരുന്ന ട്രെയിനുകൾ എന്നിവ കേന്ദ്രീകരിച്ച് കുഴൽപ്പണം തട്ടിപ്പ് നടത്തുന്ന കൊള്ളസംഘത്തിന്റെ തലവൻ അറസ്റ്റിൽ.
സ്വർണവ്യാപാരികൾ, കുഴൽപ്പണം കടത്തുകാർ എന്നിവരെ പോലീസ് ചമഞ്ഞു ബസിൽനിന്നും ട്രെയിനിൽനിന്നും ഇറക്കി സ്വകാര്യ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോയി കൊള്ളയടിക്കുകയാണ് സംഘത്തിന്റെ പതിവ്. സംഘത്തലവനും സൂത്രധാരനുമായ തൃശൂർ അരിമ്പൂർ വെളുത്തൂർ കാഞ്ഞിരത്തിങ്കൽ വിപിൻ എന്ന പട്ടാളം വിപിനെ(23)യാണ് ഇന്നലെ വാളയാർ എസ്ഐ എസ്. അൻഷാദിന്റെ നേതൃത്വത്തിൽ തൃശൂർ വെളുത്തൂരിൽനിന്നു കസ്റ്റഡിയിലെടുത്തത്. വ്യാജനമ്പർ ഉപയോഗിച്ചു വാഹനമോടിച്ചതിനു താമരശേരി പോലീസ് സ്റ്റേഷനിൽ വിപിനെതിരേ കേസുണ്ട്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
സംഘത്തിലെ നാലുപേരെ കഴിഞ്ഞയാഴ്ച വാളയാർ പോലീസും ജില്ലാ ക്രൈംസ്ക്വാഡും ചേർന്നു പിടികൂടിയിരുന്നു. സുജീഷ്, സുലൈമാൻ, ബിജു, സുരേന്ദ്രൻ എന്നിവരെയാണ് നേരത്തെ അറസ്റ്റുചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഓഗസ്റ്റ് 29 നു വാളയാർ അതിർത്തിയിൽ രാത്രി 12ന് ചെന്നൈയിലേക്കു പോകുന്ന കല്ലട ബസ് ഏഴംഗ സംഘം തടഞ്ഞുനിർത്തി, പോലീസാണെന്നു പറഞ്ഞ് തൃശൂർ സ്വദേശി ജോണ്സണെ പിടിച്ചിറക്കിക്കൊണ്ടുപോയി ഒന്നേകാൽകിലോ സ്വർണം കൊള്ളയടിക്കുകയായിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാറിന്റെ നിർദേശത്തെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിച്ചുവരവെയാണ് നാൽവർസംഘം വലയിലായത്. കൊള്ളയടിച്ച സ്വർണത്തിൽ, പ്രതികൾ വിറ്റ ഒരു കിലോ പോലീസ് കണ്ടെടുത്തിരുന്നു. ബാക്കി തൃശൂരിലെ ഒരു ജ്വല്ലറിയിൽ വിറ്റതായി വിപിൻ പറഞ്ഞു. സംഘം ഉപയോഗിച്ചുവന്നിരുന്ന രണ്ടു കാറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാർ, നർകോട്ടിക് സെൽ ഡിവൈഎസ്പി ഷംസുദ്ദീൻ എന്നിവരുടെ മേൽനോട്ടത്തിൽ വാളയാർ എസ്ഐ എസ്. അൻഷാദ്, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ പി. മധുസൂദനൻ , ജില്ലാ ക്രൈംസ്ക്വാഡ് അംഗങ്ങളായ എസ്ഐ എസ്. ജലീൽ, വി. ജയകുമാർ, സി.എസ്. സാജിദ്, ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, എസ്.എൻ. ഷനോസ്, ആർ. രാജീദ്, എസ്. ഷമീർ, വാളയാർ പോലീസ് സ്റ്റേഷനിലെ എസ്സിപിഒ എസ്. ഷാജഹാൻ, സുരേഷ് ബാബു, സിപിഒമാരായ വിനോദ്, അഫ്സൽ , ശ്രീജിത്ത്, രമേശ്, സൈബർസെൽ ഉദ്യോഗസ്ഥൻ ഗോവിന്ദനുണ്ണി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്തത് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.