തിരുവനന്തപുരം: സംസ്ഥാനത്തെ 133 തീർഥാടന കേന്ദ്രങ്ങളെ കേന്ദ്ര ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയതായി കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 85.23 കോടി രൂപ ഇതിനായി അനുവദിച്ചു. പതിനാലു ജില്ലകളെ ഏഴു ക്ലസ്റ്ററുകളായി തിരിച്ചാണു പദ്ധതി. മുസ്ലിം ജമാഅത്തുകൾ, ക്രൈസ്തവ ദേവാലയങ്ങൾ, ക്ഷേത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണു പദ്ധതിയെന്നും കണ്ണന്താനം പറഞ്ഞു.
ക്ലസ്റ്റർ ഒന്നായ കാസർഗോഡ് ജില്ലയ്ക്ക് 7.78 കോടി രൂപയും വയനാട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകൾ ഉൾപ്പെട്ട ക്ലസ്റ്റർ രണ്ടിന് 6.09 കോടിയും മലപ്പുറം, പാലക്കാട് എന്നീ ജില്ലകൾ ഉൾപ്പെട്ട ക്ലസ്റ്റർ മൂന്നിന് 8.83 കോടിയും തൃശൂർ, എറണാകുളം, ഇടുക്കി എന്നീ ജില്ലകൾ ഉൾപ്പെട്ട ക്ലസ്റ്റർ നാലിന് 15.89 കോടിയും, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകൾ ഉൾപ്പെട്ട ക്ലസ്റ്റർ അഞ്ചിന് 18.24 കോടിയും ക്ലസ്റ്റർ ആറായ പത്തനംതിട്ട ജില്ലയ്ക്ക് 10.72 കോടിയും കൊല്ലം തിരുവനന്തപുരം എന്നീ ജില്ലകൾ ഉൾപ്പെട്ട ക്ലസ്റ്റർ ഏഴിന് 13.62 കോടിയുമാണ് അനുവദിച്ചത്.
പദ്ധതി നടത്തിപ്പിനായി മേൽനോട്ട ചുമതലയുള്ള കണ്‍സൾട്ടൻസിക്കും മറ്റു ചെലവുകൾക്കുമായി 4.06 കോടിയും അനുവദിച്ചിട്ടുണ്ട്. ഈ തീർഥാടന കേന്ദ്രങ്ങളിൽ അന്നദാന മണ്ഡപം, കമ്യൂണിറ്റി ഹാൾ, മൾട്ടി പർപ്പസ് ഹാൾ, ശൗചാലയങ്ങൾ, കഫറ്റേരിയ, പാർക്കിംഗ് സ്ഥലം എന്നിവ നിർമിക്കാനും പൂന്തോട്ടം ഒരുക്കാനും വേണ്ടിയാണു പണം. അഞ്ച് ഗഡുവായി പണം അനുവദിക്കും.
ആദ്യം 30 ശതമാനം തുക നൽകും. കണ്‍സൾട്ടൻസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പിന്നെ പണം അനുവദിക്കുക. നിലവിൽ അഞ്ചു പദ്ധതികളാണ് സ്വദേശി ദർശൻ പദ്ധതിയിൽ ഉള്ളത്. ഗവി, വാഗമണ്‍ 76.55 കോടി രൂപയും ശബരിമല, എരുമേലി, പന്പ, സന്നിധാനം 99.99 കോടി, പത്മനാഭ സ്വാമി ക്ഷേത്രം, ആറന്മുള, ശബരിമല 92.22 കോടി, കോഴിക്കോട്, കാസർഗോഡ് മലബാർ ക്രൂസ് 80.32 , അരുവിപ്പുറം, കുന്നംപാറ, ചെന്പഴന്തി ശ്രീനാരായണ പദ്ധതി 69.47 കോടി ആണ് കേന്ദ്ര ടൂറിസം വകുപ്പ് അനുവദിച്ചിട്ടുള്ളത്. ഇതു കൂടാതെയാണ് 133 തീർഥാടന കേന്ദ്രങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.