കോട്ടയം: മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കു പഠനവും പരിശീലനവും പുനരധിവാസവും നല്കി വരുന്ന സംസ്ഥാനത്തെ സ്പെഷൽ സ്കൂളുകളോടുള്ള അവഗണനയ്ക്കെതിരേ നിരന്തര സമരം സംഘടിപ്പിക്കാൻ സ്പെഷൽ സ്കൂളുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ സംഘടനാ പ്രതിനിധികളുടെ സംസ്ഥാനതല യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്നു സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും മാർച്ചും ധർണയും നടത്തും. അനുകൂലമായ നടപടിയില്ലെങ്കിൽ നിയമസഭ സമ്മേളനം തുടങ്ങുന്ന 25 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല സത്യഗ്രഹം നടത്തും.
സ്പെഷൽ സ്കൂൾ സമഗ്ര പാക്കേജ് ഉടൻ നടപ്പാക്കുക, എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമായ എയ്ഡഡ് പദവി നടപ്പാക്കുക, സ്പെഷൽ സ്കൂൾ ജീവനക്കാർക്കു തുല്യജോലിക്കു തുല്യവേതനവും ക്ഷേമനിധിയും ജോലിസ്ഥിരതയും ഉറപ്പുവരുത്തുക, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കുക, മാനസിക വെല്ലുവിളി നേരിടുന്ന 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് തൊഴിൽ പരിശീലനവും തൊഴിലും പുനരധിവാസവും ഉറപ്പുവരുത്തുക എന്നിവയാണ് ആവശ്യങ്ങൾ.
സമരസമിതിക്കുവേണ്ടി ഫാ. റോയി മാത്യു വടക്കേൽ, ഫാ. റോയി കണ്ണൻചിറ, ഫാ. തോമസ് കുളത്തുങ്കൽ, ഡോ. എം.കെ. ജയരാജ്, സിസ്റ്റർ ഫ്ളവർ ജോസ്, സുശീല കുര്യാച്ചൻ, ജയനാരായണൻ, ടി. പ്രഭാകരൻ, പി. തങ്കമണി, സിസ്റ്റർ റാണി ജോ, കെ.എം. ജോർജ്, മുഹമ്മദ് അസ്ലം, പി.ഡി. സിനിൽദാസ് എന്നിവരാണ് പ്രസ്താവനയിറക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.