തിരുവനന്തപുരം: ഒമ്പതു പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കു കിഫ്ബി ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. 748.16 കോടി രൂപയുടെ പദ്ധതികളാണിത്.
കൂടാതെ 863.34 കോടി രൂപയുടെ ഉപപദ്ധതികൾക്ക് നേരത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി നൽകിയ അനുമതി അംഗീകരിക്കുകയും ചെയ്തു. ഇതോടെ 512 പദ്ധതികളിലായി 41,325.91 കോടി രൂപയുടെ പദ്ധതികൾക്ക് ഇതുവരെ കിഫ്ബി അംഗീകാരം നൽകിയതായി ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു.
ഇന്നലെ അംഗീകാരം നൽകിയ പദ്ധതികളിൽ പുത്തൂർ സുവോളജിക്കൽ പാർക്ക് (157.57 കോടി രൂപ), എൽപി, യുപി സ്കൂളുകൾക്കുള്ള ഹൈടെക് ലാബ് (292 കോടി), ആലപ്പുഴ മൊബിലിറ്റി ഹബ് ഫേസ് -1, കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സ് (129.12 കോടി), പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ (112,22 കോടി) തുടങ്ങിയ പ്രധാന പദ്ധതികൾ ഉൾപ്പെടുന്നുണ്ട്. കൂടാതെ അളഗപ്പനഗർ, പേരാമ്പ്ര, കായംകുളം, തലശേരി, പയ്യന്നൂർ എന്നിവിടങ്ങളിൽ തിയറ്റർ കോംപ്ലക്സിനും അനുമതി നൽകി.
കിഫ്ബി പദ്ധതികൾക്കായി ഇതുവരെ 1076.08 കോടി രൂപ റിലീസ് ചെയ്തു. 9000 കോടി രൂപയുടെ പ്രവൃത്തികളുടെ ടെൻഡർ അംഗീകരിച്ചു നിർമാണം തുടങ്ങി. അടുത്ത വർഷം 20,000 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കാൻ സാധിക്കും. പിഡബ്ല്യുഡിക്കാണ് ഏറ്റവും കൂടുതൽ തുകയുടെ പദ്ധതികൾ ലഭിച്ചത്. മലയോര - തീരദേശ ഹൈവേകൾ ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾക്ക് ഉൾപ്പെടെ 13,000 കോടി രൂപയുടെ പദ്ധതികളാണ് പിഡബ്ല്യുഡിക്ക് ഇതുവരെ അനുവദിച്ചത്.
ഇന്നലെ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ. തോമസ് ഐസക് എന്നിവർക്കു പുറമേ ബോർഡ് അംഗങ്ങളും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.