തൃശൂർ: ബിടെക്കും എംടെക്കുമൊക്കെ പഠിച്ചു ജയിച്ചിട്ടും പോലീസാകേണ്ടി വന്നതിൽ ആർക്കെങ്കിലും വിഷമമുണ്ടെങ്കിൽ അതിന് പരിഹാരമുണ്ടാകും. സാങ്കേതിക യോഗ്യതയുള്ള പോലീസുകാർക്ക് അവരുടെ മേഖലയിൽ ജോലി ചെയ്യാൻ അവസരമൊരുങ്ങുകയാണ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള, സാങ്കേതിക പരിജ്ഞാനമുള്ളവരെ കേരള പോലീസിൽ അവരുടെ മേഖലയിലേക്കു നിയോഗിക്കാനാണ് പദ്ധതി.
ഇതിന്റെ ഭാഗമായി സാങ്കേതിക വിദ്യയിൽ യോഗ്യത നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക കേരള പോലീസ് തയാറാക്കിത്തുടങ്ങി. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇൻഫർമേഷൻ ടെക്നോളജി, സോഫ്റ്റ്വേർ, ഹാർഡ്വേർ, നെറ്റ്വർക്കിംഗ്, മാനവശേഷി വികസനം, ഫിനാൻഷ്യൽ മാനേജ്മെന്റ് എന്നീ മേഖലകളിൽ യോഗ്യതയുളളവരുടെ പട്ടികയാണ് തയാറാക്കുന്നത്.
ഇത്തരത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഫലപ്രദമായി വിനിയോഗിക്കാനും ഇവരുടെ കഴിവും പരിചയവും സേനയിലെ വിവിധ മേഖലകളിൽ ലഭ്യമാക്കാനുമാണ് തീരുമാനം. സാങ്കേതിക യോഗ്യതയുള്ള ധാരാളം പേർ നിലവിൽ കേരള പോലീസിലുണ്ട്. യോഗ്യതയുള്ളവരെ യൂണിറ്റ് മേധാവിമാർ കണ്ടെത്തി താത്പര്യമുള്ളവരുടെ പട്ടിക തയാറാക്കി ജനുവരി 31നു മുമ്പ് ഹെഡ്ക്വാർട്ടേഴ്സ് ഐജിക്കു നല്കാനാണ് സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചിരിക്കുന്നത്. തുടർന്ന് ഇവരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ആവശ്യമുള്ള ഓഫീസുകളിൽ നിയമിക്കും.
സ്പെഷൽ ബ്രാഞ്ച്, സിഐഡി, ക്രൈംബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച്, പോലീസ് കംപ്യൂട്ടർ സെന്റർ, സൈബർ ഡോം, ഹൈടെക് സെൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, ജില്ലകളിലെ സൈബർ സെല്ലുകൾ, ഐടി സെല്ലുകൾ എന്നിവയിലാണ് സാങ്കേതികവിദ്യയിൽ യോഗ്യത നേടിയ പോലീസുദ്യോഗസ്ഥരെ നിയോഗിക്കുക. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന സാങ്കേതിക യോഗ്യതയുള്ള പോലീസ് ഉദ്യോഗസ്ഥരെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സാങ്കേതിക വിഭാഗം ജോലികൾക്കായി നിയോഗിക്കാനുള്ള സാധ്യത ആരായാനും ഡിജിപി നിർദേശിച്ചിട്ടുണ്ട്. ഓരോ ബാച്ചിലും ഉയർന്ന സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി പേരാണ് ഉൾപ്പെടുന്നത്. ബിടെക്, എംടെക് യോഗ്യതയുള്ളവരും എംബിഎ പോലുള്ള യോഗ്യതയുള്ളവരും സേനയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.