കൊച്ചി: ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള കോണ്ട്രാക്ട് കാര്യേജുകളിൽ പല നിറങ്ങളിലുള്ള എൽഇഡി ലൈറ്റുകളും ശക്തിയേറിയ മ്യൂസിക് സിസ്റ്റവും ബഹുവർണ ഗ്രാഫിക്സുകളും എഴുത്തുകളും പാടില്ലെന്നു ഹൈക്കോടതി. വാഹനങ്ങളിലെ ഫ്ളെക്സിബിൾ എൽഇഡി-ബഹുവർണ എൽഇഡി ലൈറ്റുകൾ നീക്കണമെന്നും കോടതി ഉത്തരവിട്ടു.
മോട്ടോർ വാഹന ചട്ടപ്രകാരമുള്ള ഇൻഡിക്കേറ്റർ, റിഫ്ളക്ടർ എന്നിവ നിലനിർത്താം. യാത്രക്കാരനു വെളിച്ചം കിട്ടാൻ ആവശ്യമായ ലൈറ്റുകളും സ്ഥാപിക്കാം. വാഹനത്തിന്റെ വലുപ്പമനുസരിച്ചു നാലു മുതൽ ആറു വരെ സ്പീക്കറുകളും ഇതനുസരിച്ചു മിതമായ ശബ്ദമുള്ള ഓഡിയോ സിസ്റ്റവും ഉപയോഗിക്കാം. വാഹന ഉടമയുടെ പേരും വിലാസവും രേഖപ്പെടുത്തിയിരിക്കണമെന്നും രജിസ്ട്രേഷൻ നന്പറടക്കമുള്ളവ ചട്ടമനുശാസിക്കുന്ന വിധം പ്രദർശിപ്പിച്ചിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
മോട്ടോർ വാഹന ചട്ടത്തിനു വിരുദ്ധമായ ഘടിപ്പിക്കലുകൾ ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയതിനെതിരേ എറണാകുളം സ്വദേശി ജിജിത്ത്, കോതമംഗലം സ്വദേശികളായ ജി. മനോജ് കുമാർ, അനിൽ ജോസഫ് ആന്റണി എന്നിവർ നൽകിയ ഹർജിയിലാണു സിംഗിൾബെഞ്ചിന്റെ വിധി. ഹർജിക്കാരുടെ വാഹനങ്ങളിൽ ലേസർ, എൽഇഡി ലൈറ്റുകളും ഹെവി മ്യൂസിക് സിസ്റ്റവും ഘടിപ്പിച്ചതു നീക്കംചെയ്യാൻ മോട്ടോർ വാഹന വകുപ്പു നോട്ടീസ് നൽകിയിരുന്നു.
ഉത്തരവു പാലിച്ചില്ലെങ്കിൽ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാൻ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. വാഹനത്തിലെ ലൈറ്റുകളും മ്യൂസിക് സിസ്റ്റവും ബഹുവർണ ചിത്രങ്ങളും നിയമവിരുദ്ധമാണെന്നു പറയാനാവില്ലെന്നും നോട്ടീസ് നൽകിയതു സ്വാഭാവികനീതിയുടെ നിഷേധമാണെന്നും ഹർജിക്കാർ വാദിച്ചെങ്കിലും കോടതി തള്ളി.
അനധികൃതമായി ഘടിപ്പിച്ചവയൊക്കെ ഒഴിവാക്കി പരിശോധനയ്ക്ക് എത്തിക്കാൻ മൂന്നാഴ്ചത്തെ സമയം നൽകണമെന്നും ഇങ്ങനെ ഹാജരാക്കുന്ന വാഹനങ്ങളിൽ ചെറിയ പിഴവുകളുണ്ടെങ്കിൽ അവ തിരുത്താൻ ന്യായമായ സമയം നൽകാവുന്നതാണെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പാടില്ലാത്തത്
മിന്നുന്ന കളർ ലൈറ്റുകൾ, ഡിജെയ്ക്കു വേണ്ടിയുള്ള കറങ്ങുന്ന എൽഇഡി ലൈറ്റുകൾ, ലേസർ ലൈറ്റുകൾ, ശക്തിയേറിയ ഓഡിയോ സിസ്റ്റം, മൾട്ടിപ്പിൾ ബൂസ്റ്റർ, പവർ ആംപ്ലിഫയർ, സ്പീക്കറുകൾ, സബ് വൂഫറുകൾ, ബസുകളുടെയും മറ്റും പുറത്തു ബഹുവർണ ചിത്രങ്ങളും എഴുത്തുകളും, സേഫ്ടി ഗ്ലാസിലുള്ള എഴുത്തുകളും ചിത്രങ്ങളും, വശങ്ങളിലേക്കു നീക്കാൻ കഴിയുന്ന തുണി കർട്ടനുകളും ടിന്റഡ് ഫിലിമുകളും, ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന ക്രമീകരണങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.