കോട്ടയം: എംജി സർവകലാശാലയുടെ കീഴിലെ കോളജുകളിൽ വിവിധ വിഷയങ്ങളിലെ വകുപ്പു മേധാവിസ്ഥാനം റൊട്ടേഷൻ സന്പ്രദായത്തിലാക്കാൻ അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ധാരണ. ഇതനുസരിച്ചു മൂന്നുവർഷം കൂടുന്പോൾ വകുപ്പുമേധാവിസ്ഥാനം യോഗ്യരായ അടുത്ത അധ്യാപകനു കൈമാറണം. സർവകലാശാലയിൽ കൂടിയ യോഗത്തിൽ ആക്ടിംഗ് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു. ഇതു സംബന്ധിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും അധ്യാപക സംഘടനകൾക്ക് 30 ദിവസത്തിനുള്ളിൽ രേഖാമൂലം സമർപ്പിക്കാമെന്ന് വൈസ് ചാൻസലർ പറഞ്ഞു.
വകുപ്പു മേധാവിസ്ഥാനം റൊട്ടേഷൻ രീതിയിലാക്കുന്നതിനെ സംഘടനകൾ ഏകകണ്ഠമായി പിന്തുണച്ചു. സർവകലാശാലയുടെ പഠനവകുപ്പുകളിൽ റൊട്ടേഷൻ സന്പ്രദായം നേരത്തേ നടപ്പാക്കിയിരുന്നു. അടുത്ത അധ്യയന വർഷം മുതൽ പുതിയ സന്പ്രദായം വരും. അസോസിയേറ്റ് പ്രഫസർമാർക്കും കുറഞ്ഞത് അഞ്ചുവർഷം സർവീസുള്ള അസിസ്റ്റന്റ് പ്രഫസർമാർക്കും മാത്രമേ വകുപ്പു മേധാവി സ്ഥാനം കൈമാറാവൂവെന്ന് അധ്യാപക സംഘടനകൾ നിർദേശിച്ചു.
പഠിപ്പിക്കുന്ന വിഷയങ്ങളടക്കം കോളജ് അധ്യാപകരുടെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന അധ്യാപക പോർട്ടൽ ഉടൻ നിലവിൽ വരും. ഇതിന്റെ നടപടി അന്തിമഘട്ടത്തിലാണെന്ന് സിൻഡിക്കേറ്റംഗം ഡോ.ആർ. പ്രഗാഷ് പറഞ്ഞു. സിൻഡിക്കേറ്റംഗങ്ങളായ പ്രഫ.ടോമിച്ചൻ ജോസഫ്, ഡോ. പി.കെ. പദ്മകുമാർ, ഡോ.അജി സി. പണിക്കർ, ഡോ. കെ. കൃഷ്ണദാസ്, ഡോ.എം.എസ്. മുരളി, അധ്യാപക സംഘടന പ്രതിനിധികളായ ഡോ.പി.എൻ. ഹരികുമാർ, റോണി ജോർജ്, ഡോ.സുമി ജോയ് ഒളിയാപുരം, പി.വി. സുനിൽകുമാർ, ഡോ.സി.കെ. ജയിംസ്, ഡോ.ഷൈജു ഫ്രാൻസിസ്, ജോജി അലക്സ്, വിവേക് ജേക്കബ് എബ്രഹാം, വി.പി. മാർക്കോസ്, സി.എം. ശ്രീജിത്ത്, എം.എം. ജോണ്സണ്, ഡോ.ബി.കേരളവർമ, ഡോ.സെനോ ജോസ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.