തലശേരി: മുസ്ലിം ലീഗ് പ്രവര്ത്തകന് തളിപ്പറമ്പ് പട്ടുവം അരിയിൽ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്, ടി.വി. രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരേ കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തി സിബിഐ തലശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞമാസം നാലിനാണ് സിബിഐ അഡീഷണല്‍ എസ്പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
2018 സെപ്റ്റംബര്‍ 18 ന് കൊച്ചി പ്രത്യേക സിബിഐ കോടതിയായ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഈ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി കുറ്റപത്രം മടക്കിയിരുന്നു. കേസ് തലശേരി സെഷന്‍സ് കോടതിയുടെ പരിഗണനയിലാണെന്ന നിഗമനത്തിലും ലോക്കല്‍ പോലീസിന്റെ കുറ്റപത്രം തലശേരി സെഷന്‍സ് കോടതിക്കു മുമ്പാകെയാണെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതി കുറ്റപത്രം മടക്കിയത്. തുടര്‍ന്നാണ് കുറ്റപത്രം തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302, 120 ബി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ജയരാജനും ടി.വി. രാജേഷും കുറ്റക്കാരാണെന്ന് സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടു മാധ്യമപ്രവര്‍ത്തകരുടെയും രണ്ടു മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെയും മൊഴിയടങ്ങിയ കുറ്റപത്രത്തില്‍ പി. ജയരാജനുള്‍പ്പെടെ 28 മുതല്‍ 33 വരെയുള്ള പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പി. ജയരാജന് കിടന്ന മുറിയിലും പുറത്തും വച്ചു ഗൂഢാലോചന നടത്തിയതായി കുറ്റപത്രത്തിലുണ്ട്. നേരത്തേ ഈ കേസില്‍ വളപട്ടണം സിഐയായിരുന്ന യു. പ്രേമന് തലശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഇതില്‍ കുറ്റകൃത്യമറിഞ്ഞിട്ടും മറച്ചുവച്ചുവെന്ന കുറ്റത്തിന് 118-ാം വകുപ്പാണ് ജയരാജനും രാജേഷിനുമെതിരേ ചുമത്തിയിരുന്നത്. രണ്ട് ഏജന്‍സികള്‍ അന്വേഷണം നടത്തുകയും രണ്ട് ഏജന്‍സികള്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തുവെന്ന പ്രത്യേകതയും ഷുക്കൂര്‍ കേസില്‍ ഉണ്ടായിരിക്കുകയാണ്.
മുപ്പത്തിമൂന്നു പ്രതികളുള്ള കേസിൽ 20-ാം പ്രതി സരീഷ് മരിച്ചു. 23-ാം പ്രതി കണ്ണപുരത്തെ അജയകുമാർ വിദേശത്താണ്. ഡിവൈഎഫ്ഐ കണ്ണപുരം വില്ലേജ് കമ്മിറ്റിയംഗം കെ.വി. സുമേശ് (27), ഡിവൈഎഫ്ഐ പാപ്പിനിശേരി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കണ്ണപുരത്തെ പി.ഗണേശൻ (35), ഡിവൈഎഫ്ഐ കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റിയംഗം പി.അനൂപ് (32), സിപിഎം ചേര ബ്രാഞ്ച് സെക്രട്ടറി വിജേഷ് എന്ന ബാബു (27), മൊറാഴയിലെ കെ.പ്രകാശൻ, അരിയിൽ വി. ഉമേശൻ, സിപിഎം കീഴറ ബ്രാഞ്ച് സെക്രട്ടറി പി.പവിത്രൻ, ഡിവൈഎഫ്ഐ മൊറാഴ യൂണിറ്റ് പ്രസിഡന്റ് സി.എ. ലതീഷ് (29), പാലങ്ങോട് വളപ്പിൽ മനോഹരൻ, നടുവിലെ പുരയിൽ ദിനേശൻ എന്ന മൈന ദിനേശൻ, മൊറാഴയിലെ ചോവാൻ നാരോത്ത് സി.എൻ. മോഹനൻ, സിപിഎം ജില്ലാ കമ്മിറ്റിയംഗം വാടി രവിയുടെ മകൻ ബിജുമോൻ (32), കീഴറയിലെ നിധിൻ (29), വള്ളുവൻകടവിൽ എരിയിൽപോള രാധാകൃഷ്ണൻ, മാടായി കോളജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ഷിജിൻ മോഹൻ (21), സിപിഎം കണ്ണപുരം ടൗണ്‍ സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി കെ.വി. സജിത്ത്(30), കെഎസ്ആർടിസി ജീവനക്കാരൻ മൊറാഴയിലെ സുധാകരൻ(38), സിപിഎം നേതാവ് എം.വി. ഗോവിന്ദൻ മാസ്റ്ററുടെ മകൻ ശ്യാംജിത്ത്, പെരിയാട്ടെ കെ.വി. ഷാജി(34), മൊറാഴയിലെ പ്രകാശൻ (37), പട്ടുവത്തെ രാജീവൻ (42), വള്ളുവൻകാട് നടുവിലെ പുരയിൽ വി.വി. മോഹനൻ, മേലത്തുവളപ്പിൽ പുരുഷോത്തമൻ, ഫയർഫോഴ്സ് ജീവനക്കാരനായ കോലത്ത് വീട്ടിൽ അജിത്കുമാർ, പട്ടുവം എടമുട്ട് പടിഞ്ഞാറെപുരയിൽ പി.പി. സുരേശൻ, സിപിഎം അരിയിൽ ബ്രാഞ്ച് സെക്രട്ടറി കാരക്കാടൻ ബാബു, അരിയിൽ ലോക്കൽ സെക്രട്ടറിയും ഏഴോം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ യു.വി. വേണു, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം ആന്തൂർ വീട്ടിൽ ബാബു, പി. ജയരാജൻ, ടി.വി. രാജേഷ് എംഎൽഎ എന്നിവരാണ് മറ്റു പ്രതികൾ.
സിബിഐ വന്നത് അമ്മയുടെ ഹർജിയിൽ
ഷുക്കൂറിന്റെ ഉമ്മയായ ആത്തിക്ക നല്കിയ ഹർജിയെത്തുടര്‍ന്ന് ‘ഈ അമ്മയുടെ നിലവിളി കേള്‍ക്കാതിരിക്കാന്‍ കഴിയില്ല’എന്ന പരാമര്‍ശത്തോടെ 2016 ഫെബ്രുവരി എട്ടിനാണ് ജസ്റ്റീസ് കെമാല്‍ പാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരേ ഡിവിഷന് ബെഞ്ചില്‍ പ്രതികള്‍ സമര്‍പ്പിച്ച ഹർജി തള്ളിയിരുന്നു.
പ്രതികള്‍ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. തങ്ങളെ പ്രതിചേര്‍ത്തുകൊണ്ട് ലോക്കല്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പി. ജയരാജനും ടി.വി. രാജേഷും സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു. ഇവരുടെ ഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും ഈ സ്റ്റേ പിന്നീടു നീക്കി.
118-ാം വകുപ്പ് തങ്ങള്‍ക്കെതിരേ നിലനില്‍ക്കില്ലെന്നും ഇതിന് ഒരു തെളിവുമില്ലെന്നും അതുകൊണ്ടുതന്നെ 482-ാം വകുപ്പ് പ്രകാരം കുറ്റപത്രം റദ്ദ് ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയാണ് എം.കെ. ദാമോദരന്‍, നിക്കോളാസ് ജോസഫ് എന്നീ അഭിഭാഷകർ മുഖേന ഇരുവരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹർജിയാണു തള്ളപ്പെട്ടത്. ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയ ഈ കേസില്‍ 118-ാം വകുപ്പ് പ്രകാരം പി. ജയരാജനെയും ടി.വി. രാജേഷിനെയും അറസ്റ്റ് ചെയ്തിരുന്നു.
ഒന്നുമുതല്‍ 27 വരെയുള്ള പ്രതികള്‍ക്കെതിരേ സംഘംചേര്‍ന്ന് ആക്രമിക്കൽ, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളും പി.ജയരാജനുള്‍പ്പെടെ 28 മുതല്‍ 33 വരെയുള്ള പ്രതികള്‍ക്കെതിരേ 118 പ്രകാരം കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചുവെന്നുമാണ് ലോക്കല്‍ പോലീസ് സമർപ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ഇതിനെതിരേയാണ് ഷുക്കൂറിന്റെ ഉമ്മ ഹൈക്കോടതിയെ സമീപിച്ചത്. 2012 ഫെബ്രുവരി 20 നാണ് കണ്ണപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ വച്ച് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സുഹൃത്ത് സക്കറിയയ്ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.