കോട്ടയം: മൂന്നരവർഷം രാഷ്ട്രദീപിക കന്പനിയെ നെഞ്ചോടു ചേർത്തുപിടിച്ച് അതിന്റെ വളർച്ചയ്ക്കും പുരോഗതിക്കുംവേണ്ടി അക്ഷീണം യത്നിച്ച മഹാപ്രതിഭയാണു റവ. ഡോ. മാണി പുതിയിടം. മലയാളത്തിലെ ആദ്യദിനപത്രമായ ദീപികയ്ക്കുവേണ്ടി, തനിക്കു കൈമുതലായുള്ള ശേഷിയും ശേമുഷിയും പൂർണമായി വിനിയോഗിച്ച മാണിയച്ചൻ, കന്പനിയുടെ ചരിത്രത്തിൽ സുപ്രധാനമായ അധ്യായം തന്നെ എഴുതിച്ചേർത്തു.
2015 ഓഗസ്റ്റ് 26ന് രാഷ്ട്രദീപിക കന്പനിയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റെടുക്കുന്പോൾ അദ്ദേഹം ചങ്ങനാശേരി അതിരൂപത വികാരി ജനറാളും തിരുവനന്തപുരം ലൂർദ് ഫൊറോനാ വികാരിയുമായിരുന്നു. തുടക്കത്തിൽ മൂന്നു ചുമതലകളും ഒരേസമയം കാര്യക്ഷമമായി നിർവഹിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രാഗല്ഭ്യം ഒന്നുകൊണ്ടു മാത്രം. പിന്നീട് ലൂർദ് ഫൊറോനാ വികാരി സ്ഥാനം ഒഴിഞ്ഞ അച്ചൻ, ആ സമയംകൂടി ദീപികയ്ക്കുവേണ്ടി വിനിയോഗിച്ചു.
സംസ്ഥാനമൊട്ടാകെ ദീപികയ്ക്ക് പുത്തൻ ഉണർവ് പകർന്നു നൽകിയ ദീപിക ഫ്രണ്ടസ് ക്ലബ്ബുകൾ (ഡിഎഫ്സി) സ്ഥാപിച്ചാണു മാണിയച്ചൻ കർമരംഗത്തേക്ക് ഇറങ്ങിയത്. ഡിഎഫ്സിയുടെ പ്രവർത്തനശൈലിയിൽ ആകൃഷ്ടരായി വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ അനേകം പേർ അതിൽ അംഗത്വമെടുത്തു. കൃത്യമായ ഭരണഘടനയും സംസ്ഥാന, മേഖല, യൂണിറ്റ് തലങ്ങളിൽ ഭാരവാഹികളും ഓഫീസ് സംവിധാനങ്ങളുമുള്ള പ്രസ്ഥാനം തികച്ചും ജനാധിപത്യ രീതിയിൽ രൂപപ്പെടുത്തിയെടുക്കുന്നതിന് അദ്ദേഹം നെടുനായകത്വം വഹിച്ചു. മാണിയച്ചന്റെ സംഘാടക മികവിന്റെ ഉത്തമ ഉദാഹരണമാണ് ഡിഎഫ്സി രാഷ്ട്രദീപിക കന്പനിയുടെ പ്രസിദ്ധീകരണങ്ങൾക്കെല്ലാം കാവലാളുകളായും സമൂഹത്തിന്റെ തിരുത്തൽ ശക്തികളായും വടക്ക് കാസർഗോഡ് മുതൽ തെക്ക് തിരുവനന്തപുരം വരെ നിരവധി ഡിഎഫ്സി യൂണിറ്റുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഡിഎഫ്സിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മേയ് രണ്ടു മുതൽ 26 വരെ കാസർഗോഡു മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിച്ച കേരള കർഷ ജാഥ ഏറെ ജന ശ്രദ്ധപിടിച്ചു പറ്റുകയുണ്ടായി. സംസ്ഥാനത്തെ സാധാരണ കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി, പരിഹാരമാർഗങ്ങൾ നിർദേശിച്ച്, സംഘടിപ്പിച്ച വാഹനജാഥ കാർഷിക മേഖലയിൽ ചെറുതല്ലാത്ത ചലനങ്ങളാണു സൃഷ്ടിച്ചത്. വൻവിജയമായി മാറിയ ജാഥയുടെ അണിയറ ശില്പികളിൽ പ്രമുഖ സ്ഥാനം മാണിയച്ചനായിരുന്നു.
പ്രസിദ്ധീകരണങ്ങൾ കൂടുതൽ ആകർഷകമായും ഭംഗിയായും അച്ചടിക്കാൻ ഉതകുന്ന തരത്തിലുള്ള അത്യാധുനിക പ്രസും ഇക്കാലത്താണു കന്പനി വാങ്ങിയത്. കോട്ടയത്തിനടുത്ത് വടവാതൂരിൽ സ്ഥലം വാങ്ങി അവിടെ പുതിയ പ്രസും മനോഹരമായ പ്രിന്റിംഗ് കോംപ്ലക്സും സ്ഥാപിച്ചശേഷമാണ് അദ്ദേഹം ചുമതലയിൽ നിന്ന് ഒഴിവാകുന്നത്. കോട്ടയത്തെ കേന്ദ്രഓഫീസ് മന്ദിരം പൂർണമായും നവീകരിച്ച്, വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. മറ്റു യൂണിറ്റുകളിലും സമാനതകളില്ലാത്ത നവീകരണ പ്രവർത്തനങ്ങളാണു മാണിയച്ചന്റെ നേതൃത്വത്തിൽ നടത്തിയത്.
പ്രഗല്ഭ വാഗ്മിയായ മാണിയച്ചൻ അറിയപ്പെടുന്ന എഴുത്തുകാരനും അധ്യാപകനുമാണ്. മലയാളവും ഇംഗ്ലീഷും ഒരുപോലെ വഴങ്ങുന്ന അച്ചന് പല യൂറോപ്യൻ ഭാഷകളും വശമാണ്. ചങ്ങനാശേരി അതിരൂപതയുടെ വക്താവ് എന്ന നിലയിൽ സഭയുടെ നിലപാടുകൾ പൊതുസമൂഹത്തിൽ വ്യക്തതയോടെ അവതരിപ്പിക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
കോട്ടയം പങ്ങട ഇടവകാംഗമായ മാണിയച്ചൻ, പാന്പാടി എംജിഎം സ്കൂൾ, കോട്ടയം സിഎംഎസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം വടവാതൂർ സെമിനാരിയിൽ വൈദിക പരിശീലനം പൂർത്തിയാക്കി. തുടർന്നു റോമിലെ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ബൈബിളിൽ ലൈസൻഷ്യേറ്റും ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയൽ നിന്നു ബിബ്ലിക്കൽ തിയോളജിയിൽ ഡോക്ടറേറ്റും നേടി. വടവാതൂർ സെമിനാരിൽ 27 വർഷം അധ്യാപകനുമായിരുന്നു.
മിഷൻലീഗ് ചങ്ങനാശേരി അതിരൂപത, സംസ്ഥാന, ദേശീയ ഡയറക്ടറായിരുന്ന മാണിച്ചൻ, ചങ്ങനാശേരി അതിരൂപത യുവജനപ്രസ്ഥാനമായ യുവദീപ്തിയുടെ ആദ്യകാല ഡയറക്ടർ, മതബോധന കേന്ദ്രമായ സന്ദേശനിലയം ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. അതിരന്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലും കോട്ടയം ലൂർദ് ഫൊറോനാ പള്ളിയിലും ഏറെക്കാലം വികാരിയായി ശുശ്രൂഷ ചെയ്തു. രാഷ്ട്രദീപിക കന്പനി എംഡി സ്ഥാനത്തുനിന്നു വിരമിച്ച മാണിയച്ചൻ, കുടമാളൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരിയായി കഴിഞ്ഞ ദിവസം ചുമതലയേറ്റു.
റവ.ഡോ.മാണി പുതിയിടത്തിനു യാത്രയയപ്പ് നൽകി
കോട്ടയം: രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്നു വിരമിക്കുന്ന മോണ്.ഡോ.മാണി പുതിയിടത്തിനു ദീപിക കുടുംബാംഗങ്ങൾ ഹൃദ്യമായ യാത്രയയപ്പു നൽകി.
സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻഷ്യൽ ഹൗസിലെ നടുമുറ്റത്തു നടന്ന സമ്മേളനത്തിൽ സിഎംഐ പ്രൊവിൻഷ്യലും രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡംഗവുമായ ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ സിഎംഐ അധ്യക്ഷതവഹിച്ചു. ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ദീപിക എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. റെജി മനയ്ക്കലേട്ട്, ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ, സീനിയർ അസോസിയേറ്റ് എഡിറ്റർ റ്റി.സി. മാത്യു എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ തിരുവനന്തപുരം യൂണിറ്റ് റെസിഡന്റ് മാനേജർ റവ.ഡോ.തോമസ് കുഴിനാപ്പുറത്ത്, കോഴിക്കോട് യൂണിറ്റ് റെസിഡന്റ് മാനേജർ ഫാ. സായി പാറൻകുളങ്ങര, കണ്ണൂർ യൂണിറ്റ് റെസിഡന്റ് മാനേജർ ഫാ. സെബാൻ ഇടയാടിയിൽ, ദീപിക ഫ്രണ്ട്സ് ക്ലബ് ചങ്ങനാശേരി സോൺ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, ഫാ. ബോബി വടയാറ്റുകുന്നേൽ സിഎംഐ, ഫാ. ജയിംസ് നീണ്ടൂശേരി സിഎംഐ, സിഎംഐ ഹൗസ് സുപ്പീരിയർ റവ.ഡോ. അലക്സ് തണ്ണിപ്പാറ സിഎംഐ, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര സിഎംഐ, ഫാ. വാൾട്ടർ സിഎംഐ, റവ.ഡോ. സിറിയക് വലിയകുന്നുംപുറം, ദീപിക ഫ്രണ്ട്സ് ക്ലബ് ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റം, ദീപിക ജനറൽ മാനേജർ (പ്രൊഡ്ക്ഷൻ) ഫാ. അഗസ്റ്റിൻ കിഴക്കയിൽ ഒസിഡി, ചീഫ് ഫിനാൻഷ്യൽ ഓഫീസർ എം.എം. ജോർജ്, ജനറൽ മാനേജർ (മാർക്കറ്റിംഗ്) കെ.സി. തോമസ്, ഡെപ്യൂട്ടി ജനറൽ മാനേജർ (സർക്കുലേഷൻ) ജോസഫ് ഓലിക്കൽ, ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ) കോര ജോസഫ്, ദീപിക കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ദീപികയുടെ സ്നേഹോപഹാരം എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. റെജി മനയ്ക്കലേട്ട് സമ്മാനിച്ചു. റവ.ഡോ.മാണി പുതിയിടം മറുപടി പ്രസംഗം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.