പിന്നിൽ ഗൂഢലക്ഷ്യം: ജാഗ്രതാ സമിതി
ചങ്ങനാശേരി: സംസ്ഥാനത്തെ ക്രൈസ്തവ സഭകളുടെ സ്വത്തുക്കളെ സംബന്ധിച്ചുള്ള ചർച്ച് പ്രോപ്പർട്ടി ബില്ലിനു പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും നിയമ പരിഷ്കരണ കമ്മീഷൻ സമർപ്പിച്ച കരടുബിൽ സർക്കാർ തള്ളിക്കളയണമെന്നും ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ്-ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകളായി വളരെ വ്യവസ്ഥാപിതവും സുതാര്യവുമായ രീതിയിലാണ് സഭയിലെ വസ്തുവകകൾ കൈകാര്യം ചെയ്യപ്പെടുന്നത് . അത് ബാഹ്യ സംവിധാനങ്ങൾക്കും നിയന്ത്രണങ്ങൾക്കും കീഴിൽ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല.
പ്രശ്നപരിഹാരത്തിനും തർക്ക നിവാരണത്തിനും സഭയിൽ ആവശ്യമായ വേദികൾ ഉണ്ടെന്നും സഭയുടെ മതപരവും ആന്തരികവുമായ കാര്യങ്ങളിലേക്കു കടന്നുകയറാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും സമിതി അഭിപ്രായപ്പെട്ടു.
രാജ്യനിയമങ്ങളും സഭാനിയമങ്ങളും അനുസരിച്ച് സഭാ സ്വത്തുക്കൾ ഇപ്പോൾ കൈകാര്യം ചെയ്തു പോരുന്നതിനാൽ പുതിയ നിയമനിർമാണത്തിന് പ്രസക്തിയില്ലെന്നും, നിർദിഷ്ട ബില്ലിനു പിന്നിൽ നിക്ഷിപ്ത താല്പര്യങ്ങളും ഗൂഢ അജണ്ടകളും ഉണ്ടെന്നും, ഇത് സഭാസംവിധാനത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുമെന്നതിനാൽ സഭയുടെ ആന്തരികവും ആത്മീയവുമായ കാര്യങ്ങളിലേക്കുളള കടന്നുകയറ്റം സർക്കാർ അനുവദിക്കരുതെന്നും പിആർഒ അഡ്വ.ജോജി ചിറയിൽ, ജാഗ്രതാ സമിതി കോഓർഡിനേറ്റർ ഫാ. ആന്റണി തലച്ചല്ലൂർ എന്നിവർ ആവശ്യപ്പെട്ടു.
ക്രൈസ്തവ സഭാ സംവിധാനത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗം: ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ
കോട്ടയം: കമ്യൂണിസ്റ്റ് രാജ്യങ്ങളിലെപ്പോലെ കേരളത്തിലും ചർച്ച് ആക്ട് നടപ്പാക്കി സഭയുടെ ഭരണത്തിലേക്ക് സർക്കാർ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം ക്രൈസ്തവ സഭാ സംവിധാനത്തെ തകർക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്ന് ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ എക്സിക്യൂട്ടീവ് യോഗം ആരോപിച്ചു.
മുൻ ഇടതുസർക്കാരിന്റെ കാലത്ത് കൃഷ്ണയ്യർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കാൻ ഉദ്ദേശിച്ചതും പിന്നീട് ശക്തമായ എതിർപ്പിനെ തുടർന്ന് നിർത്തിവച്ചതുമായ ചർച്ച് ആക്ട് നടപ്പാക്കാൻ ശ്രമിച്ചാൽ അതിനെ നിയമപരമായും ശക്തമായ ബഹുജനപ്രക്ഷോഭത്തിലൂടെയും നേരിടുമെന്ന് കോട്ടയത്ത് ചേർന്ന ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ എക്സിക്യൂട്ടീവ് യോഗം മുന്നറിയിപ്പ് നൽകി.യോഗത്തിൽ ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ സെക്രട്ടറി ജനറൽ അഡ്വ. പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു.
ആന്റണി മുഞ്ഞോലി, ജോർജ് മാത്യു മണക്കുളത്തിൽ, ലാലി ജോസ്, അഞ്ജു പി. തന്പി, അഡ്വ. റസൽ ജോയി, ബിനു ചാക്കോ, പി.എസ്. കുറിയാക്കോസ് പൂഴിക്കുന്നേൽ, ജയിംസ് മാത്തൻ, വർഗീസ് പനയ്ക്കൽ, ജിജി പേരകശേരി, വർഗീസ് മാത്യു നെല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.
ആശങ്കാജനകമെന്നു കെഎൽസിഎ
കൊച്ചി: സംസ്ഥാന സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന കേരള ചർച്ച് ബിൽ സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യ സ്പർധയുണ്ടാക്കാൻ ഇടയാക്കുമെന്നു കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. നിലവിൽ സഭാ സ്വത്തുക്കൾ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനു യാതൊരു നിയമവുമില്ല എന്ന അനുമാനത്തിലാണ് ഈ കരട് നിയമം കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ, സഭയുടെ സ്വത്ത് സംബന്ധമായ എല്ലാ ഇടപാടുകൾക്കും രാജ്യത്തെ സിവിൽ നിയമങ്ങളും ക്രിമിനൽ നിയമങ്ങളും ബാധകമാണ്. ബിഷപ്പിന്റെയും വൈദികരുടെയും ഇടവകയുടെയും സിവിൽ ഇടപാടുകളുടെ അധികാരങ്ങൾ സംബന്ധിച്ചു കോടതിവിധികളും ഉള്ളതാണ്. ഇപ്പോൾ ഈ നിയമത്തിൽ പുതിയതായി രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന ചർച്ച് ട്രൈബ്യൂണൽ അനാവശ്യ വ്യവഹാരങ്ങളിലേക്കു സഭയെ വലിച്ചിഴയ്ക്കുന്ന സാഹചര്യമുണ്ടാക്കും.
സഭയുമായി യാതൊരു ബന്ധമില്ലാത്തവരും ട്രൈബ്യൂണൽ അംഗങ്ങളായി വന്ന് ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്ന സാഹചര്യമുണ്ടാകും. പൊതുവേ സമാധാനപരമായി നടന്നുപോകുന്ന കത്തോലിക്കാ പള്ളി പൊതുയോഗങ്ങളും ഇതരയോഗങ്ങളും നുഴഞ്ഞുകയറ്റത്തിന്റെയും പിടിച്ചെടുക്കലിന്റെയും വേദികളായി മാറുകയായിരിക്കും ഫലം.
ഇടപാടുകളിൽ സുതാര്യത ഉണ്ടാകുന്നതിന് ആരും എതിരല്ല. നിലവിൽ കത്തോലിക്കാ സഭയിൽ കാനൻ നിയമപ്രകാരമുള്ള സാന്പത്തിക സമിതികളും ഇടവക സമിതികളുമുണ്ട്. ബന്ധപ്പെട്ടവരുമായി കൂടുതൽ ചർച്ച നടത്തി സമവായത്തിലെത്താതെ ബിൽ നടപ്പിൽ വരുത്തരുതെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, ട്രഷറർ എബി കുന്നേപ്പറന്പിൽ, വൈസ് പ്രസിഡന്റുമാരായ ഇ.ഡി. ഫ്രാൻസിസ്, ജി. സഹായദാസ്, ജോസഫ് ജോണ്സൻ, ബേബി ഭാഗ്യോദയം, ടി.എ. ഡാൽഫിൻ, എസ്. ഉഷാകുമാരി, അജു ബി. ദാസ്, സെക്രട്ടറിമാരായ എം.സി. ലോറൻസ്, ജസ്റ്റിൻ ആന്റണി, ബിജു ജോസി, ദേവസി ആന്റണി, ജോണ് ബാബു, ജസ്റ്റീന ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.