തിരുവനന്തപുരം: ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും തമ്മിലടിപ്പിക്കുന്നതിനുമാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ്- എം വൈസ് ചെയർമാൻ ജോസ് കെ. മാണി നയിച്ച കേരള യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ ഭരണത്തിൽ കർഷകർ ആത്മഹത്യയിലേക്കു നീങ്ങുന്ന കാഴ്ചയാണു നാം കാണുന്നത്. ഇന്ത്യയിൽ ഒരോ മണിക്കൂറിലും ഒരു കർഷകൻ വീതം ജീവനൊടുക്കുന്നു. കർഷകരുടെ ഉത്പന്നങ്ങൾക്കു വില ലഭിക്കുന്നില്ല. രാജ്യത്തെ കോർപറേറ്റുകൾ മാത്രമാണ് ഇന്നു തടിച്ചുകൊഴുക്കുന്നത്. അദാനിയും അംബാനിയും പോലുള്ള ഭീമന്മാർ കൂടുതൽ ധനികരാകുന്പോൾ പാവങ്ങൾ കൂടുതൽ ദരിദ്രരാകുന്നു: ചെന്നിത്തല പറഞ്ഞു.
റഫാൽ ഇടപാടിലൂടെ 30,000 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നു ജനങ്ങൾക്കു ബോധ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം തെളിഞ്ഞത് നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കാൻ സാധിക്കുമെന്നാണ്. ആർഎസ്എസ്, സംഘപരിവാർ ശക്തികളെ താഴെയിറക്കുകയാണ് യുഡിഎഫ് ലക്ഷ്യം. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനുള്ള ഒരു ദൗത്യമാണു നാം ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി കേരള കോണ്‍ഗ്രസ്- എം ഒറ്റക്കെട്ടായി കോണ്‍ഗ്രസിനെ സഹായിക്കാൻ വരുന്നതിൽ സന്തോഷമുണ്ട്.
കേരളയാത്രയിലൂടെ കേരള കോണ്‍ഗ്രസ് -എം അജയ്യമായി മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. ഈ യാത്ര കേരള കോണ്‍ഗ്രസിന്റെ കേരള രാഷ്ട്രീയത്തിലെ വർധിച്ച പ്രസക്തിയാണ് വ്യക്തമാക്കുന്നത്. 40 വർഷമായി കേരള കോണ്‍ഗ്രസുമായുള്ള ബന്ധം ഇനിയും ശക്തമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ ദുരിതത്തിൽ സഹായിക്കുന്നതിന് ഇന്ന് ആരുമില്ലാത്ത അവസ്ഥയാണെന്നു സമാപന സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം. മാണി പറഞ്ഞു. കർഷകർ തൂന്പ താഴെവച്ചാൽ ഭരണകൂടത്തിന്റെ സന്പദ് വ്യവസ്ഥ തകരും. എല്ലാ കാർഷിക വിഭവങ്ങൾക്കും ഉദ്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ മിനിമം വില നിശ്ചയിക്കണം. ന്യായവില എല്ലാ കർഷകർക്കും ഉറപ്പു വരുത്തണം. കർഷകർക്ക് ആവശ്യം മൊറട്ടോറിയം അല്ല കടം എഴുതിത്തള്ളുകയാണെന്നും കെ.എം. മാണി പറഞ്ഞു.
കേരളത്തിൽ 37 ലക്ഷം ചെറുപ്പക്കാർ ഇന്നു തൊഴിൽരഹിതരാണെന്നും ഭരണത്തിലെത്തി 1000 ദിവസമായിട്ടും ഒരു പദ്ധതി പോലും പുതുതായി ആരംഭിക്കുന്നതിനു സംസ്ഥാന സർക്കാരിനു സാധിച്ചില്ലെന്നും മുഖ്യപ്രഭാഷണം രനടത്തിയ സി.എഫ്.തോമസ് എംഎൽഎ പറഞ്ഞു. കേരളത്തിന്റെ അവകാശങ്ങൾക്കു വേണ്ടി എന്നും മുന്നിൽനിന്നു പ്രവർത്തിച്ച പ്രസ്ഥാനമാണ് കേരള കോണ്‍ഗ്രസ് -എം എന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.
കർഷകർ ഇത്രയേറെ പ്രതിസന്ധിയിലായ ഒരു കാലഘട്ടം മുൻപുണ്ടായിട്ടില്ലെന്നു റോഷി അഗസ്റ്റൻ എംഎൽഎ പറഞ്ഞു. കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് ഒട്ടേറെ സംഭാവനകൾ ചെയ്ത കേരള കോണ്‍ഗ്രസ് ഇന്നും അധ്വാനിക്കുന്ന കർഷകർക്കൊപ്പമാണ് പ്രവർത്തിക്കുന്നതെന്നു ഡോ.എൻ. ജയരാജ് എംഎൽഎ ചൂണ്ടിക്കാട്ടി.കേരളത്തിലെ ജനങ്ങൾക്കായി കർഷക പെൻഷൻ മുതൽ കാരുണ്യ ചികിത്സാ സഹായ പദ്ധതി വരെ സംഭാവന ചെയ്യുന്നതിനു കേരള കോണ്‍ഗ്രസ്- എമ്മിനു സാധിച്ചതായി ജാഥ ക്യാപ്റ്റൻ ജോസ് കെ. മാണി എംപി മറുപടിപ്രസംഗത്തിൽ പറഞ്ഞു. കർഷകരെ സംരക്ഷിക്കുന്നതിനു സർക്കാർ മുന്നിട്ടിറങ്ങണം. കർഷിക ഉൽപന്നങ്ങൾക്കുള്ള ലാഭം മൗലിക അവകാശമായി പ്രഖ്യാപിക്കണം.
നാം എന്തു ഭക്ഷിക്കണമെന്നും എന്തു പ്രാർഥിക്കണമെന്നുമെല്ലാം തീരുമാനിക്കുന്നത് ഇന്നു ബിജെപിയാണ്. ഇന്ത്യയുടെ ഐക്യത്തെയാണ് ബിജെപി ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
ഭക്ഷണത്തിന്റെ പേരിൽ 41 ആൾക്കൂട്ട കൊലപാതകങ്ങളാണ് ഇന്ത്യയിൽ നടന്നത്. നരേന്ദ്രമോദി ഇന്ത്യയുടെ അവസാനത്തെ ബിജെപി പ്രധാനമന്ത്രിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജോയ് ഏബ്രഹാം സ്വാഗതം ആശംസിച്ച ചടങ്ങിൽ നേതാക്കളായ ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, ജോസഫ് എം. പുതുശേരി, തോമസ് ചാഴികാടൻ, കൊട്ടാരക്കര പൊന്നച്ചൻ, സജി മഞ്ഞക്കടന്പിൽ, ജോബ് മൈക്കിൾ, ജോണ്‍ കെ. മാത്യു, തോമസ് എം.മാത്തൂട്ടി, വി.ടി. ജോസഫ്, ടി.കെ. ജോണ്‍, സ്റ്റീഫൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
മതേതരഭാരതം, കർഷകരക്ഷ, പുതിയ കേരളം എന്ന മുദ്രാവാക്യമുയർത്തി കാസർഗോഡ് നിന്ന് ആരംഭിച്ച കേരളയാത്രയാണ് ഇന്നലെ തിരുവനന്തപുരത്തു സമാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.