ഉപ്പള(കാസർഗോഡ്): ഭീകരാക്രമണം ബിജെപി രാഷ്ട്രീയ നേട്ടത്തിനുപയോഗിച്ചാൽ ജനങ്ങൾ തിരിച്ചടി നൽകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കാനം രാജേന്ദ്രൻ നയിക്കുന്ന എൽഡിഎഫ് കേരള സംരക്ഷണയാത്രയുടെ വടക്കൻമേഖലാ ജാഥ ഉപ്പളയിൽ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരാക്രമണം ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉപയോഗിക്കരുത്. ഭീകരർക്ക് മതമോ അതിർത്തിയോ ഇല്ല. ഭീകരവാദികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും സർക്കാരിന് പിന്തുണ നൽകിയിട്ടുണ്ട്. ശബരിമലയിൽനിന്ന് ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം ലഭിക്കില്ല. വനിതാമതിലിൽ 56 ലക്ഷം വനിതകൾ അണിചേർന്നത് ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഉർജം പകരുന്നതായിരുന്നു. മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനെന്നപേരിൽ മുത്തലാക്ക് ബിൽ കൊണ്ടുവന്നപ്പോൾ ശബരിമലയിൽ സ്ത്രീസ്വാതന്ത്ര്യത്തിനെതിരേ നിലപാട് സ്വീകരിച്ചതോടെ ബിജെപിയുടെ ഇരട്ടത്താപ്പ് പുറത്തായി- അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് സഖ്യങ്ങൾ സംബന്ധിച്ച് ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദേഹം പറഞ്ഞു. ബിജെപിയിൽനിന്നും തൃണമൂൽ കോണ്‍ഗ്രസിൽനിന്നും ബംഗാളിനെ രക്ഷിക്കാനാണ് അവിടെ കോണ്‍ഗ്രസുമായി സഹകരിക്കുന്നത്. നരേന്ദ്ര മോദി ഉറങ്ങുന്ന കാവൽക്കാരനാണ്. രാഷ്ട്രത്തെ നയിക്കേണ്ടത് ഒരു നേതാവല്ല, മറിച്ച് നയങ്ങളാണ്. ഈ തെരഞ്ഞെടുപ്പ് മോദിയും ജനങ്ങളും തമ്മിലുള്ള പോരാട്ടമാണെന്നും അതിൽ അന്തിമവിജയം ജനങ്ങൾക്കായിരിക്കുമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.
ബി.വി. രാജൻ അധ്യക്ഷതവഹിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരൻ, എൽഡിഎഫ് സംസ്ഥാന കണ്‍വീനർ എ. വിജയരാഘവൻ, പന്ന്യൻ രവീന്ദ്രൻ, കെ.പി. മോഹനൻ, പി. കരുണാകരൻ, ടി.പി. പീതാംബരൻ, ഫ്രാൻസിസ് ജോർജ്, സത്യൻ മൊകേരി, ജേക്കബ് കാളിയത്ത്, എം.പി. പോളി, വി.പി.പി. മുസ്തഫ, ജാഥാംഗങ്ങളായ എം.വി. ഗോവിന്ദൻ, പി. വസന്തം, സി.കെ. നാണു, ബാബു കാർത്തികേയൻ, സി.ആർ. വത്സലൻ, പ്രഫ. ഷാജി കടമല, ഷേക്ക് പി. ഹാരിസ്, എ.പി. അബ്ദുൾവഹാബ്, എ.ജെ. ജോസഫ്, നജീബ് പാലക്കണ്ടി എന്നിവർ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.