തിരുവനന്തപുരം: ചാന്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) ഈ വർഷം ഓഗസ്റ്റ് പത്തിനു തുടങ്ങി നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ അവസാനിക്കും. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോർത്തിണക്കിയാണ് ചാന്പ്യൻസ് ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. പൈതൃകസ്വഭാവം നിലനിർത്തി നൂതനമായ മത്സരസ്വഭാവത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് ചുണ്ടൻവള്ളങ്ങൾക്കുവേണ്ടിയുള്ള ലീഗ് കഴിഞ്ഞ വർഷം ആരംഭിക്കാനിരുന്നപ്പോൾതന്നെ രാജ്യാന്തര തലത്തിൽ അത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയത്തെത്തുടർന്ന് മാറ്റിവച്ചെങ്കിലും അതേ അന്തരീക്ഷം നിലനിർത്തി മുന്നോട്ടുപോകാനാണ് ടൂറിസം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഓണക്കാലം ഉൾപ്പെടുന്ന മൂന്നു മാസത്തെ ഉത്സവാന്തരീക്ഷത്തിന് മാറ്റു കൂട്ടുന്ന രീതിയിൽ ഐപിഎൽ മാതൃകയിൽ നടത്തുന്ന സിബിഎലിൽ 12 മത്സരങ്ങളുണ്ടായിരിക്കും. ആലപ്പുഴയിൽ പുന്നമടക്കായലിലെ പ്രശസ്തമായ നെഹ്റു ട്രോഫി വള്ളംകളിയോടെ ലീഗിനു തുടക്കമാകും. തിരശീല വീഴുന്നത് കൊല്ലത്ത് അഷ്ടമുടിക്കായലിൽ നടത്തുന്ന പ്രസിഡന്റ്സ് ട്രോഫി മത്സരത്തോടെയായിരിക്കും. ഒൻപത് ടീമുകളാണ് ആദ്യ ലീഗിൽ മാറ്റുരയ്ക്കാനെത്തുന്നത്. ലീഗ് വിജയിക്ക് 25 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങളിലേത്തുന്നവർക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയുമാണ് സമ്മാനത്തുക നൽകുന്നത്.
തീർത്തും പ്രഫഷണൽ രീതിയിലായിരിക്കും സർക്കാർ സിബിഎൽ സംഘടിപ്പിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആയിരക്കണക്കിന് വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്ന രീതിയിൽ ഇത് ആഗോള നിലവാരമുള്ള ടൂറിസം ഉല്പന്നമായി മാറും. ഒപ്പം സംസ്ഥാനത്തെ ബോട്ട്ക്ലബ്ബുകൾക്ക് സാന്പത്തിക സ്ഥിരതയും ഉറപ്പാക്കപ്പെടും. വള്ളംകളി മത്സരങ്ങളുടെ പുത്തൻ തലമുറയായിരിക്കും സിബിഎലിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കായികമത്സരവും വിനോദസഞ്ചാരവും സംയോജിപ്പിക്കുന്ന സിബിഎലിലൂടെ പുത്തൻ ടൂറിസം സീസണായിരിക്കും സൃഷ്ടിക്കപ്പെടുക. ഇടവപ്പാതിയുടെയും തുലാവർഷത്തിന്റെയും സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് ഇനി പരന്പരാഗതമായ വള്ളംകളിയുടെ തുടർ പരന്പരയായിരിക്കും ലഭിക്കുക. ടൂർ ഓപ്പറേറ്റർമാർക്ക് തങ്ങളുടെ യാത്രാപരിപാടികൾ കൂടുതൽ മെച്ചപ്പെടുത്തി ആസൂത്രണം ചെയ്യാനാവും.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ആറു ജില്ലകളിലാണ് ലീഗ് സംഘടിപ്പിക്കുന്നത്. 1952ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അതിഥിയായെത്തുകയും പിന്നീട് അദ്ദേഹം സമ്മാനിച്ച ട്രോഫിയുമായി നടത്തുന്നതുമായ നെഹ്റു ട്രോഫി മത്സരം പതിവായി അരങ്ങേറുന്ന ഓഗസ്റ്റ് പത്തിന് രണ്ടാംശനിയാഴ്ച തന്നെ സിബിഎല്ലിനു തുടക്കമിടുന്നത് ആ പാരന്പര്യം നിലനിർത്താനാണ്. ഇതടക്കം എല്ലാ മത്സരങ്ങളും വാരാന്ത്യങ്ങളിൽ ഉച്ചയ്ക്കുശേഷം രണ്ടരയ്ക്കു തുടങ്ങി അഞ്ചിന് അവസാനിക്കും.
നെഹ്റു ട്രോഫിക്കും പ്രസിഡന്റ്സ് ട്രോഫിക്കും പുറമെ പുളിങ്കുന്ന്, കൈനകരി, കായംകുളം, കരുവാറ്റ, മറൈൻ ഡ്രൈവ്, പിറവം, പൊന്നാനി, കോട്ടപ്പുറം, താഴത്തങ്ങാടി, കല്ലട തുടങ്ങിയവയാണ് സിബിഎലിലെ മത്സരങ്ങൾ.
അടുത്ത അഞ്ചു വർഷത്തേക്ക് സിബിഎലിന്റെ നടത്തിപ്പിനു ടൂറിസം വകുപ്പ് വിവിധ ഏജൻസികളിൽനിന്ന് പദ്ധതി നിർദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്. കായിക മത്സരങ്ങളും മറ്റും നടത്തുന്നതിൽ മൂന്നു വർഷമെങ്കിലും പരിചയമുള്ള സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. ബിഡ്ഡുകളിൽനിന്നായിരിക്കും സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.