2016 മേയ് 25 ന് അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആയിരം ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. അന്നു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച സമയത്ത് പ്രകടന പത്രികയിലൂടെ കേരളീയർക്കു ചില വാഗ്ദാനങ്ങൾ നൽകിയിരുന്നു. അഞ്ചുവർഷംകൊണ്ടു നടപ്പാക്കേണ്ട അവയിൽ മിക്കവാറും എല്ലാംതന്നെ രണ്ടേമുക്കാൽ വർഷംകൊണ്ടു നടപ്പാക്കാൻ സാധിച്ചു എന്നതാണ് ഈ ഘട്ടത്തിൽ ഏറ്റവും സന്തോഷം പകരുന്ന വസ്തുത. വാഗ്ദാനങ്ങൾ നിറവേറ്റിയ സർക്കാർ നവകേരള നിർമാണഘട്ടത്തിലേക്കു കടക്കുന്പോഴാണു മൂന്നാം വാർഷികമെത്തുന്നത്.
സർവതലസ്പർശിയും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായതുമായ സമഗ്ര വികസനം യാഥാർഥ്യമാക്കാനാണു സർക്കാർ ശ്രമിച്ചത്. എന്നാൽ, അതേസമയം വികസനപ്രവർത്തനങ്ങൾ പ്രകൃതിക്കു ഭംഗം വരാത്ത വിധത്തിൽ നടപ്പിലാക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഹ്രസ്വകാലാടിസ്ഥാനത്തിൽ ജനങ്ങൾക്ക് ആശ്വാസമരുളുന്നതും ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് അടിത്തറയൊരുക്കുന്നതുമായ ദ്വിമുഖ തന്ത്രമാണ് സർക്കാർ അവലംബിച്ചത്. അഴിമതിരഹിത- മതനിരപേക്ഷ- വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിച്ച സർക്കാർ അക്ഷരാർഥത്തിൽ ആ മൂല്യങ്ങൾ സാമൂഹ്യജീവിതത്തിന്റെ സമസ്തതലങ്ങളിലും യാഥാർഥ്യമാക്കുന്നതാണ് കഴിഞ്ഞ ആയിരം ദിനങ്ങളിൽ നാം കണ്ട ത്.
പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം നടപ്പിലാക്കി എന്നതു പരിശോധിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ജനങ്ങൾക്കു മുന്പാകെ സർക്കാർ അവതരിപ്പിച്ചു. മൂന്നാം വർഷവും പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കും. ഇന്ത്യയിൽ ആദ്യമായാണ് ഒരു സർക്കാർ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പിലാക്കി എന്നതു പൊതുജനസമക്ഷം അവതരിപ്പിക്കുന്നത്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള സർക്കാർ എന്ന നിലയിലാണ് ഇതു ചെയ്തത്. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കാനുള്ളതല്ല എന്നു രാജ്യം ഭരിക്കുന്നവർ തന്നെ കരുതുന്ന പശ്ചാത്തലത്തിലാണ് കേരള സർക്കാർ ഇത്തരത്തിൽ വ്യത്യസ്തവും മാതൃകാപരവുമായ മുൻകൈ എടുക്കുന്നത്.
ആദ്യ സർക്കാരിന്റെ തുടർച്ച
ഐക്യകേരളം രൂപീകരിക്കപ്പെട്ടതിന്റെ അറുപതാം വാർഷികത്തിലാണ് ഈ സർക്കാർ അധികാരത്തിലേറിയത്. സ്വാഭാവികമായും ഞങ്ങളെ നയിക്കുന്നത് ആദ്യ കേരള സർക്കാർ മുന്നോട്ടുവച്ച കാഴ്ചപ്പാടുകളാണ്. മൂന്നാം സഹസ്രാബ്ദത്തിന് അനുയോജ്യമായ വിധത്തിൽ അതിന്റെയൊക്കെ തുടർച്ച സാധ്യമാക്കുക എന്നതാണ് ഈ സർക്കാരിന്റെ ദൗത്യം. സാമൂഹിക മേഖലകളിലെ നമ്മുടെ നേട്ടങ്ങൾ ശക്തിപ്പെടുത്തികൊണ്ടുതന്നെ അടിസ്ഥാനസൗകര്യ മേഖലയിലും പുത്തൻ വളർച്ചാ മേഖലകളിലും ഒരു കുതിച്ചുചാട്ടം നടത്താനാണ് നാം ലക്ഷ്യമിട്ടത്. കഴിഞ്ഞ ആയിരം ദിവസം കൊണ്ട് അതു സാധ്യമാക്കാൻ വേണ്ട ഭൗതിക സാഹചര്യം ഒരുക്കാൻ നമുക്കു കഴിഞ്ഞു എന്നതു ചെറിയ കാര്യമല്ല.
പ്രകടനപത്രികയിൽ പ്രധാനമായും അവതരിപ്പിച്ച 35 ഇന പരിപാടികളെല്ലാംതന്നെ ഏകദേശം പൂർത്തിയാക്കാൻ 1000 ദിവസം കൊണ്ടു കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യ മേഖലയ്ക്കാണു മുൻതൂക്കം നൽകിയത്. ഹൈവേ വികസനം, മലയോര പാത, തീരദേശ പാത, ഗെയ്ൽ പൈപ്പ് ലൈൻ, എൽഎൻജി ടെർമിനൽ, കൊച്ചി മെട്രോ, വാട്ടർ മെട്രോ, നാഷണൽ വാട്ടർ വേ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയൊക്കെ ഏറ്റെടുത്തു നടപ്പാക്കാനാണ് ശ്രദ്ധിച്ചത്. ഏതു സർക്കാരിനും അസാധ്യമായത് എന്ന് പല സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകരും എഴുതിത്തള്ളിയ പദ്ധതികളായിരുന്നു ഇതിൽ പലതും. എല്ലാ പ്രതികൂലഘടകങ്ങളെയും രാഷ്ട്രീയ ഇച്ഛാശക്തിയോടെ അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിൽ മറികടന്ന് അസാധ്യമായതിനെ സാധ്യമാക്കുകയായിരുന്നു ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ.
അതിനോടൊപ്പം കേരളത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന നാലു മിഷനുകൾ - ആർദ്രം, ലൈഫ്, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - വിജയകരമായി നടപ്പാക്കുക കൂടിയായിരുന്നു. ആരോഗ്യമേഖലയിലെ ഇടപെടലുകൾ നിപ്പ വൈറസ് പോലുള്ളവയെ ഫലപ്രദമായി അതിജീവിക്കാൻ നമ്മെ പ്രാപ്തരാക്കി. സ്പെഷാലിറ്റി സൗകര്യങ്ങൾ ജില്ലാ-താലൂക്ക് ആശുപത്രികളിൽ വരെ ലഭ്യമാക്കി. രണ്ടുവർഷം കൊണ്ടു മൂന്നേകാൽ ലക്ഷം കുട്ടികൾ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതുതായി ചേരുന്നവിധം വിദ്യാഭ്യാസ മേഖലയെ നവീകരിച്ച് പൊതുസമൂഹത്തിന് സ്വീകാര്യവും പുതിയകാലത്തിന് ചേരുന്നതുമാക്കി.
പച്ചക്കറി, പാൽ, മുട്ട എന്നിവയിൽ സ്വയംപര്യാപ്തതയിലേക്ക് അടുക്കുന്ന സ്ഥിതിയും ഉണ്ടായി. സർക്കാർ കാലാവധി പൂർത്തിയാക്കുന്പോൾ കേരളത്തിൽ ഭവനരഹിതരായി ആരും തന്നെ ഉണ്ടാവുകയില്ല എന്ന വിധത്തിൽ ഭവനനിർമാണ മേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കാൻ സാധിച്ചു. സംസ്ഥാനത്തെയാകെ വെളിയിട വിസർജന വിമുക്തമാക്കാനും നൂറു ശതമാനം വൈദ്യുതീകരണം സാധ്യമാക്കാനും നമുക്കു കഴിഞ്ഞു.
തൊഴിലുകൾ കേരളത്തിൽ തന്നെ
നമ്മുടെ ചെറുപ്പക്കാർക്ക് ആവശ്യമായ തൊഴിലുകൾ കേരളത്തിൽ തന്നെ ഉണ്ടാക്കാനാണു സർക്കാർ ശ്രമിക്കുന്നത്. അതിനുതകുന്ന വിധത്തിൽ ഐടി മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനായി ഐടി പാർക്കുകളിലെ വിസ്തീർണം ഒരു കോടി ചതുരശ്ര അടിയായി ഉയർത്താൻ ലക്ഷ്യമിട്ടിരുന്നു. അതിന്റെ പകുതിയോളം ഇതിനോടകം വർധിപ്പിച്ചിട്ടുണ്ട്. നിസ്സാൻ, ഫുജിസ്റ്റ്സു തുടങ്ങിയ കന്പനികൾ കേരളത്തിൽ വന്നു എന്നത് വലിയ നേട്ടമാണ്. സ്റ്റാർട്ടപ്പുകൾക്കു പ്രയോജനപ്രദമായ ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനം കേരളത്തിൽ യാഥാർഥ്യമാവുന്നു എന്നത് ഈ മേഖലയിൽ ഉണ്ടായിട്ടുള്ള കുതിച്ചു ചാട്ടത്തിന്റെ ഉദാഹരണമാണ്.
പുതിയ തൊഴിലുകൾ സൃഷ്ടിക്കാൻ കഴിയത്തക്കവിധം പൊതുമേഖലയെയും പരന്പരാഗത മേഖലയെയും ശക്തിപ്പെടുത്തുന്ന നടപടികളുമുണ്ടായി. ഒറ്റ വർഷം കൊണ്ടുതന്നെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒട്ടേറെ എണ്ണത്തെ ലാഭത്തിലാക്കി എന്നതും കേന്ദ്രം അടച്ചുപൂട്ടുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്തു എന്നതും കയർ, കൈത്തറി, ഖാദി, കശുവണ്ടി തുടങ്ങിയ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിച്ചു എന്നതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്.
നവഉദാരവത്കരണ നയങ്ങളുടെ ഫലമായി സാമൂഹ്യ ക്ഷേമ മേഖലകളിൽ നിന്ന് സർക്കാരുകൾ പിൻവാങ്ങുന്ന സാഹചര്യത്തിൽ പോലും രാജ്യത്തിനു തന്നെ മാതൃകയാകത്തക്ക വിധത്തിൽ പ്രതിമാസം 1200 രൂപ എന്ന ഉയർന്ന നിരക്കിൽ സാമൂഹ്യക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാൻ ശ്രദ്ധിച്ചു എന്നത് ഇടതുപക്ഷം ജനപക്ഷമാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ സവിശേഷമായി കൈകാര്യം ചെയ്യാൻ അവർക്കായി ഒരു പ്രത്യേക വകുപ്പ് ആരംഭിച്ചതോടൊപ്പം അവരുടെ സുരക്ഷ മുൻനിർത്തി പിങ്ക് പട്രോളും ഷീ-ലോഡ്ജും മറ്റും യാഥാർഥ്യമാക്കി.
ട്രാൻസ്ജൻഡറുകൾക്കായി ഒരു പ്രത്യേക നയം നടപ്പിലാക്കി. അംഗപരിമിത സൗഹൃദമാക്കി പൊതുഇടങ്ങളെ മാറ്റാൻ ശ്രമിക്കുന്നതും ദളിത് വിഭാഗങ്ങളി ലുൾപ്പെടെയുള്ള പിന്നോക്കക്കാരെ ദേവസ്വം ബോർഡ് അന്പലങ്ങളിൽ ശാന്തിക്കാരായി നിയമിക്കാനും കഴിഞ്ഞു എന്നതും ഒരു ലക്ഷത്തിലധികം പേർക്ക് പട്ടയം നൽകി എന്നതും എല്ലാ വിഭാഗം ജനങ്ങളെയും വികസനത്തിന്റെ ഭാഗമാക്കുന്നതും ദുർബലവിഭാഗങ്ങളെ പ്രത്യേകമായി കരുതുന്നതുമായ വികസന ഇടപെടലുകളാണ് സർക്കാർ നടത്തിയത് എന്നാണ് വ്യക്തമാക്കുന്നത്.
ക്രമസമാധാനനില
ഭരണനിർവഹണത്തിന്റെയും ക്രമസമാധാനത്തിന്റെയും കാര്യങ്ങളിൽ കേരളം ഈ സർക്കാരിന്റെ കാലയളവിൽ മുന്നിട്ടുനിൽക്കുന്നതാണു കണ്ടത്. അതുകൊണ്ടുതന്നെ വികസനത്തിന്റെ ഗുണങ്ങൾ എല്ലാവർക്കും സമാധാനപരമായി അനുഭവിക്കാനുള്ള സാഹചര്യം കേരളത്തിൽ ഇപ്പോഴുണ്ട്. കഴിഞ്ഞവർഷം പദ്ധതിനിർവഹണത്തിന് നീക്കിവച്ചിരുന്ന തുകയുടെ 90 ശതമാനവും വിനിയോഗിക്കപ്പെടുന്ന സാഹചര്യമുണ്ടായി. പദ്ധതിനിർവഹണത്തിൽ ഉണ്ടായിട്ടുള്ള വർധന ജനജീവിതം മെച്ചപ്പെടുത്താൻ സർക്കാർ ഇടപെടലുകൾ ഫലപ്രദമാകുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്.
കഴിഞ്ഞ നാലു വർഷത്തിനിടയിൽ കേന്ദ്രത്തിലെ തൊഴിലുകൾ കുറഞ്ഞു എന്ന വാർത്ത ഈയടുത്തിടെ പുറത്തു വന്നിരുന്നു. എന്നാൽ, കേരളത്തിലാകട്ടെ ഈ സർക്കാരിന്റെ കാലത്ത് ഒരുലക്ഷത്തോളം പേർക്കാണ് പിഎസ് സി വഴി നിയമനം നൽകിയത്. ഇരുപതിനായിരത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു. തൊഴിൽ- നിയമന രംഗങ്ങളിലെ മരവിപ്പിനെ മുറിച്ചുകടന്നു സർക്കാർ. പ്രത്യേക റിക്രൂട്ട്മെൻറ് നടത്തി സംവരണ വിഭാഗങ്ങളിൽ പെട്ടവരുടെ തൊഴിൽ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള ഇടപെടലുകളും നടത്തി. 80 ശതമാനം തൊഴിൽ മേഖലകളിലും ഇടപെട്ടുകൊണ്ടു സേവന- വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താനും കൂലി വർധിപ്പിക്കാനും കേരളത്തിനു കഴിഞ്ഞു. തൊഴിലിടങ്ങളിൽ തൊഴിലാളിക്ക് ഇരിക്കാനുള്ള അവകാശം നൽകുന്ന ഇടപെടൽ നടത്താൻ കഴിഞ്ഞു എന്നത് പ്രത്യേകം പരാമർശിക്കേണ്ട താണ്.
ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും മനുഷ്യനൻമ യ്ക്കും സാമൂഹ്യപുരോഗ തിക്കുമായി പ്രയോജനപ്പെടുത്തുന്ന നയമാണ് സർക്കാരിനുള്ളത്. അതോടൊപ്പം നമ്മുടെ വൈദ്യശാസ്ത്ര രംഗത്തെ സാധ്യതകളെയും പ്രയോജനപ്പെടുത്തുന്നു. ആയുർവേദ ചികിത്സക്കായും മറ്റും നിരവധിയാളുകളാണ് വിദേശത്തു നിന്നു വരുന്നത്. മറ്റൊരു വലിയ സാധ്യതാ മേഖലയാണ് ടൂറിസം. തനതു സാധ്യതകളെ സുസ്ഥിരമാർഗങ്ങളിലൂടെ പ്രയോജനപ്പെടുത്തി യുവാക്കൾക്കുവേണ്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
സോളാർ പോലെയുള്ള പാരന്പര്യേതര ഉൗർജത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി പരിസ്ഥിതി സൗഹൃദ വികസന മാതൃകകൾ അവലംബിക്കുകയാണ് നാം. . വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ലൈഫ് സയൻസസ് പാർക്ക് എന്നിവ യാഥാർഥ്യമാക്കുന്നത് അറിവിലധിഷ്ഠിതമായ പുതിയ സാധ്യതകൾ തുറന്നുവയ്ക്കുകയാണ്. നമ്മുടെ നാട്ടിൽ ശക്തമായ സഹകരണ മേഖലയുണ്ട്.
മുന്നേറ്റം ലക്ഷ്യം
കേരളത്തിന്റെ സന്പദ്ഘടനയിൽ കാതലായ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുക ഉൽപാദന മേഖലകളിലെ ഇടപെടലുകളിൽ കൂടിയാണ്. ഇവിടെ ഏറ്റവുമധികം സാധ്യതയുള്ളത് കാർഷിക ഉൽപന്നങ്ങളുടെയും സമുദ്ര ഉൽപന്നങ്ങളുടെയും മറ്റും മൂല്യവർധനവിലൂടെയാണ്. അതോടൊപ്പം കേരളത്തിലെ കന്പോളത്തിനു വേണ്ടി ഉൽപാദിപ്പിക്കുന്നതിലൂടെയുമാണ്. വികസന പ്രവർത്തങ്ങങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി ലോകകേരളസഭ സ്ഥാപിക്കുകയും അവരുടെ നിക്ഷേപങ്ങൾ പ്രയോജനപ്പെടുത്താവുന്ന ഡയ്സ്പോറ ബോണ്ടുകളും കെഎസ്എഫ്ഇ ചിട്ടികളും ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.
സമാനതകളില്ലാത്ത ഇത്തരം പ്രവർത്തനങ്ങളുടെയൊക്കെ ഇടയിൽ പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും പ്രതിസന്ധികളിൽ തളരാത്തവണ്ണം കേരള സമൂഹത്തിന് ഒറ്റക്കെട്ടായി നിൽക്കാനും കഴിഞ്ഞു എന്നതാണ് കഴിഞ്ഞ ആയിരം ദിനങ്ങളിലെ നമ്മുടെ ഏറ്റവും വലിയ നേട്ടം. കേരളത്തിന്റെ പുനർനിർമാണം എന്ന അതിബൃഹത്തായ കടമ പൂർത്തിയാക്കാൻ രണ്ടു മുതൽ മൂന്നുവരെ വർഷം വേണ്ടിവരും.
ഒത്തൊരുമയോടെ നാം മുന്നേറിക്കൊണ്ടിരുന്ന ഈ ഘട്ടത്തിൽ നമ്മുടെ ഒരുമയെ തകർക്കാനും മതനിരപേക്ഷതയെ വെല്ലുവിളിക്കാനും പതിനെട്ടാം നൂറ്റാണ്ടിന്റെ ദുരാചാരങ്ങളുടെ അന്ധകാരത്തിലേക്ക് കേരളത്തെ മടക്കിക്കൊണ്ടുപോകാനും ആസൂത്രിത ശ്രമങ്ങൾ നടന്നു. എന്നാൽ, കേരളജനത അത്തരം ശ്രമങ്ങളെ തള്ളിക്കളഞ്ഞു. ആ പ്രക്രിയക്ക് ചാലകശക്തിയായി നിന്ന് നവോത്ഥാനത്തിന്റെ പുതുതുടർച്ചകൾ സാധ്യമാക്കാൻ കഴിഞ്ഞു. കുത്തകൾക്കും കോർപറേറ്റുകൾക്കും മാത്രം പ്രയോജനപ്പെടുന്ന നവഉദാരവത്കരണ നയങ്ങൾക്കു ബദൽ അവതരിപ്പിച്ചുകൊണ്ടു മുന്നേറുകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ.
പിണറായി വിജയൻ മുഖ്യമന്ത്രി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.