തിരുവനന്തപുരം: ഹയർ സെക്കൻഡറി മേഖലയെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ലയിപ്പിക്കാനുള്ള നീക്കം ഇടതുസർക്കാരിന്റെ മണ്ടത്തരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ തീരുമാനത്തെ യുഡിഎഫ് ഒറ്റക്കെട്ടായി എതിർക്കും. കേരളത്തിലെ ഹയർ സെക്കൻഡറി മേഖലയിലെ അധ്യാപകരുടെ കൂട്ടായ്മയായ ഹയർ സെക്കൻഡറി സംരക്ഷണ സമിതി സെക്രട്ടേറിയറ്റിലേക്കു നടത്തിയ റാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ വിവിധ മേഖലകളിൽ വിദഗ്ധ പഠനം നടത്തിയതിനു ശേഷമാണ് ഇന്ത്യയിൽ കോത്താരി കമ്മീഷൻ പത്ത്, രണ്ട്, മൂന്ന് പാറ്റേണ്‍ വിദ്യാഭ്യാസ മേഖലയിൽ ശിപാർശ ചെയ്തു നടപ്പിലാക്കിയത്. ഇതിനു പകരം ഏകീകരണം നടത്തി ഒരുമിച്ചു നശിപ്പിക്കാനുള്ള നീക്കമാണു സർക്കാർ നടത്തുന്നത്. തികച്ചും രാഷ്ട്രീയപ്രേരിതമായ തുഗ്ലക് മോഡൽ നീക്കം കേരളത്തിലെ പ്രബുദ്ധ ജനത പുച്ഛിച്ചു തള്ളുമെന്നും രമേശ് പറഞ്ഞു.
ഹയർ സെക്കൻഡറി മേഖലയിൽ ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎയ്ക്ക് കടന്നു കയറാൻ സാധിക്കാത്തതിനാൽ അവസരം ഒരുക്കാനാണു ലയന നീക്കമെന്ന് കെ. മുരളീധരൻ എംഎൽഎ പറഞ്ഞു. ജോസഫ് എം. പുതുശേരി, സമരസമിതി കണ്‍വീനർ ഡോ. സാബുജി വർഗീസ്, ചെയർമാൻ ബി. മോഹൻകുമാർ, നേതാക്കളായ ഡോ.ജോഷി ആന്റണി, ഫാ.സഖറിയാസ് ഇല്ലിക്കാമുറി, എം.ഷാജർഖാൻ, കെ.ടി. അബ്ദുൾ ലത്തീഫ്, രവീന്ദ്രനാഥ്, എം.രാധാകൃഷ്ണൻ, എസ് മനോജ്, നിസാർ ചേലേരി, കെ.സിജു, ഡോ.നോയൽ മാത്യുസ്, ബ്രീസ് എം. രാജു, ഡോ. എസ്. ശേഖർ ഒ. ഷൗക്കത്തലി, സാജു മാന്തോട്ടം, എസ്. സന്തോഷ്കുമാർ, ജയിംസ് കോശി, എ.കെ. അജീബ്, ബോസ്മോൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ഹയർസെക്കൻഡറി മേഖലയെ സംരക്ഷിക്കുക, ഡോ.എം.എ ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളികളയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പാളയം ആശാൻ സ്ക്വയറിൽ നിന്നാരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ആയിരക്കണക്കിന് അധ്യാപകർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.