കൊച്ചി: റബർ മേഖലയിലെ നൈപുണ്യ വികസനം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന റബർ സ്കിൽ ഡെവലപ്മെന്റ് കൗണ്‍സിൽ (ആർഎസ്ഡിസി)‘സാമ്രത്’ എന്ന പേരിൽ പരിശീലന പദ്ധതിക്കു തുടക്കം കുറിച്ചു. 2020 ഓടെ ഈ മേഖലയിലെ പത്തു ലക്ഷം പേരെ നൈപുണ്യ പരിശീലനം വഴി ശാക്തീകരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിലുള്ള റെക്കഗ്നിഷൻ ഓഫ് പ്രയർ ലേണിംഗ് (ആർപിഎൽ) വിഭാഗത്തിന്റെ കീഴിൽ റബർ പ്ലാന്റേഷൻ, ടയർ സർവീസസ്, റബർ മാനുഫാക്ചറിംഗ് എന്നിവയിലാണു പരിശീലനം നൽകുന്നത്. കേരളത്തിനു പുറമേ ആന്ധ്ര, കർണാടക, മഹാരാഷ്ട്ര, ഒഡീഷ, ത്രിപുര, ആസാം, ഗോവ, അരുണാചൽ പ്രദേശ്, മിസോറം, മേഘാലയ, നാഗലാൻഡ്, മണിപ്പൂർ, തമിഴ്നാട് എന്നിവിടങ്ങളിലും നൈപുണ്യ പദ്ധതി നടപ്പാക്കും.
പരിശീലനം വഴി ടാപ്പർമാരുടെ നൈപുണ്യം 34 ശതമാനം കണ്ടു വർധിക്കുകയും അവരുടെ ടാപ്പിംഗിൽ റബർ ഉത്പാദനത്തിൽ പ്രതിമാസം 16 ശതമാനം വർധനയുണ്ടാകുകയും ചെയ്തതായി പരീക്ഷണാടിസ്ഥാനത്തിൽ ആർപിഎൽ നിൽകിയ പരിശീലനത്തിന്റെ ആദ്യഘട്ടത്തിനുശേഷം നടത്തിയ പഠനഫലം പറയുന്നു.
ഈ പരിശീലന പരിപാടിയിൽ പങ്കെടുത്ത 40 ശതമാനം പേരും സ്വന്തമായി ടാപ്പ് ചെയ്യുന്ന ചെറുകിട റബർ കർഷകരാണ്.ടാപ്പർ, റബർ നഴ്സറി തൊഴിലാളി, റബർ പ്രോസസിംഗ് ടെക്നീഷൻ (റബർ ഷീറ്റ് തയാറാക്കൽ), റബർ തോട്ടങ്ങളിലെ പൊതു ജോലിക്കാരൻ തുടങ്ങിയ വിഭാഗങ്ങളിലാണ് റബർ ബോർഡ് പരിശീലനം നൽകുന്നത്.
ഒരു ദശലക്ഷത്തിലധികം ആളുകൾ റബർ തോട്ടം മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. വൻതോതിൽ തൊഴിൽ സൃഷ്ടിക്കുകയും ജിഡിപിയിൽ മികച്ച സംഭാവന നൽകുന്നതുമായ മേഖലയാണു റബർ മേഖല.
റബർ മാനുഫാക്ചറിംഗ്, റബർ പ്ലാന്റേഷൻ, സേവനമേഖല എന്നിവയിൽ വലിയ നൈപുണ്യ വിടവ് നിലനിൽക്കുകയാണെന്നും ഇതു പരിഹരിക്കാനുള്ള ശ്രമമാണ് സാമ്രത് പദ്ധതിയെന്നും കേന്ദ്ര നൈപുണ്യ വികസന മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. റബർത്തോട്ടങ്ങളിലെ ഉത്പാദനം പരമാവധി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റബർ ബോർഡുമായി കൈകോർക്കുന്നതെന്ന് ആർഎസ്ഡിസ് ചെയർമാൻ വിനോദ് സൈമണ്‍, റബർ ബോർഡ് ചെയർമാൻ ഡി. ആനന്ദൻ എന്നിവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.