തിരുവനന്തപുരം: കൗണ്‍സിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് (സിഡിസി) കേരളയുടെ ആഭിമുഖ്യത്തിൽ ദളിത് ക്രൈസ്തവർ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി.
തെരഞ്ഞെടുപ്പു വരുന്പോൾ മുന്നണികൾ നൽകിയ മോഹന വാഗ്ദാനങ്ങളൊന്നും ഇതേവരെ നടപ്പാക്കിയില്ലെന്ന് മാർച്ച് ഉദ്ഘാടനംചെയ്ത സിഎസ്ഐ കൊല്ലം- കൊട്ടാരക്കര മഹായിടവക ബിഷപ് റവ.ഡോ. ഉമ്മൻ ജോർജ് പറഞ്ഞു. ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങൾ നേടാനായി സമാധാനപരമായി സമരം ചെയ്യുന്നതു സമാധാനം ആഗ്രഹിക്കുന്നതുകൊണ്ടാണ്. സമരത്തിൽനിന്നു പിന്നോട്ടു പോകുന്ന പ്രശ്നമില്ല. വിദ്യാഭ്യാസം നേടുന്നതിനു സാമൂഹ്യവ്യവസ്ഥിതിമൂലം തടസമുണ്ടായിരുന്ന കാലത്ത് അറിവു നേടിയവരാണ് ഇപ്പോൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സിഡിസി സംസ്ഥാന ജനറൽ കണ്‍വീനർ വി.ജെ. ജോർജ്, ചെയർമാൻ എസ്.ജെ. സാംസണ്, കോ-ഓർഡിനേറ്റർ ഷാജിപീറ്റർ, സംസ്ഥാന രക്ഷാധികാരികളായ ഫാ. ജോണ്‍ അരീക്കൽ, റവ.ഷാജു സൈമണ്‍, ഓർഗനൈസർ പ്രസാദ്, സംസ്ഥാന ഉപദേശകൻ ഡോ. സൈമണ്‍ ജോണ്‍, മേഖലാ കണ്‍വീനർമാരായ ദേവസി കുറ്റൂർ, എസ്.എസ്. രാജൻ, കെ.കെ. രാജു, ദളിത് കത്തോലിക്കാ മഹാജനസഭ (ഡിസിഎംഎസ്) നേതാക്കളായ എൻ. ദേവദാസ്, ജോർജ്.എസ്. പള്ളിത്തുറ തുടങ്ങിയവർ പ്രസംഗിച്ചു.
ദളിത് ക്രൈസ്തവരുടെ കുടിശികയായ കടങ്ങൾ എഴുതിത്തള്ളുക, ഉന്നത വിദ്യാഭ്യാസത്തിന് പത്തുശതമാനം സംവരണം ഏർപ്പെടുത്തുക, പരിവർത്തിത ക്രൈസ്തവർക്ക് ലഭിക്കുന്ന ഒരു ശതമാനം സംവരണം നാലുശതമാനമാക്കി പിഎസ് സിയിൽ 12-ാമത്തെ ഒഴിവ് ദളിത് ക്രൈസ്തവർക്കു നൽകുക, പട്ടിക ജാതിക്കാർക്കു നൽകുന്ന എല്ലാ ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും ദളിത് ക്രൈസ്തവർക്കും നൽകുക, ദളിത് ക്രൈസ്തവർക്കു ശരിയായ മതവും ജാതിയും രേഖപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് നൽകുക, പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷന്റെ പ്രവർത്തനം മെച്ചമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിനു പേർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.