സുൽത്താൻ ബത്തേരി: വയനാട് പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർഥിയായശേഷം ആദ്യമായി പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിയെ ആവേശത്തോടെയാണ് വയനാടൻ ജനത സ്വീകരിച്ചത്. " ദക്ഷിണേന്ത്യയിൽ എവിടെ മത്സരിക്കണമെന്ന കാര്യത്തിൽ വയനാടല്ലാതെ മറ്റൊരു മണ്ഡലം ആലോചിക്കേണ്ടിവന്നില്ല. വ്യത്യസ്ത സംസ്കാരങ്ങളും വൈവിധ്യങ്ങളും നിറഞ്ഞുനിൽക്കുന്ന അനുഗൃഹീത പ്രദേശമാണ് വയനാട് എന്നതുതന്നെ കാരണം. ഒരു രാഷ്ട്രീയക്കാരനായല്ല, സഹോദരനും മകനും സുഹൃത്തുമായാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്’ - രാഹുൽ ഗാന്ധി പറഞ്ഞു.
"വിവിധ സമുദായങ്ങളിലുള്ളവരെയും ചിന്താഗതിക്കാരെയും പ്രകൃതിരമണീയമായ ഈ നാട്ടിൽ കാണാൻ കഴിയും. കേരളം സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും നാടാണ്. ഇത് നിസാരമായി കാണേണ്ടതല്ല. മറ്റുള്ളവരെ എങ്ങനെ ആദരിക്കണമെന്നും പരിഗണിക്കണമെന്നും നിങ്ങൾക്കറിയാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് കേരളത്തിൽനിന്നും വയനാട്ടിൽ നിന്നും പഠിക്കാൻ ഏറെയുണ്ട്. ഇവിടത്തെ സംസ്കാരവും അത് ഹൃദയത്തിൽ സൂക്ഷിക്കുന്ന ജനങ്ങളും അക്രമങ്ങളെയും അനീതികളെയും പിൻതുടരുന്നില്ല. വയനാടുമായുള്ള എന്റെ ബന്ധം ജീവിതാവസാനം വരെ തുടരും': അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രിയും പിതാവുമായ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനംചെയ്ത പാപനാശിനിക്കടുത്തുള്ള തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ പിതൃതർപ്പണം നടത്തിയ ശേഷമാണ് രാഹുൽ ഗാന്ധി വയനാട്ടിലെ ആദ്യ പ്രചാരണത്തിന് സുൽത്താൻ ബത്തേരിയിലെ സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലെത്തിയത്.
" ഇന്ത്യയിലെ മറ്റ് ജനങ്ങൾക്കുള്ള അതേ പ്രാധാന്യം വയനാട്ടിലെ ജനങ്ങൾക്കുമുണ്ട്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെടേണ്ടതല്ല. വയനാട് നേരിടുന്ന പ്രശ്നങ്ങൾ അറിയാം. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും രാത്രിയാത്രാ നിരോധനത്തിന്റെ പ്രയാസങ്ങളും മനസിലാക്കിയിട്ടുണ്ട്. കാർഷിക മേഖലയിൽ മനുഷ്യ-വന്യജീവി സംഘർഷവും നിലനിൽക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിനാണ് മുൻഗണന നൽകുന്നത്'.
മറ്റ് രാ ഷ്ട്രീയ പാർട്ടികളെ രൂക്ഷമായി വിമർശിച്ചില്ലെങ്കിലും മോദി നൽകിയപോലുള്ള രണ്ട് കോടി തൊഴിലവസരങ്ങളും അക്കൗണ്ടിൽ 15ലക്ഷം നൽകാമെന്നതുപോലുള്ള വ്യാജവാഗ്ദാനങ്ങളും നൽകി ജനങ്ങളെ കബളിപ്പിക്കില്ലെന്നു രാഹുൽ പറഞ്ഞു. അഞ്ച് വർഷമായി നരേന്ദ്രമോദിയുടെയും ആർഎസ്എസിന്റെയും ആശയങ്ങളോട് പോരാടുകയാണ് നാമെല്ലാം. സ്വന്തം ആശയങ്ങൾ മാത്രമാണ് മോദി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നരേന്ദ്രമോദി ഇവിടുത്തെ സംസ്കാരത്തെയും സമാധാനമായ ജനങ്ങളുടെ ജീവിതത്തെയും അടുത്തറിയാൻ ശ്രമിക്കണമെന്നും രാഹുൽ കൂട്ടിച്ചേർത്തു. പ്രസംഗത്തിൽ രാഹുൽ എൽഡിഎഫിനെക്കുറിച്ച് പരാമർശിച്ചില്ല. കോണ്ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, സുദർശന നാച്ചിയപ്പൻ, പി.വി. മോഹൻ, ലാലി വിൻസന്റ്, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെ.സി. റോസക്കുട്ടി, എൻ.ഡി. അപ്പച്ചൻ, പി.പി.എ. കരീം, കെ.കെ. ഏബ്രഹാം, കെ.എൽ. പൗലോസ്, മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അദീപ് ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.