തിരുവനന്തപുരം: പതിനേഴാമതു ലോക്സഭാ തെരഞ്ഞെടുപ്പിന് നാടിളക്കി നടന്നുവന്ന പരസ്യ പ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശം. ആഴ്ചകളായുള്ള പ്രചാരണ കോലാഹലങ്ങൾക്ക് ഇന്നു വൈകുന്നേരം ആറോടെ സമാപനമാകും. 2,61,51,534 വോട്ടർമാർ ചൊവ്വാഴ്ച ബൂത്തിലേക്കു നീങ്ങും. 1,26,84,839 പുരുഷൻമാരും 1,34,66,521 സ്ത്രീകളും 174 ട്രാൻസ് ജെൻഡേഴ്സുമാണ് അന്തിമ വോട്ടർ പട്ടികയിലുള്ളത്.
രാവിലെ ഏഴുമുതൽ
രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണു വോട്ട് ചെയ്യാൻ അവസരമുള്ളത്. വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ. 31,36,191 പേർ. കുറവ് വയനാട് ജില്ലയിൽ 5,94,177 വോട്ടർമാർ. മലപ്പുറത്തു തന്നെയാണു കൂടുതൽ സ്ത്രീ വോട്ടർമാർ. 15,67,944.
18 വയസ് പൂർത്തിയായ 2,88,191 പേർ പുതിയ വോട്ടർമാരായി എത്തി. ഭിന്നശേഷിക്കാരായ 1.35 ലക്ഷം വോട്ടർമാരുണ്ട്. ഇവരിൽ 71, 368 പേർ ശാരീരിക പ്രശ്നമുള്ളവരും15,000 പേർ കാഴ്ച പരിമിതിയുള്ളവരും 20,000 പേർ കേൾവിക്കുറവുള്ളവരുമാണ്. ഭിന്നശേഷിക്കാർക്ക് വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തുകളിൽ റാംപ് അടക്കമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. വീട്ടിൽനിന്നു കൊണ്ടുവരാനും വോട്ട് ചെയ്ത ശേഷം തിരികെയെത്തിക്കാനും സർക്കാർ വാഹനങ്ങളും ഓട്ടോറിക്ഷകളും തയാറാക്കും.
സംസ്ഥാനത്ത് ഒട്ടാകെ 24,970 പോളിംഗ് ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. മലപ്പുറത്തു തന്നെയാണ് കൂടുതൽ ബൂത്തുകൾ. 2750 എണ്ണം. കുറവ് വയനാട്ടിലും 575. സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 240 ബൂത്തുകളുണ്ട്. തീവ്ര പ്രശ്നസാധ്യതാ ബൂത്തുകളിലും പ്രശ്നബാധിത ബൂത്തുകളിലും അടക്കം 3621 ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കും.
ഒന്നിലേറെ യൂണിറ്റുകൾ
സ്ഥാനാർഥികൾ കൂടുതലുള്ള ആറ്റിങ്ങൽ, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒന്നിലേറെ ബാലറ്റ് യൂണിറ്റുകൾ ഉപയോഗിക്കുന്നുണ്ട്. ആറ്റിങ്ങൽ, തിരുവനന്തപുരം 17, വയനാട് 20 സ്ഥാനാർഥികൾ വീതമുള്ള സാഹചര്യത്തിലാണിത്. മറ്റിടങ്ങളിൽ ഒരു യൂണിറ്റിൽതന്നെ മുഴുവൻ സ്ഥാനാർഥികളെയും സെറ്റ് ചെയ്യാനാകും. സംസ്ഥാനത്ത് മൊത്തം 23 വനിതകളാണു മത്സര രംഗത്തുള്ളത്.
വനിതാ സ്ഥാനാർഥികൾ
കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികളുള്ളത്-അഞ്ചുപേർ.
ഒരു ബൂത്തിൽ ഒരു വിവിപാറ്റ് അടക്കം 24,970 വിവി പാറ്റുകൾ വേണം. റിസർവായി 35,193 എണ്ണം സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. കേടുപാടുകൾ സംഭവിച്ചാൽ അതു മാറ്റി ഉപയോഗിക്കാനാണിത്. 44,427 ബാലറ്റ് യൂണിറ്റുകളുമുണ്ട്. വിവിപാറ്റിനു കേടുപാടു സംഭവിച്ചാൽ പരിഹരിച്ചു വോട്ടിംഗ് തുടരും. ബാലറ്റ് യൂണിറ്റുകൾക്കാണെങ്കിൽ മൊത്തത്തിൽ മാറ്റി സ്ഥാപിക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു.
219 ബൂത്തുകളിൽ മാവോയിസ്റ്റ് ഭീഷണി
തിരുവനന്തപുരം: സംസ്ഥാനത്ത് 831 പ്രശ്നബാധിത ബൂത്തുകളും 359 തീവ്രപ്രശ്നബാധിത ബൂത്തുകളുമാണുള്ളത്. 219 ബൂത്തുകളിൽ മാവോയിസ്റ്റ് ഭീഷണിയുണ്ട്. ഇതിൽ 72 എണ്ണം വയനാട്ടിലും 67 മലപ്പുറത്തും കണ്ണൂരിൽ 39 എണ്ണവും കോഴിക്കോട് 41 ബൂത്തുകളുമുണ്ട്.
57 കന്പനി കേന്ദ്ര സേനയെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. പോലീസിന്റേത് അടക്കം മൂന്നു നിര സുരക്ഷയാണ് ഒരുക്കുക. പോളിംഗ് ജോലിക്കായി 1,01,140 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
1670 സെക്ടറൽ ഓഫീസർമാരുമുണ്ട്. 33,710 പ്രിസൈംഡിംഗ് ഓഫീസർമാരെയും നിയമിച്ചു. രാവിലെ ആറിനു മോക് പോൾ നടത്താൻ നിർദേശിച്ചിട്ടുണ്ട്.
ഫലം രണ്ടു മണിക്കൂർ കൂടി വൈകും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മേയ് 23നു വോട്ടെണ്ണുന്പോൾ ഫലമറിയാൻ നിശ്ചയിച്ചതിലും രണ്ടു മണിക്കൂർകൂടി വൈകും. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു പോളിംഗ് ബൂത്തുകളിലെ വിവിപാറ്റ് എണ്ണുന്ന സാഹചര്യത്തിലാണിതെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. സുപ്രീംകോടതി നിർദേശ പ്രകാരമാണ് അഞ്ചെണ്ണം വീതം എണ്ണുന്നത്.
സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലായി 55 വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. 257 സ്ട്രോംഗ് റൂമുകൾ ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിനു ശേഷം ബാലറ്റു പെട്ടികൾ ഇവിടെയാണ് സൂക്ഷിക്കുക. സീൽ ചെയ്ത ശേഷം ആർക്കും പ്രവേശനമില്ല. 12 കമ്പനി സിആർപിഎഫ് ഇതിനായി സുരക്ഷ ഒരുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.