ഇപ്പോൾ നമ്മുടെ രാജ്യത്താകെ നടന്നുകൊണ്ടിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ഇന്ത്യൻ സമൂഹത്തിന്റെ ഒരുമയോടെയുള്ള നിലനിൽപ്പിന്റെയും ജനതയുടെയാകെ അവകാശങ്ങളുടെ സംരക്ഷണത്തിന്റെയും കാര്യത്തിൽ നിർണായകമായ ഒന്നാണ്. വർഗീയതയുടെ ആധിപത്യത്തിൽനിന്ന് മതനിരപേക്ഷതയെ രക്ഷപ്പെടുത്തുക, സാമ്രാജ്യത്വ അധിനിവേശ ശ്രമങ്ങളിൽനിന്നു രാജ്യപരമാധികാരത്തെ രക്ഷപ്പെടുത്തുക, കോർപറേറ്റ്- രാഷ്ട്രീയ ചങ്ങാത്തത്തിൽനിന്ന് സാധാരണക്കാരായ ജനങ്ങളുടെ താൽപര്യങ്ങളെ രക്ഷപ്പെടുത്തുക എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ പൊതുതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം. ഇവിടെ വീഴ്ച വന്നുപോയാൽ ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത വിധത്തിലുള്ള നഷ്ടങ്ങളാവും രാജ്യത്തിനും ജനങ്ങൾക്കും ഉണ്ടാവുക. ഈ ഉത്തരവാദിത്വബോധത്തോടെയാവും ജനങ്ങൾ ഇക്കുറി വോട്ടുചെയ്യുക എന്ന കാര്യത്തിൽ സംശയമില്ല.
കേരളത്തെ സംബന്ധിച്ചിടത്തോളം മേൽപ്പറഞ്ഞ കാര്യങ്ങൾക്കൊപ്പം മറ്റു ചിലതു കൂടിയുണ്ട്. കേരളത്തിന്റെ അധികാര അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുന്ന ഒരു സംവിധാനം രൂപപ്പെടുത്തിയെടുക്കുക എന്നത് അതിൽ പ്രധാനമാണ്. ഏറ്റവും വലിയ വൈഷമ്യം നേരിട്ട ഘട്ടത്തിൽപ്പോലും കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാതിരുന്ന ഒരു രാഷ്ട്രീയ സംവിധാനമാണ് കേന്ദ്രത്തിലുണ്ടായിരുന്നത് എന്നത് എല്ലാവർക്കും അറിയാം. ആ സംവിധാനം തെരഞ്ഞെടുപ്പിനു ശേഷവും തുടർന്നാൽ കേരളത്തിനുണ്ടാകുന്ന നഷ്ടം എത്രമേൽ ഗുരുതരമായിരിക്കും എന്നതു വിശദീകരിക്കേണ്ട കാര്യമില്ല. ഇക്കാര്യവും ഈ തെരഞ്ഞെടുപ്പിനെ വലിയതോതിൽ സ്വാധീനിക്കും.
ബിജെപി വിട്ടുവീഴ്ചയില്ലാത്ത വർഗീയതയുടെ വഴിക്കു സഞ്ചരിക്കുന്നു. ശക്തമായി അതിനെ എതിർത്താൽ തങ്ങൾക്കു ഭൂരിപക്ഷ വർഗീയ വോട്ടുകൾ നഷ്ടമാകുമോ എന്ന ചിന്തയോടെ മൃദുവർഗീയ സമീപനങ്ങളുമായി കോണ്ഗ്രസ് സഞ്ചരിക്കുന്നു. അതേസമയം ഇരുകൂട്ടരും ഒരുപോലെ സാമ്രാജ്യത്വാനുകൂലവും കോർപറേറ്റ് പ്രീണനപരവും നിസ്വജനവിഭാഗങ്ങൾക്കു വിരുദ്ധവുമായ രാഷ്ട്രീയ- സാമ്പത്തിക നയനടപടികൾ മുമ്പോട്ടുകൊണ്ടുപോവുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി കൂടുതൽ തിളക്കമുള്ളതാകുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ മുന്നിട്ടുനിൽക്കുന്നത് അതതു പ്രദേശങ്ങളിൽ സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന ചേരിതിരിവിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ അതിശക്തമായി ചെറുക്കുന്ന രാഷ്ട്രീയ പാർടികളും സഖ്യങ്ങളുമാണ്. യുപിയിലും ബിഹാറിലും ഒഡീഷയിലും ആന്ധ്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും ഒക്കെ കോണ്ഗ്രസോ ബിജെപിയോ അല്ലാത്ത പ്രാദേശിക കക്ഷികളും രാഷ്ട്രീയ സംവിധാനങ്ങളുമാണ് മത്സരരംഗത്ത് മുന്നിട്ടുനിൽക്കുന്നത്. ഇവരാരും തന്നെ കേന്ദ്രത്തിൽ ഒറ്റയ്ക്ക് അധികാരത്തിൽ വരാനുള്ള അത്രയും സീറ്റുകളിൽ മത്സരിക്കുന്നില്ല എന്നതുകൊണ്ട് അവർക്കു വോട്ടു ചെയ്യരുത് എന്ന് ഇവർ പറയുമോ? അങ്ങനെ പറഞ്ഞാൽ അത് വർഗീയതയെ വീഴ്ത്താനാണോ വളർത്താനാണോ സഹായിക്കുക?
ഇത്തരത്തിൽ പ്രദേശിക യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന ശക്തികളാകെ സംഘപരിവാറിനും ബിജെപിക്കുമെതിരെ ഒരുമിച്ചു പ്രവർത്തിക്കണമെന്നതാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ സമീപനം. അത്തരത്തിലുള്ള സംസ്ഥാനതല സംവിധാനങ്ങളുടെ ഭാഗമായി ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിൽ പലയിടങ്ങളിലും മത്സരിക്കുന്നുണ്ട്. അത് വൈവിധ്യങ്ങളുടെ വിളഭൂമിയായ ഇന്ത്യൻ സമൂഹത്തെയും രാഷ്ട്രീയത്തെയും യാഥാർത്ഥ്യബോധത്തോടെ കാണുന്ന സമീപനമാണ്; നമ്മുടെ ഫെഡറൽഘടനയെ ശക്തിപ്പെടുത്തുന്നതും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങൾക്കു പുത്തൻ ഉണർവേകുന്നതുമാണ്. ഇതിന്റെയാകെ പ്രാതിനിധ്യമുള്ള ദേശീയ മതേതര ബദലാണ് രാജ്യത്ത് ഇനി അധികാരത്തിൽ വരാൻ പോകുന്നത്. അതിൽ ഇടതുപക്ഷത്തിനുള്ള പങ്ക് ചരിത്രത്തിൽ തന്നെ തെളിയിക്കപ്പെട്ടതാണ്.
ആർഎസ്എസ് നയിക്കുന്ന ബിജെപി വർഗീയത വിതച്ചുകൊണ്ട് ഇന്ത്യൻ സമൂഹത്തെയാകെ ഛിദ്രീകരിക്കുന്നു എന്നതു മാത്രമല്ല നമ്മുടെ മുന്പിലുള്ള പ്രശ്നം. വർഗീയതയുടെയും തീവ്ര ദേശീയതയുടെയും മറവിൽ അങ്ങേയറ്റം ജനദ്രോഹപരമായ നവ ഉദാരവത്കരണ നയങ്ങൾ അതിതീക്ഷ്ണമായി നടപ്പിലാക്കുന്നു എന്നതു കൂടിയാണ്. രണ്ടാമത്തേത് അതേപടി തന്നെ കോണ്ഗ്രസും പങ്കിടുന്നുതാനും.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ജനദ്രോഹപരമായ ഭരണം കാഴ്ചവച്ച സർക്കാരാണ് ഇപ്പോൾ കേന്ദ്രത്തിലുള്ളത്. ന്യൂനപക്ഷങ്ങൾ, ദളിതർ, ആദിവാസികൾ, കർഷകർ, തൊഴിലാളികൾ, വിദ്യാർഥികൾ, എഴുത്തുകാർ, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ബിജെപി ഭരണത്തിന്റെ ദുരന്തം അനുഭവിച്ചവരാണ്. അതുകൊണ്ടുതന്നെ ജാതി-മത-ലിംഗ വിവേചനങ്ങൾക്കും വർഗ-വർണ ഭേദങ്ങൾക്കും ഭാഷയുടെയും പ്രദേശത്തിന്റെ വ്യത്യാസങ്ങൾക്കും അതീതമായി ഇന്ത്യ നാമെല്ലാവരുടേതുമാണ് എന്നുറപ്പുവരുത്താനും എല്ലാ ഇന്ത്യക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്താനും ഈ തെരഞ്ഞെടുപ്പ് പ്രധാനമാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയർന്നുവന്ന മതേതര ജനാധിപത്യ ഇന്ത്യ എന്ന സങ്കൽപം നിലനിർത്തുന്നതിന് ഈ തെരഞ്ഞെടുപ്പിൽ നാം സ്വീകരിക്കുന്ന നിലപാടുകൾക്ക് വളരെ വലിയ പങ്കാണു വഹിക്കാനുള്ളത്.
ബിജെപിയുടെ നയങ്ങളിൽനിന്ന് വ്യത്യസ്തമായ എന്തു നിലപാടാണ് കോണ്ഗ്രസിനുള്ളത്? കാർഷിക മേഖലയെ തകർത്ത കരാറുകളിൽ ഏർപ്പെട്ടത് കോണ്ഗ്രസ്. കൃഷിക്കുള്ള സബ്സിഡികൾ വെട്ടിക്കുറച്ചത് കോണ്ഗ്രസ്. വിലക്കയറ്റം അനിയന്ത്രിതമാക്കിയ പെട്രോളിയം പ്രൈസ് ഡീറെഗുലേഷൻ നടപ്പാക്കിയതും കോണ്ഗ്രസ്. തൊഴിലുറപ്പു പദ്ധതിയെ ക്ഷയിപ്പിച്ചതും കോണ്ഗ്രസ്. കോടിക്കണക്കിനാളുകളെ കണക്കിലെ കള്ളത്തരത്തിലൂടെ ദാരിദ്ര്യരേഖയ്ക്കു മുകളിലെത്തിച്ച് അവരുടെ ആനുകൂല്യങ്ങൾ അപഹരിച്ചതും കോണ്ഗ്രസ്. വ്യക്തിയുടെ സ്വകാര്യതയിൽ കൈകടത്തിക്കൊണ്ട് ആധാർ നടപ്പാക്കിയതും കോണ്ഗ്രസ്. വ്യവസായ മേഖലയെ മുതൽ പ്രതിരോധ മേഖലയെ വരെ അട്ടിമറിച്ച എഫ്ഡിഐ അനുവദിച്ചതും കോണ്ഗ്രസ്. പൊതുമേഖലയെ സ്വകാര്യവൽക്കരിക്കുന്ന പ്രക്രിയ ആരംഭിച്ചതും കോണ്ഗ്രസ്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്ന ജിഎസ്ടി എന്ന ആശയം മുന്നോട്ടുവച്ചത് കോണ്ഗ്രസ്. സംസ്ഥാന ഭരണത്തിൽ കേന്ദ്രം കൈ കടത്തുന്ന പ്രക്രിയ ആരംഭിച്ചതും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുന്ന സമീപനം ആവിഷ്കരിച്ചതും കോണ്ഗ്രസ്. സിബിഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തു തുടങ്ങിയതും കോണ്ഗ്രസ്. കോണ്ഗ്രസിന്റെ ഇതേ ജനവിരുദ്ധ നയങ്ങൾ ഇതേപടിയോ ഇതേക്കാൾ ശക്തമായോ മുമ്പോട്ടുകൊണ്ടുപോവുകയാണ് ബിജെപി ഗവണ്മെന്റ്.
മതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിച്ചു തുടങ്ങിയത് കോണ്ഗ്രസ്. ബാബറി മസ്ജിദ് ആരാധനയ്ക്കായി വർഗീയവാദികളുടെ സമ്മർദത്തിൻ കീഴിൽ വിട്ടുകൊടുത്തത് കോണ്ഗ്രസ്. അവിടെ ശിലാന്യാസിലൂടെ ക്ഷേത്രത്തിനു തറക്കല്ലിടാൻ അനുവദിച്ചത് കോണ്ഗ്രസ്. ആ തറക്കല്ല് കർസേവയിലൂടെ ഒരു മണ്ഡപമായി ഉയരാൻ അനുവദിച്ചത് കോണ്ഗ്രസ്. ബാബറി മസ്ജിദ് പൊളിക്കുന്നതിന് നിഷ്ക്രിയത്വത്തിലൂടെ അധ്യക്ഷത വഹിച്ചത് കോണ്ഗ്രസ്. തങ്ങൾ അധികാരത്തിൽ വന്നാലേ അവിടെ രാമക്ഷേത്ര നിർമാണം നടക്കൂ എന്ന് ഇപ്പോൾ ഉത്തരേന്ത്യയിലാകെ പ്രചരിപ്പിക്കുന്നത് കോണ്ഗ്രസ്.
അതുകൊണ്ടുതന്നെ ദേശീയ മതേതര ബദൽ എന്ന ആശയത്തിന് ഇന്നു വളരെയധികം പ്രസക്തിയുണ്ട്. അത് വിവിധ സംസ്ഥാനങ്ങളുടെയും സംസ്കാരങ്ങളുടെയും അങ്ങനെ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയ ബദൽ സംവിധാനമായി നിലകൊള്ളും. അത്തരത്തിൽ ഭൂരിഭാഗം ഇന്ത്യക്കാരുടെയും താൽപര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സ്ഥിതി രൂപപ്പെടണമെങ്കിൽ ഇന്ത്യൻ പാർലമെന്റിൽ ഇടതുപക്ഷം ശക്തിപ്പെട്ടേ മതിയാകൂ.
കർഷകരുടെയും തൊഴിലാളികളുടെയും വിദ്യാർഥികളുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും ദളിതരുടെയും അവകാശങ്ങൾ അപഹരിക്കപ്പെടാതിരിക്കാൻ ഇടതുപക്ഷത്തിന്റെ ശക്തമായ സ്വാധീനം മുൻ കാലങ്ങളിലെന്നപോലെ ഇന്ത്യൻ പാർലമെന്റിൽ ഉണ്ടായേ തീരൂ. കഴിഞ്ഞ അഞ്ചുവർഷക്കാലവും ഇവരുടെയൊക്കെ ആവശ്യങ്ങൾ മുൻനിർത്തി നിരന്തരം സമരങ്ങളിൽ ഏർപ്പെട്ടത് ഇടതുപക്ഷമാണ്.
കേരളത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ കഴിയുന്ന രാഷ്ട്രീയ സംവിധാനം കേന്ദ്രത്തിലുണ്ടാകേണ്ട തുണ്ട്. കേന്ദ്രത്തിൽനിന്നുള്ള നികുതി ഓഹരി ന്യായയുക്തമായി ലഭിക്കണം. ഇതര സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന സ്പെഷൽ പാക്കേജ് അടക്കമുള്ള ആനുകൂല്യങ്ങൾ കേരളത്തിനും ലഭിക്കണം. കേരളത്തിന്റെ റബർ, വെളിച്ചെണ്ണ തുടങ്ങിയവ കന്പോളം കിട്ടാതെ കെട്ടിക്കിടക്കുകയും ഇറക്കുമതി റബർ, പാമോയിൽ തുടങ്ങിയവ കന്പോളത്തെ കീഴടക്കുകയും ചെയ്യുന്ന ഇറക്കുമതി നയം തിരുത്തപ്പെടണം. നാണ്യവിളകൾക്കും തോട്ടവിളകൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും ന്യായവില കിട്ടണം. വിദേശനാണ്യ ശേഖരത്തിലേക്ക് വൻതോതിൽ സംഭാവന ചെയ്യുന്ന പ്രവാസി മലയാളികൾക്ക് പുനരധിവാസത്തിൽ സംരക്ഷണം ലഭിക്കണം. കേരളം വലിയ പുരോഗതി കൈവരിച്ചിട്ടുള്ള വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ അടുത്തഘട്ട മുന്നേറ്റം ഉറപ്പാക്കാൻ കഴിയുന്ന സഹായം ലഭിക്കണം. ഉണ്ടാക്കിയ നേട്ടത്തിന് ശിക്ഷിക്കപ്പെടുന്ന അവസ്ഥ അവസാനിക്കണം. ഉൗർജിത നെൽകൃഷി പോലെയുള്ള കേന്ദ്ര പദ്ധതികളിൽ നെൽകൃഷിക്ക് പ്രാധാന്യമുള്ള കേരളത്തിന് പ്രാതിനിധ്യമുണ്ടാകണം. കോച്ച് ഫാക്ടറി മുതൽ എയിംസ് വരെയുള്ള വാഗ്ദാനങ്ങളും ആവശ്യങ്ങളും നിറവേറ്റപ്പെടണം.
ഇന്ത്യൻ മതേതരത്വത്തെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്ന നിലപാടുകൾ എന്നുമെടുത്തിടുള്ള ഇടതുപക്ഷ ജനാധിപത്യ ശക്തികളെ വിജയിപ്പിക്കുന്നതിലൂടെ ഇന്ത്യയെത്തന്നെ വീണ്ടെ ടുക്കുകയാവും നാം.
പിണറായി വിജയൻ, മുഖ്യമന്ത്രി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.