തിരുവനന്തപുരം: നാളെ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് സുരക്ഷാ ജോലിക്കായി കേരള പോലീസിൽനിന്നു മാത്രം 58,138 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇതു കൂടാതെ 55 കമ്പനി കേന്ദ്രസേനയും രംഗത്ത് എത്തിയിട്ടുണ്ട്. പ്രശ്ന സാധ്യതയുള്ള 272 സ്ഥലങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള 162 സ്ഥലങ്ങളിലും 245 ബൂത്തുകളിലും കേന്ദ്ര സായുധ പോലീസ് സംഘത്തെ വിന്യസിച്ചു.
തെരഞ്ഞെടുപ്പു ജോലികൾക്കായി നിയോഗിച്ച 58,138 പേരിൽ 240 ഡിവൈഎസ്പിമാർ, 677 ഇൻസ്പെക്ടർമാർ, 3,273 എസ്ഐ/ എഎസ്ഐമാർ എന്നിവരുണ്ട്. 3,500 പേർ വനിതാ ഉദ്യോഗസ്ഥരാണ്.
കൂടാതെ സിഐഎസ്എഫ്, സിആർപിഎഫ്, ബിഎസ്എഫ് എന്നിവരിൽ നിന്ന് 55 കന്പനി ജവാൻമാരും തമിഴ്നാട്ടിൽ നിന്ന് 2,000 പോലീസ് ഉദ്യോഗസ്ഥരും കർണാടകയിൽ നിന്ന് 1,000 പോലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പു ജോലികൾക്കായി കേരളത്തിലെത്തിയിട്ടുണ്ടെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
തെരഞ്ഞെടുപ്പു ജോലികൾക്ക് പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് കേരളാ പോലീസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത് 11,781 പേരെ സ്പെഷൽ പോലീസ് ഓഫീസർമാരായി നിയോഗിച്ചു. വിരമിച്ച സൈനികർ, വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയും എൻസിസി, നാഷണൽ സർവീസ് സ്കീം, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയിൽ പ്രവർത്തിച്ച് പരിചയം ഉള്ളവരെയുമാണ് സ്പെഷൽ പോലീസ് ഓഫീസർമാരായി നിയോഗിച്ചത്.
ഏത് അനിഷ്ടസംഭവങ്ങളും നേരിടുന്നതിന് സംസ്ഥാനത്ത് 1,527 ഗ്രൂപ്പ് പട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചു. ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുവീതം 957 പട്രോൾ സംഘങ്ങൾ വേറെയുമുണ്ടാകും. ഈ സംഘങ്ങൾ ഇന്നലെ വൈകുന്നേരം മുതൽ പ്രവർത്തനക്ഷമമായി. പോലീസ് സ്റ്റേഷൻ, ഇലക്ഷൻ സബ് ഡിവിഷൻ, ജില്ലാതലങ്ങളിൽ സ്ട്രൈക്കിംഗ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. റേഞ്ച് ഐജിമാർ, മേഖലാ എഡിജിപിമാർ, സംസ്ഥാന പോലീസ് മേധാവി എന്നിവരുടെ നിയന്ത്രണത്തിൽ യഥാക്രമം എട്ടു കന്പനി, നാലു കന്പനി, 13 കന്പനി സ്ട്രൈക്കിംഗ് സംഘങ്ങളെ തയാറാക്കി നിർത്തിയിട്ടുണ്ട്. അനധികൃതമായി പണം കൊണ്ടുപോകുന്നതും വിതരണം ചെയ്യുന്നതും തടയാനായി 402 ഫ്ളൈയിംഗ് സ്ക്വാഡുകളും 412 സ്റ്റാറ്റിക് സർവൈലൻസ് സംഘങ്ങളും രംഗത്തുണ്ട്.
പോലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഇലക്ഷൻ സെല്ലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെമ്പാടും പോലീസ് സേനയെ വിന്യസിച്ചു. പട്ടികവർഗ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ തടസമില്ലാതെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളുണ്ടായാൽ അന്വേഷിക്കാൻ 210 സബ് ഡിവിഷണൽ അന്വേഷണ സംഘങ്ങൾക്ക് രൂപം നൽകി. 4,500 വാഹനങ്ങൾ, 500 ബസുകൾ, 40 ബോട്ടുകൾ, 2,000 ഇരുചക്ര വാഹനങ്ങൾ എന്നിവ പോലീസ് സുരക്ഷയുടെ ഭാഗമായി ഉണ്ടാകും. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന 88 സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.