തിരുവനന്തപുരം: അടുത്ത അഞ്ചു വർഷം രാജ്യം ആരു ഭരിക്കണമെന്ന കേരളത്തിന്റെ വിധിയെഴുത്ത് നാളെ. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 2.61 കോടി വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്കു നീങ്ങും.
ഒരു മാസത്തിലേറെയായി തുടർന്നുവന്ന പ്രചാരണ ശബ്ദ കോലാഹലങ്ങൾക്കു പരിസമാപ്തിയായി. ഇന്നു വോട്ടുറപ്പാക്കാനുള്ള നിശബ്ദ പ്രചാരണത്തിന്റെ ദിനം. ദേശീയ- സംസ്ഥാന നേതാക്കളടക്കം പങ്കെടുത്ത റോഡ് ഷോയോടെയാണ് ഇന്നലെ പ്രചാരണ പ്രവർത്തനങ്ങൾ പലയിടത്തും സമാപിച്ചത്.
നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണു വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും സംസ്ഥാനത്തു സജ്ജീകരിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
227 സ്ഥാനാർഥികളാണ് സംസ്ഥാനത്താകെയുള്ളത്. വയനാട്ടിലാണു കൂടുതൽ പേർ മത്സര രംഗത്തുള്ളത്- 20 പേർ. സംസ്ഥാനത്ത് മൊത്തം 23 വനിതാ സ്ഥാനാർഥികൾ. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികളുള്ളത്- അഞ്ചുപേർ.
സംസ്ഥാനത്തു മൊത്തമുള്ള 2,61,51,534 വോട്ടർമാരിൽ 1,26,84, 839 പുരുഷൻമാരും 1,34,66,521 സ്ത്രീകളും 174 ട്രാൻസ് ജെൻഡേഴ്സുമാണുള്ളത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ. 31,36,191 പേർ. കുറവ് വയനാട് ജില്ലയിൽ- 5,94,177 വോട്ടർമാർ. മലപ്പുറം ജില്ലയിൽ തന്നെയാണു കൂടുതൽ സ്ത്രീ വോട്ടർമാരും. 15,67,944 പേർ. 18 വയസ് പൂർത്തിയായ 2,88,191 പുതിയ വോട്ടർമാർ സംസ്ഥാനത്തുണ്ട്. ഇവരുടെ വോട്ട് പല ലോക്സഭാ മണ്ഡലങ്ങളിലും നിർണായകമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.