കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയ മണ്ഡലങ്ങളായ കോഴിക്കോടും വടകരയിലും കനത്ത പോളിംഗ്. കോഴിക്കോട് വൈകിട്ട് ആറുവരെ 78.63 ഉം വടകര 77.95 ഉം ശതമാനമായിരുന്നു പോളിംഗ്. 2014ൽ കോഴിക്കോട് 79.81 ശതമാനവും വടകരയില്‍ 81.45 ശതമാനവുമായിരുന്നു പോളിംഗ് .
ജില്ലയില്‍ ആറു വരെ 67 ശതമാനം ബൂത്തുകളില്‍ മാത്രമാണ് പോളിംഗ് അവസാനിച്ചത്. വയനാട് മണ്ഡലത്തില്‍പെടുന്ന തിരുവമ്പാടി അടക്കം ജില്ലയിലെ 2,177 ബൂത്തുകളിലെ 1,466 എണ്ണത്തിലാണ് പോളിംഗ് അവസാനിച്ചത്. 711 ബൂത്തുകളില്‍ പോളിംഗ് വൈകിയും തുടർന്നു. ഇവിടങ്ങളില്‍ നീണ്ട നിരയാണ് രാത്രി എട്ടരയോടെയുമുള്ളത്. വോട്ടിംഗ് യന്ത്രത്തിന്റെ തകരാറും വോട്ടർമാർ കൂട്ടത്തോടെ വൈകുന്നേരം എത്തിയതുമാണ് പോളിംഗ് വൈകാൻ കാരണമായത്. സ്ഥാനാര്‍ഥികളുടെ ബൂത്തുകളില്‍ പോലും വോട്ടിംഗ് മെഷീന് തകരാറിലായി.
മുക്കം മണാശേരി എംഎഎംഒ കോളജിലെ 124-ാം നമ്പര്‍ ബൂത്തില്‍ റിസര്‍വ് വോട്ടിംഗ് മെഷീനും പണിമുടക്കിയതുമൂലം പോളിംഗ് മൂന്നു മണിക്കൂറാണു വൈകിയത്. നല്ലളം എയുപിസ്കൂളില്‍ വോട്ടിംഗ് മെഷീന് കേടായി. കൊടിയത്തൂര്‍ 173-ാം ബൂത്തിലും കാരശ്ശേരി 150ാം ബൂത്തിലും മുക്കം നഗരസഭയില്‍ 11-ാം ബൂത്തിലും വോട്ടിംഗ് വൈകി. പലയിടത്തും യന്ത്രതകരാറാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം, കല്ലാനോട്, കൂരാച്ചുണ്ട് എന്നിവിടങ്ങളിലെ അഞ്ച് പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രതകരാര്‍ മൂലം രാവിലെ വോട്ടിംഗ് ആരംഭിച്ചില്ല. കക്കയം ജിഎല്‍പി.സ്കൂളിലെ 62-ാം നമ്പര്‍ ബൂത്ത്, കല്ലാനോട് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി, സെന്റ്തോമസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ നാലു ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങളാണു തകരാറിലായത്.
പലയിടത്തും രാവിലെ ഏഴുമുതല്‍ നീണ്ടവരിയായിരുന്നുള്ളത്. ഓരോമണിക്കൂറിലും ശരാശരി ഏഴുശതമാനത്തോളം വര്‍ധന കാണിച്ച പോളിംഗ് ഉച്ചയ്ക്ക് മൂന്നായപ്പോഴക്കും അമ്പത് ശതമാനവും കടന്നിരുന്നു. മൂന്നിന് കോഴിക്കോട് 53.26 ശതമാനവും വടകരയില്‍ 54.03 ശതമാനവുമായിരുന്നു പോളിംഗ്. അവസാന മണിക്കൂറിലും വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ പോളിംഗ് നില കുത്തനെ ഉയര്‍ന്നു. ആറിനു കോഴിക്കോട് 76.16 ശതമാനമായിരുന്നു പോളിംഗ്. വടകര 73.44 ശതമാനവും. ശക്തമായ മത്സരം നടക്കുന്ന കോഴിക്കോട് മണ്ഡലത്തില്‍ പോളിംഗ് ശതമാനത്തിലുണ്ടായ വര്‍ധന മൂന്ന് മുന്നണികളുടെയും പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്.
കോഴിക്കോട് മണ്ഡലത്തിലെ കൊടുവള്ളി, കുന്നമംഗലം, ബാലുശേരി, എലത്തൂര്‍, എന്നീ ഗ്രാമമേഖലകളിലും കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ എന്നീ നഗരമണ്ഡലങ്ങളിലും ഒരേ പോലെ കനത്ത പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുന്ന കോഴിക്കോട് മണ്ഡലത്തില്‍ പോളിംഗ് ശതമാനത്തിലുണ്ടായ വര്‍ധന മൂന്നു മുന്നണികളുടെയും പ്രതീക്ഷ ഉണര്‍ത്തുന്നു.
വോട്ട് നേരത്തേ ചെയ്തു സ്ഥാനാര്‍ഥികള്‍
കോഴിക്കോട്: കോഴിക്കോട് മണ്ഡലം യുഡിഎഫ്സ്ഥാനാര്‍ഥി എം.കെ.രാഘവന് എംപിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. പ്രദീപ് കുമാറും എന്‍ഡിഎ സ്ഥാനാര്‍ഥി കെ.പി. പ്രകാശ്ബാബുവും രാവിലെ തന്നെ വോട്ടു ചെയ്തു.
കോഴിക്കോട് സിവില്സ്റ്റേഷൻ മാതൃബന്ധുസ്കൂളിലെ 81-ാം ബൂത്തിലാണ് എം.കെ.രാഘവന് വോട്ട് രേഖപ്പെടുത്തിയത്. വെസ്റ്റ് ഹില്ചുങ്കം ഗവ.യുപി സ്കൂളില്‍ കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. പ്രദീപ്കുമാറും രാവിലെ 8.30ഓടെ വോട്ട് ചെയ്തു. പ്രകാശ്ബാബു കുടുംബാംഗങ്ങള്‍ക്കൊപ്പം നരിപ്പറ്റ ആര്‍എന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വോട്ടു ചെയ്തു. അതേസമയം, വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഇത്തവണ കെ.മുരളീധരന് വോട്ടു ചെയ്തില്ല. തിരുവനന്തപുരം വട്ടിയൂര്‍ കാവിലായിരുന്നു മുരളിയുടെ വോട്ട്. പോയി തിരിച്ചുവരുന്നതിനുള്ള ഫൈ്ളൈറ്റ് കാന്‍സല്‍ ചെയ്തതു മൂലമാണു വോട്ടു ചെയ്യാന്‍ പോകാതിരുന്നതെന്നു മുരളീധരന് പ്രതികരിച്ചു.
യന്ത്രം എറിഞ്ഞു തകർത്തു
എടക്കാട് യൂണിയന് എല്‍പി സ്കൂളിലെ ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയ യുവാവ് വോട്ടിംഗ് മെഷീനും വിവിപാറ്റ് യന്ത്രവും എറിഞ്ഞു തകർത്തു. എടക്കാട് കളപ്പുരയ്ക്കല്‍ ഹൗസില്‍ പ്രമോദാണ് (36) മെഷീൻ തകര്‍ത്തത്. എലത്തൂർ പോലീസെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. സ്കൂളില്‍ നാല് ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 17-ാം ബൂത്തിലെ യന്ത്രമാണു തകർത്തത്. സ്കൂളിലെ നാല് ബൂത്തുകളില്‍ ഒരെണ്ണത്തിലൊഴികെ മറ്റിടങ്ങളിലെല്ലാം വൈകിട്ടും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയായിരുന്നു. ആറു വരെ വന്നവര്‍ക്കെല്ലാം ടോക്കണും നല്കി. ഇങ്ങനെ വരി നിൽക്കുന്നതിനിടെയായിരുന്നു യുവാവ് യന്ത്രമെടുത്തെറിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.