മണിമല: വയോധികനെ കഴുത്തിൽ തോർത്തു ചുറ്റി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മണിമല പുളിക്കപീടികയിൽ തോമസി (ബേബി, 88)നെയാണ് പഴയിടം പൂവത്തോലി ഭാഗത്തു തോട്ടത്തിൽ കഴുത്തിൽ തോർത്തു മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടു കട്ടപ്പന സ്വദേശി ജിൽസനെ(37)യും മണിമല പള്ളത്തുപാറ സ്വദേശിയായ ഒരാളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
ആളൊഴിഞ്ഞ റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തോർത്തുകൊണ്ട് വാ മൂടിക്കെട്ടിയ നിലയിലായിരുന്നു. പഴയിടം മേഖലയിൽ ജോലിക്കായി എത്തിയയാളാണു കസ്റ്റഡിയിലായ ജിൽസൻ. തോമസിനു പെൻഷൻ ഇനത്തിൽ ലഭിച്ച 5,600 രൂപ തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണു സൂചന. തോമസും ജിൽസനും ഒരുമിച്ച് ഓട്ടോറിക്ഷയിൽ എത്തിയാണു തോമസിന്റെ വീട്ടിൽനിന്നു ബാങ്കിന്റെ പാസ് ബുക്ക് എടുത്തത്. തുടർന്ന് ബാങ്കിലെത്തി പണം പിൻവലിച്ച ശേഷം ഓട്ടോറിക്ഷ തിരികെ പറഞ്ഞു വിട്ടു.
കൊല്ലപ്പെട്ട ബേബി വൈകുന്നേരം 5.30ന് മുമ്പായി വീട്ടിൽ വരുന്ന പതിവുണ്ട്. സമയം കഴിഞ്ഞും കാണാതെ വന്നപ്പോൾ വീട്ടുകാർ അന്വേഷണം തുടങ്ങുകയും മണിമല പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. മരിച്ച ബേബിയുടെ രണ്ടു മക്കൾ മണിമല സ്റ്റാൻഡിലെ ഡ്രൈവർമാർ ആയിരുന്നതിനാൽ അന്വേഷണം വേഗം പുരോഗമിക്കുകയും പ്രതികളെ കണ്ടെത്താൻ പോലീസിനെ സഹായിക്കുകയും ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജിൽസനെ പിടികൂടി ചോദ്യം ചെയ്തതോടെയാണു കൊലപാതക വിവരം പുറത്തറിയുന്നത്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂദനൻ, സിഐ അശോക് കുമാർ, എസ്ഐ രഗീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. മൃതദേഹം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. സംസ്കാരം ഇന്ന് 10ന് മണിമല ഹോളി മെയ് ജൈ ഫൊറോനാ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ (മോളി) പാലാ പുഞ്ചക്കുന്നേൽ കുടുംബാംഗം. മക്കൾ: ബേബി, റൂബി, റ്റെസി, റാണി, സാബു, മിനിമോൾ, ജോർജുകുട്ടി. മരുമക്കൾ: ടോമി, തോമസ്, റ്റീന, ഷിജി, സജീവ്, തോമസ്, കുഞ്ഞുമോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.