കണ്ണൂർ: ദളിത് ക്രൈസ്തവർക്ക് സംസ്ഥാന സർക്കാർ നാലുശതമാനം സംവരണം അനുവദിക്കണമെന്ന് കൗൺസിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് (സിഡിസി) സംസ്ഥാന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ മേഖലയിൽ ദളിത് ക്രൈസ്തവവിദ്യാർഥികൾക്ക് പത്തുശതമാനം സംവരണം നൽകണമെന്നും കണ്ണൂരിൽ സമാപിച്ച സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
പരിവർത്തിത ക്രൈസ്തവ കോർപറേഷൻ പ്രവർത്തനം ത്വരിതപ്പെടുത്തണമെന്നും ദളിത് ക്രൈസ്തവരുടെ ജാതിതിരിച്ചുള്ള സമുദായ സർട്ടിഫിക്കറ്റ് നൽകണമെന്നും ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ ദളിത് ക്രൈസ്തവ സംവരണം കേരളത്തിലും നടപ്പിലാക്കണമെന്നും സമ്മേളനം അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
രണ്ടുദിവസമായി കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ ഓഡിറ്റോറിയത്തിലെ ഫാ.പീറ്റർ കയ്റോണി നഗറിൽ നടന്നുവന്ന സമ്മേളനത്തിന് സമാപനംകുറിച്ച് നൂറുകണക്കിന് ദളിത് ക്രൈസ്തവർ പങ്കെടുത്ത പ്രകടനം നടന്നു. സെന്റ് മൈക്കിൾസ് സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയം കോർണറിൽ സമാപിച്ചു. തുടർന്നു നടന്ന സമാപനസമ്മേളനം കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.ജി. വർഗീസ് അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ വി.ജെ. ജോർജ്, ഡോ. സൈമൺ ജോർജ്, ജയിംസ് ഇലവുങ്കൽ, കെ.എം. ലൂയിസ്, എൻകെഡിസിഎഫ് രൂപത പ്രസിഡന്റ് യുജിൻ ബിജു, പാസ്റ്റർ കെ.സി. ജോസഫ്, സുനിൽ കൊയിലേരിയൻ, ജയ്സൺ മാത്യു എന്നിവർ പ്രസംഗിച്ചു.
യുവജന-വനിതാസമ്മേളനത്തിൽ വിപിൻ ജിൽസൺ, മേരി ജോൺ ട്വിറ്റർ, ബിജോയ് ചെറുകോൽ, ശാന്തമ്മ ജപമണി, ഡോ. കെ.വി. ഫിലോമിന, സി.എം. അനൂപ് എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന ഫാ. പീറ്റർ കയ്റോണി അനുസ്മരണ സമ്മേളനം കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത് ഉദ്ഘാടനം ചെയ്തു. ദേവസി കുറ്റൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻലി പാട്രിക്, സിസ്റ്റർ വീണ യുഎംഐ, സിഡിസി സംസ്ഥാന ജനറൽ കൺവീനർ വി.ജെ. ജോർജ്, യുജിൻ ബോബൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.