കണ്ണൂർ: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരാർ പ്രവൃത്തികൾക്കായി ചില കരാറുകാർ വ്യാജ ട്രഷറി സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ ഉപയോഗപ്പെടുത്തിയതായി കണ്ടെത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാർ നിശ്ചിത സംഖ്യയുടെ ട്രഷറി സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് പണയമായി സമർപ്പിക്കണം. പ്രവൃത്തി തുകയുടെ രണ്ടുമുതൽ അഞ്ചു ശതമാനം വരെ തുകയുടെ എഫ്ഡിയാണ് ഇതിന് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ പണയമായി സമർപ്പിച്ച സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകളിലാണ് വ്യാജന്മാരുള്ളതായി കണ്ടെത്തിയത്.
മലപ്പുറം ചങ്ങരംകുളം ട്രഷറി കേന്ദ്രീകരിച്ചാണ് വ്യാജ ട്രഷറി സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ തയാറാക്കി കരാറുകാർക്കായി വിതരണം ചെയ്തത്. ട്രഷറിയിലെ ജൂണിയർ അക്കൗണ്ടന്റും എൻജിഒ യൂണിയൻ നേതാവുമായ കെ. സന്തോഷ് എന്നയാളുടെ നേതൃത്വത്തിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് വിതരണം ചെയ്തെന്ന് ട്രഷറി തൃശൂർ മധ്യമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചങ്ങരംകുളം, പൊന്നാനി ട്രഷറികളിൽനിന്നു മോഷ്ടിച്ച ട്രഷറി ഫിക്സഡ് ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റ് ലീഫുകൾ ഉപയോഗിച്ചാണ് തട്ടിപ്പ്. ഇത്തരത്തിൽ 54 വ്യാജ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായാണ് പ്രഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
വ്യാജ സർട്ടിഫിക്കറ്റിലൂടെ 12,31,600 രൂപ തട്ടിയെടുത്തതായും ചെക്ക് തിരിമറി വഴി ആകെ 14,54,052 രൂപയുടെ വെട്ടിപ്പ് നടത്തിയതായുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനുപുറമെ സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിന് ഇൻകംടാക്സ് പിടിക്കാനെന്ന പേരിൽ ഇടപാടുകാരിൽനിന്ന് ബ്ലാങ്ക് ചെക്ക് വാങ്ങി അതിലെ തുക പണമായും ഫണ്ട് ട്രാൻസ്ഫർ വഴിയും തട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്. ആകെ 15 ചെക്കുകളിൽ നിന്നായി 1,93,775 രൂപയാണ് വെട്ടിച്ചത്. ഇതിനുപുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനയ്ക്ക് വ്യാജ ട്രഷറി പേ-ഇൻ സ്ലിപ്പ് നൽകി 5,000 രൂപയും സേവിംഗ്സ് ബാങ്ക് പലിശയ്ക്കെന്ന പേരിൽ 10,000രൂപയുമടക്കം 2,08,775രൂപയും കൈക്കലാക്കിയെന്നും ട്രഷറി ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
മോഷ്ടിച്ച സ്ഥിരംനിക്ഷേപ സർട്ടിഫിക്കറ്റുകളിൽ ഓഫീസ് സീൽ, സേവിംഗ്സ് ബാങ്ക്, പാസിംഗ് ഓഫീസറുടെ സീൽ എന്നിവ പതിച്ച് വ്യാജ ഒപ്പിട്ടാണ് തയാറാക്കിയത്. ഇതിൽ 50 എണ്ണം തദ്ദേശ സ്വയംഭരണ എൻജിനിയറിംഗ് വിഭാഗത്തിൽ പണയപ്പെടുത്താൻ കരാറുകാർക്ക് കൈമാറുകയായിരുന്നു. മലപ്പുറം എൽഎസ്ജിഡി എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസ്, വട്ടംകുളം, എടപ്പാൾ, ആലങ്കോട്, പാലക്കാട് ജില്ലയിലെ പട്ടിത്തറ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ മരാമത്ത് പ്രവൃത്തികൾക്കു സമർപ്പിച്ച സർട്ടിഫിക്കറ്റുകളിലാണ് വ്യാജന്മാരെ കണ്ടെത്തിയത്. എടപ്പാളിൽ അഞ്ചും ആലങ്കോട്ട് ഒൻപതും പട്ടിത്തറയിൽ ഏഴും വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിരിക്കുന്നത് വട്ടംകുളം പഞ്ചായത്തിലാണ്. ഇവിടെ മാത്രം 24 എണ്ണമുണ്ട്.
വ്യാജ സർട്ടിഫിക്കറ്റുകളുടെ നിർമാണവും വിതരണവും വകുപ്പധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല. ട്രഷറി സ്ഥിരം നിക്ഷേപ സർട്ടിഫിക്കറ്റുകളിന്മേലുള്ള വിശ്വാസ്യത തകരുമെന്നതിനാൽ ഇത് മൂടിവച്ച് പ്രശ്നം ഒതുക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഭരണസംവിധാനത്തിൽ സ്വാധീനമുള്ള ചിലരുടെ നിർദേശാനുസരണമാണ് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചവർക്കെതിരേ നടപടി എടുക്കാത്തതെന്നും ആരോപണമുണ്ട്.
അതേസമയം, ട്രഷറി കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് സന്തോഷ് ഉൾപ്പെടെ ഏതാനും ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സേവിംഗ്സ് ബാങ്ക് ചെക്ക് പാസാക്കി എന്നതിന്റെ പേരിൽ ചില ജീവനക്കാർക്കെതിരേ ജില്ലാ ട്രഷറി ക്രിമിനൽ കേസ് എടുപ്പിച്ചിട്ടുണ്ടെങ്കിലും മുഖ്യ സൂത്രധാരനെതിരെ ക്രിമിനൽ കേസെടുത്തിട്ടില്ലാത്തത് അധികൃതരുടെ വീഴ്ചയാണെന്നു തൃശൂർ മേഖലാ ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ അന്വേഷണറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജില്ലാ ട്രഷറി ഭരണവിഭാഗം ജൂണിയർ സൂപ്രണ്ടായിരുന്ന പി.വി. വിജയകൃഷ്ണൻ, സേവിംഗ് ബാങ്ക് സൂപ്രണ്ട് കെ. ഗിരീഷ് കുമാർ എന്നിവർക്ക് ഇക്കാര്യം കാണിച്ച് കഴിഞ്ഞദിവസം ചാർജ് മെമ്മോ നൽകിയിട്ടുണ്ട്.
കഴിഞ്ഞവർഷം ഒക്ടോബറിൽ ട്രഷറിയിലെ ക്രമക്കേട് സൂചിപ്പിച്ച് അന്നത്തെ സബ്ട്രഷറി ഓഫീസർ നൽകിയ അറിയിപ്പ് സംബന്ധിച്ച് നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തി, ഓഫീസർ അവധിയിലായ ദിവസം ചങ്ങരംകുളം ട്രഷറിയുടെ ചുമതലയുള്ളയാളെക്കുറിച്ചുള്ള വിവരം തട്ടിപ്പുകേസിന്റെ ആസൂത്രകനെ അനൗദ്യോഗികമായി അറിയിച്ചു, ക്രമക്കേട് സൂചിപ്പിച്ച് നടപടി നിർദേശിച്ചതിന് ചങ്ങരംകുളം, പൊന്നാനി സബ് ട്രഷറികളിൽനിന്നു വന്ന ട്രഷറി മെയിൽ അവഗണിച്ചു, എഫ്ഡി സർട്ടിഫിക്കറ്റ് കാണാനില്ലെന്നു വ്യക്തമാക്കി ചങ്ങരംകുളം സബ് ട്രഷറി ഓഫീസർ പ്രത്യേക ദൂതൻ വഴി കൊടുത്തയച്ച കത്ത് ആവശ്യമായ ഗൗരവത്തിലെടുക്കാതെ മാറ്റിവച്ചു എന്നിവയാണ് ചാർജ് മെമ്മോയിൽ പറയുന്നത്.
നിശാന്ത് ഘോഷ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.