കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ മേധാവി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ മിന്നൽ റെയ്ഡിന് സാധ്യതയുണ്ടെന്ന് മുൻകൂട്ടി മനസിലാക്കിയ പല തടവുകാരും നേരത്തെതന്നെ തങ്ങളുടെ മൊബൈൽ ഫോണുകൾ പുറത്തുകടത്തുകയോ ജയിൽവളപ്പിൽ കുഴിച്ചിടുകയോ ചെയ്തതായി സൂചന. ഭരണാനുകൂല രാഷ്ട്രീയ തടവുകാർക്ക് റെയ്ഡുമായി ബന്ധപ്പെട്ട് ചില സൂചന ഋഷിരാജ് സിംഗ് ചുമതലയേറ്റ സമയത്തുതന്നെ ജയിലിലെ ചില ജീവനക്കാരിൽനിന്നു ലഭിച്ചതായാണ് വിവരം.
കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ റെയ്ഡിൽ മൂന്ന് മൊബൈൽ ഫോണുകൾ, നാല് ചാർജർ, സിം കാർഡുകൾ, കഞ്ചാവ്, പുകയില ഉത്പന്നങ്ങൾ, ആയുർവേദ മരുന്നുകൾ, റേഡിയോ, മൂന്ന് ചുറ്റിക, അഞ്ച് കത്രിക, കമ്പി, സമാന്തര പാചകത്തിന് ഉപയോഗിക്കുന്ന കത്തി, ചിരവ തുടങ്ങിയവ കണ്ടെത്തിയിരുന്നു. ശനിയാഴ്ച പുലർച്ചെ നാലിന് തുടങ്ങിയ റെയ്ഡ് രാവിലെ ഏഴേകാലോടെയാണ് അവസാനിച്ചത്.
മൊബൈൽ ഫോണുകളും കഞ്ചാവും കൈവശംവച്ചതിന് ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ നാല് തടവുകാർക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പിലെ ആർഎസ്എസ് പ്രവർത്തകൻ മഹേഷ് വധക്കേസിലെ പ്രതിയായ സിപിഎം മുൻ ലോക്കൽ സെക്രട്ടറി വി. രഞ്ജിത്, കൊലക്കേസ് പ്രതികളായ മുരുകേശൻ, ഉണ്ണി എന്നിവർക്കെതിരേ മൊബൈൽ ഫോൺ കൈവശംവച്ചതിനും കഞ്ചാവ് കൈവശംവച്ചതിന് ചിദാനന്ദനെതിരേയുമാണ് കേസ്. ഈ നാലുപേരെയും ഇന്നലെ തൃശൂർ വിയ്യൂർ ജയിലിലേക്കു മാറ്റി.
കുറച്ചുവർഷത്തെ ഇടവേളയ്ക്കുശേഷം ജയിൽഭരണം വീണ്ടും രാഷ്ട്രീയ തടവുകാർ കൈയടക്കുന്നുവെന്നും ജയിലിൽ വഴിവിട്ട പ്രവർത്തനങ്ങൾ നടക്കുന്നുവെന്നുമുള്ള ആക്ഷേപത്തെ തുടർന്നായിരുന്നു റെയ്ഡ്. കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നുമുതൽ എഴുവരെയുള്ള ബ്ലോക്കുകളിൽ ഒരേസമയത്തായിരുന്നു ശനിയാഴ്ച പോലീസ് പരിശോധന. ഉത്തരമേഖല ഐജി അശോക് യാദവ്, ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാർ എന്നിവരും റെയ്ഡിന് നേതൃത്വം നൽകി. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ 150 പോലീസുകാരാണ് റെയ്ഡിൽ പങ്കെടുത്തത്.
നേരത്തെയുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഭൂരിഭാഗത്തെയും എൽഡിഎഫ് ഭരണത്തിൽ സ്ഥലംമാറ്റിയതോടെയാണ് രാഷ്ട്രീയതടവുകാർ വീണ്ടും തങ്ങളുടെ പഴയ സ്വഭാവം പുറത്തെടുക്കാൻ തുടങ്ങിയതെന്നാണ് ആരോപണം. ജീവനക്കാർക്കുനേരെ ഭീഷണിയുടെ സ്വരങ്ങളും ഉയർന്നുതുടങ്ങിയതായി പരാതി ഉയർന്നു. സൂപ്രണ്ടിനെയടക്കം ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഭീഷണി കാരണം ഉദ്യോഗസ്ഥരിൽ പലരും ഇത്തരം രാഷ്ട്രീയ തടവുകാരോട് കർശന നിലപാട് സ്വീകരിക്കാറില്ലെന്നാണ് സൂചന.
കണ്ണൂർ സെൻട്രൽ ജയിലിൽ ഫോണുകളും മറ്റും പ്രത്യേക ചെരിപ്പിനകത്ത് സൂക്ഷിക്കുന്നതായി നേരത്തെ തെളിഞ്ഞിരുന്നെങ്കിലും ഇതേക്കുറിച്ചുള്ള അന്വേഷണം മരവിച്ച മട്ടാണ്. ജയിൽവളപ്പിലെ കുടിവെള്ളമെടുക്കുന്ന കിണറിൽനിന്ന് മുമ്പ് രണ്ടു ചാക്ക് ചെരിപ്പുകൾ കണ്ടെടുത്തിരുന്നെങ്കിലും ഇതേക്കുറിച്ച് ഇപ്പോൾ മിണ്ടാട്ടമില്ല.
രാഷ്ട്രീയ തടവുകാരിൽ ചിലർ ജയിലിലെ ഭക്ഷണത്തിന് പകരം സ്വന്തമായി തങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം തയാറാക്കി കഴിക്കുന്നതായും ആരോപണമുണ്ട്. അവർ പറയുന്നതുപ്രകാരം ബിരിയാണിയും ഐസ്ക്രീമും മറ്റും എത്തിച്ചുകൊടുക്കേണ്ട അവസ്ഥവരെ അടുത്തനാളിൽ ഉദ്യോഗസ്ഥർക്ക് ഉണ്ടായിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്. ചിലർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നതിനാൽ ഉദ്യോഗസ്ഥർ നിസഹായരാകുന്ന അവസ്ഥയാണ്.
തടവുകാർ പിരിവെടുത്ത് ടിവി വാങ്ങി ബ്ലോക്കിൽ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സൂപ്രണ്ട് കെ. വിനോദ് ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. ജയിലിനുപുറത്ത് ജോലിക്കായി ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ തടവുകാരെ ഇറക്കിയ സംഭവത്തിലും ജയിൽ ഡിഐജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ഇനി എല്ലാ ആഴ്ചകളിലും സംസ്ഥാനത്തെ 55 ജയിലുകളിലും പരിശോധന ഉണ്ടാകുമെന്നാണ് ജയിൽ മേധാവി നല്കുന്ന സൂചന.
പി. ജയകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.