തിരുവനന്തപുരം: രാജ്യത്തെ അടിമുടി മാറ്റിമറിച്ച 1969 ജൂലൈ 19ലെ ബാങ്ക് ദേശസാത്കരണ നടപടിയുടെ അന്‍പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ദേശസാത്കരണത്തിനു മുന്‍പുണ്ടായിരുന്ന കറുത്ത കാലഘട്ടത്തിലേക്കു മടങ്ങിപ്പോകാനാണു കേന്ദ്രസർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ എടുത്ത ഏറ്റവും ധീരമായ നടപടികളിലൊന്നായി ബാങ്ക് ദേശസാത്കരണം ചരിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ടെന്നു പ്രസിദ്ധീകരണത്തിനു നൽകിയ ലേഖനത്തിൽ മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
50 കോടിയിലധികം നിക്ഷേപ മൂലധനമുള്ള 14 ബാങ്കുകളെയാണ് ഒന്നാംഘട്ടത്തിൽ ദേശസാത്കരിച്ചത്. 1980 ഏപ്രിൽ 15നു നടന്ന രണ്ടാംഘട്ട നടപടിയിൽ 200 കോടിയിലേറെ നിക്ഷേപമുള്ള ആറു ബാങ്കുകളെ ദേശസാത്കരിച്ചു. കുത്തക മുതലാളിമാരെയും വൻകിട വ്യവസായികളെയും മാത്രം പരിഗണിച്ചിരുന്ന സ്വകാര്യ കുത്തകകളുടെ കൈയിലായിരുന്ന ബാങ്കിംഗ് മേഖലയെയാണ് ഇന്ദിരാഗാന്ധി ദേശസാത്കരണത്തിലൂടെ പാവപ്പെട്ടവരുരടെയും കർഷകരുടെയും വീട്ടുപടിക്കലെത്തിച്ചത്. ഗ്രാമങ്ങളിലെ കർഷകർക്കും ചെറുകിട സംരംഭകർക്കും കാർഷിക വായ്പകൾ ആദ്യമായി ലഭ്യമായി. കൊള്ളപ്പണക്കാർക്ക് കടിഞ്ഞാണ്‍ വീണു.
1969ൽ 5256 കോടി രൂപ നിക്ഷേപവും 3721 കോടി രൂപ വായ്പയും 8262 ശാഖകളും മാത്രമുണ്ടായിരുന്ന ഇന്ത്യൻ ബാങ്കുകൾ ദേശസാത്കരണത്തിനുശേഷം ചിറകുവിരിച്ചു പറക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. 2018 മാർച്ചിൽ 1,17,77,336 കോടി രൂപയുടെ നിക്ഷേപവും 89,10,967 കോടി രൂപ വായ്പയും 1,40,000 ശാഖകളുമുള്ള ഭീമൻ സ്ഥാപനമായി അഭൂതപൂർവമായ വളർച്ച കൈവരിച്ചു.
കാർഷികമേഖലയുടെ വളർച്ചയ്ക്കും ഭക്ഷ്യസ്വയം പര്യാപ്തതയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും തൊഴിൽലഭ്യതയ്ക്കും ദാരിദ്യ്രനിർമാർജനത്തിനും ആവശ്യമായ ധനം ലഭ്യമാക്കാൻ ബാങ്കുകൾ തയാറായി. അര നൂറ്റാണ്ട് ഇന്ത്യയെ വളർച്ചയിലേക്കും പുരോഗതിയിലേക്കും നയിച്ച ബാങ്കുകൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പതനമാണ് സംഭവിച്ചത്. 2017-18ലെ കണക്കു പ്രകാരം ഇന്ത്യയിലെ ബാങ്കുകളുടെ ആകെ നഷ്ടം 87,357 കോടി രൂപയാണ്! 21 പൊതുമേഖലാ ബാങ്കുകളിൽ 19 ഉം കനത്ത നഷ്ടത്തിൽ! 2014ൽ യുപിഎ സർക്കാർ അധികാരം വിട്ടൊഴിയുന്പോൾ എല്ലാ ബാങ്കുകളും ലാഭത്തിലായിരുന്നു. 2010ൽ 39,527, 2013ൽ 50,582, 2014ൽ 1,27,653 കോടി എന്നിങ്ങനെയായിരുന്നു ബാങ്കുകളുടെ അറ്റാദായം. ഒന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷമാണ് ബാങ്കുകളിൽ കിട്ടാക്കടം കുമിഞ്ഞുകൂടിയത്.
ഭരണത്തണലിൽ വായ്പകൾ കിട്ടാക്കടമാക്കി മുങ്ങിയ കോർപറേറ്റ് പ്രമുഖരാണ് ഈ വീഴ്ചയുടെ പ്രധാന കാരണം. ഇന്ത്യയിലെ ജനകീയ ബാങ്കിംഗ് എന്ന ആശയം തന്നെ കുഴിച്ചുമൂടാനുള്ള പുറപ്പാടിലാണ് വലതുപക്ഷ സാന്പത്തിക സൈദ്ധാന്തികരും വലതുപക്ഷ കക്ഷികളും. ഇപ്പോൾ തന്നെ സ്വകാര്യ ബാങ്കുകളിൽ 74 ശതമാനം വരെ വിദേശമൂലധനം ആകാമെന്നാണു നിയമം. സ്വകാര്യവത്കരണത്തോടെ പൊതുമേഖലാ ബാങ്കുകൾ വിദേശികളുടെ കൈകളിലെത്തും. അപ്പോൾ ബാങ്ക് നിക്ഷേപങ്ങൾ സുരക്ഷിതമല്ലാതാകും. സർക്കാരിന്റെ മുൻഗണനാ പദ്ധതികൾ ഇല്ലാതാകും. ജനകീയ ബാങ്കിംഗിനു ചരമഗീതം ഉയരും:മുല്ലപ്പള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.