നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ എത്തിനിൽക്കുകയാണു കേരളം. അഞ്ചുലക്ഷത്തിലേറെ പേരെയാണു പ്രളയഘട്ടത്തിൽ രക്ഷപ്പെടുത്തിയത്. 15 ലക്ഷം പേർ പതിനായിരത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു. വെള്ളം താഴ്ന്നശേഷം 6,93,287 വീടുകൾ വൃത്തിയാക്കേണ്ടിവന്നു. 14,657 മൃഗങ്ങളുടെയും ആറു ലക്ഷത്തിലധികം പക്ഷികളുടെയും ശവം മൂന്നുദിവസം കൊണ്ടു മറവുചെയ്തു. മൂന്നുലക്ഷം കിണറുകൾ അണുവിമുക്തമാക്കി. 6,92,966 കുടുംബങ്ങൾക്കാണ് പതിനായിരം രൂപ വീതം അടിയന്തര ധനസഹായം നൽകിയത്. സംസ്ഥാനത്തെ എങ്ങനെ പ്രളയം ബാധിച്ചു എന്നതിന്റെ ഏകദേശ ചിത്രം ഈ കണക്കുകളിൽനിന്നു കിട്ടും.
രക്ഷാപ്രവർത്തനം പൂർത്തിയായശേഷം നഷ്ടപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ പുനഃസ്ഥാപിക്കാനാണ് ശ്രമിച്ചത്. 16,954 കിലോമീറ്റർ റോഡിന്റെ കേടുപാടു തീർത്തു. 25.6 ലക്ഷം വൈദ്യുതിബന്ധങ്ങൾ പുനഃസ്ഥാപിച്ചു. പൂർണമായി തകർന്ന 15,521 വീടുകളുടെ പുനർനിർമാണം നടക്കുന്നു. പ്രളയബാധിതമായ എല്ലാ മേഖലകളിലും ഇത്തരം പ്രവർത്തനങ്ങൾ നടന്നു. അതിന്റെ അടുത്ത ഘട്ടമാണ് പുനർനിർമാണം.
പുനർനിർമാണം എങ്ങനെയാവണമെന്നതിന്റെ കാഴ്ചപ്പാട് വ്യത്യസ്ത മേഖലകളിലെ വിദഗ്ധരുടെയും അവരുടെ പഠനങ്ങളുടെയും സഹായത്തോടെയാണു സംസ്ഥാന ഗവണ്മെന്റ് രൂപപ്പെടുത്തിയത്. അതിന്റെ തുടർച്ചയായി റീബിൽഡ് കേരള വികസനപദ്ധതി മന്ത്രിസഭ അംഗീകരിച്ചു. ജലവിഭവം, ശുചിത്വം, നഗരവികസനം, റോഡുകളും പാലങ്ങളും, ഗതാഗതം, വനസംരക്ഷണം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലെ പ്രശ്നങ്ങൾ സമഗ്രമായി അപഗ്രഥിച്ചു. അതിൽനിന്നാണ് കേരള പുനർനിർമാണ പരിപ്രേക്ഷ്യം രൂപപ്പെടുത്തിയത്.
നമ്മുടെ രക്ഷാപ്രവർത്തനവും പ്രളയകാലത്തെ അതിജീവനവും ലോകത്താകെ പ്രശംസിക്കപ്പെട്ടതാണ്. മാതൃകയാക്കാവുന്ന അനുഭവങ്ങളാണു നാം ചരിത്രത്തിൽ അടയാളപ്പെടുത്തിയത്. ലഭിക്കേണ്ട സഹായങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന ഇടപെടൽ പല ഭാഗത്തുനിന്നും ഉണ്ടായി. അത്തരം തടസപ്പെടുത്തലുകൾക്കു മുന്നിൽ നാം തളർന്നില്ല. അതിജീവനത്തിന്റെയും മുന്നേറ്റത്തിന്റെയും നിശ്ചയദാർഢ്യമായാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (ആർകെഐ) ഏറ്റെടുത്തത്. ഇതു സർക്കാരിന്റെ മാത്രം ഒരു പരിപാടിയല്ല.
പുനർനിർമാണത്തിന് ആവശ്യമായ പണം നിലവിലുള്ള രീതികളിൽ ആർജിക്കാൻ കഴിയാത്തതാണ്. പ്രളയാനന്തരം ഐക്യരാഷ്ട്രസഭാ ഏജൻസികൾ തയാറാക്കിയ കണക്കുകൾ പ്രകാരം 31,000 കോടി രൂപയുടെ നഷ്ടമാണു കേരളത്തിനുണ്ടായത്. ഇതു നമ്മുടെ ആഭ്യന്തര വരുമാനത്തിന്റെ നാലുശതമാനത്തോളം വരും. ഈ തുക എങ്ങനെ കണ്ടെ ത്തും എന്നതാണു സംസ്ഥാനത്തിനു മുന്നിലുണ്ടായ പ്രധാന പ്രശ്നം. പണം മാത്രം പോര, ആധുനികമായ ശാസ്ത്ര സാങ്കേതിക സഹായവും വേണം.
പ്രളയഘട്ടത്തിൽ സഹായസന്നദ്ധതയുമായി ലോകമെമ്പാടുംനിന്നു വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും സർക്കാരുകളും മുന്നോട്ടുവന്നു. പുനർനിർമാണ ഉദ്യമത്തിൽ പങ്കാളിത്തം വഹിക്കാനും വിവിധ മേഖലകളിൽനിന്ന് അത്തരം സന്നദ്ധത പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ തയാറാവുന്ന ഏജൻസികളും സ്ഥാപനങ്ങളും ഒത്തുചേർന്ന സംഗമമാണ് ജൂലൈ 15ന് കോവളത്ത് സംഘടിപ്പിച്ചത്. വികസന പങ്കാളികളുടെ ആ സംഗമത്തിൽ ലോകബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും ഏജൻസികളും വിവിധ മേഖലകളിലെ സാമ്പത്തിക-സാങ്കേതിക വിദഗ്ധരും പങ്കാളികളായി.
കേരളത്തിന്റെ പുനർനിർമാണത്തിന് സർക്കാർ വിഭാവനം ചെയ്യുന്ന പരിപാടിയുടെ സമഗ്രമായ പരിചയപ്പെടുത്തലായിരുന്നു കോണ്ക്ലേവിന്റെ പ്രധാന അജൻഡ. നേരത്തേ തന്നെ ഈ രേഖയെ ആസ്പദമാക്കി ലോകബാങ്കുമായി വിവിധ തലത്തിൽ ചർച്ച നടന്നിരുന്നു. അതിന്റെ ഭാഗമായി 500 ദശലക്ഷം ഡോളറിന്റെ (ഏതാണ്ട് 3500 കോടി രൂപ) ഡെവലപ്മെന്റ് പോളിസി ലോണ് ലോകബാങ്ക് അനുവദിച്ചു. ഇതിന്റെ ആദ്യ ഗഡുവായി 250 ദശലക്ഷം ഡോളറാണ് ലഭിക്കുന്നത്. അതിൽ 160 ദശലക്ഷം ഡോളറിന്റെ വായ്പയ്ക്ക് നാലുവർഷത്തെ മൊറോട്ടോറിയവും 30 വർഷത്തെ തിരിച്ചടവ് കാലാവധിയുമുണ്ട്. ഒന്നര ശതമാനമാണ് പലിശനിരക്ക്. അതിൽ ബാക്കിവരുന്ന 90 ദശലക്ഷം ഡോളറിന്റെ തിരിച്ചടവ് കാലയളവ് 18 വർഷമാണ്. നാലുവർഷത്തെ മൊറോട്ടോറിയം ലഭിക്കും. പലിശനിരക്ക് നാലുമുതൽ 4.5 ശതമാനം വരെയാണ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ ലോകബാങ്ക് വികസന പങ്കാളിയായി അംഗീകരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നാനാഭാഗത്തുനിന്നു വന്ന സംഭാവനയും ഇവിടെ എടുത്തുപറയേണ്ട താണ്. 4,106.38 കോടി രൂപയാണ് ഇതുവരെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത്. അതിൽ 2,041.34 കോടി രൂപ ഇതിനകം ചെലവിട്ടുകഴിഞ്ഞു. മത്സ്യത്തൊഴിലാളി ഭവന നിർമാണത്തിനുൾപ്പെടെ ഈ തുക ചെലവഴിക്കുന്നതിനു തീരുമാനമെടുത്തിട്ടുണ്ട്.
അതിജീവനത്തിന്റെയും നവകേരള സൃഷ്ടിയുടെയും ഭാഗമായുള്ള പൊതുസംഗമങ്ങൾ ജൂലൈ 20ന് സംസ്ഥാനത്തിന്റെ 14 ജില്ലാ കേന്ദ്രങ്ങളിലും നടക്കുകയാണ്. പൂർത്തിയായ വീടുകളുടെ താക്കോൽദാനം ഉൾപ്പെടെ ഈ പരിപാടികളിൽ നടക്കും.
പിണറായി വിജയൻ മുഖ്യമന്ത്രി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.