കൊച്ചി: സ്രാവ്-തിരണ്ടിയിനങ്ങളുടെ സംരക്ഷണം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് സംയുക്ത ചർച്ച നടത്തുന്നതിനു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഈ മേഖലയിലെ ശാസ്ത്രജ്ഞരും ഗവേഷകരും ഇന്നു മുതൽ നാലു ദിവസം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) സംഗമിക്കും.
ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷനും (എഫ്എഒ) സിഎംഎഫ്ആർഐയും സംയുക്തമായാണു രാജ്യാന്തര പാനൽ ചർച്ച സംഘടിപ്പിക്കുന്നത്.സ്രാവ്-തിരണ്ടി മത്സ്യബന്ധനം, സംരക്ഷണം, വിപണനം എന്നിവ കാര്യക്ഷമമാക്കുന്നതിനു രാജ്യാന്തരതലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണു വിദഗ്ധർ ചർച്ച ചെയ്യുക. ഏറ്റവും കൂടുതൽ വംശനാശഭീഷണിക്കു വിധേയമാകുന്ന സ്രാവ്, തിരണ്ടി എന്നിവയുടെ സുസ്ഥിര പരിപാലനത്തിനും സംരക്ഷണത്തിനും നിർണായകമാകുന്ന നിർദേശങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുത്തും.
ആഗോളതലത്തിൽ പ്രശസ്തരായ ശാസ്ത്രജ്ഞരും ഗവേഷകരുമാണ് ചർച്ച നയിക്കുന്നത്. എഫ്എഒയുടെ പ്രതിനിധികളും ഇന്ത്യയിൽനിന്നുള്ള ശാസ്ത്രജ്ഞരും പങ്കെടുക്കും. നിലവിൽ ഈ മേഖലയിൽ ഉപയോഗിച്ചുവരുന്ന ഗവേഷണരീതികളും അനുഭവങ്ങളും വിദഗ്ധർ പങ്കുവയ്ക്കും. യുകെ, ഓസ്ട്രേലിയ, മെക്സിക്കോ, ഇറ്റലി, ബ്രസീൽ, അർജന്റീന, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, പെറു, നൈജീരിയ, സോമാലിയ, മ്യാൻമാർ, നമീബിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ് ചർച്ചയിൽ പങ്കെടുക്കുന്ന വിദേശ പ്രതിനിധികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.