തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ നഷ്ടമായത് 112 ജീവനുകൾ. മണ്ണിനടയിൽപ്പെട്ട 31 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മലപ്പുറത്ത് 23 പേരെയും വയനാട്ടിൽ ഏഴു പേരെയും കോട്ടയത്ത് ഒരാളെയുമാണു കണ്ടെത്താനുള്ളത്.
മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും അവസാന ആളെയും കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരുമെന്നു ദുരന്ത നിവാരണ അഥോറിറ്റി അധികൃതർ അറിയിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്- 48 പേർ. കോഴിക്കോട്ട് 17 പേരും വയനാട്ടിൽ 12 പേരും മരിച്ചു. കണ്ണൂരും തൃശൂരും ഒൻപതു പേർ വീതവും ആലപ്പുഴയിൽ ആറും ഇടുക്കിയിൽ അഞ്ചു പേരും മരിച്ചു. കോട്ടയം, കാസർഗോഡ് ജില്ലകളിൽ രണ്ടു പേർ വീതവും പാലക്കാട്ട് ഒരാളും മരിച്ചു.
മഴ കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. സംസ്ഥാനത്ത് ഇപ്പോൾ 891 ക്യാന്പുകളിലായി 1.47 ലക്ഷം പേരാണു കഴിയുന്നത്- 46,450 കുടുംബങ്ങൾ.
തകർന്നത് 13,081 വീടുകൾ
തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ സംസ്ഥാനത്താകെ 13,081 വീടുകൾ തകർന്നു. 1116 വീടുകൾ പൂർണമായും 11,935 വീടുകൾ ഭാഗികമായും തകർന്നു. വയനാട്ടിലാണ് ഏറ്റവും കൂടുതൽ വീടുകൾ തകർന്നത്- 5970 വീടുകൾ. 535 എണ്ണം പൂർണമായും 5435 എണ്ണം ഭാഗികമായും തകർന്നു.
മലപ്പുറം ജില്ലയിൽ 1954 വീടുകളാണു തകർന്നത്. മറ്റു ജില്ലകളിൽ പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ പട്ടിക: തിരുവനന്തപുരം- 10, 196. കൊല്ലം- നാല്, 204. പത്തനംതിട്ട- മൂന്ന്, 84. ആലപ്പുഴ- 28, 423. കോട്ടയം- 11, 209. ഇടുക്കി- 64, 341. എറണാകുളം- അഞ്ച്, 69. തൃശൂർ- 22, 219. പാലക്കാട്- 58, 477. കോഴിക്കോട്- മൂന്ന്, 154. കണ്ണൂർ- 133, 2022. കാസർഗോഡ്- 31, 358.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.