തിരുവനന്തപുരം: ഇടിമിന്നൽ ഏൽക്കാനുള്ള കാരണങ്ങൾ സംബന്ധിച്ച് ശാസ്ത്രീയ പഠനവും പരിശോധനയും നടത്തുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. 2013 മുതൽ 2019 വരെ ഇടിമിന്നലേറ്റ് മരിച്ചവരുടെ നിരക്ക് കുറയുകയാണ്.
2013നു മുന്പ് വർഷത്തിൽ 35 പേരാണ് ഇത്തരത്തിൽ മരിച്ചതെങ്കിൽ 2013 മുതൽ 2019 വരെയുള്ള കാലയളവിൽ മരിച്ചവരുടെ എണ്ണം 89 ആണ്. കെട്ടിടങ്ങൾക്ക് മിന്നൽ രക്ഷാചാലകം നിർബന്ധമാക്കുന്ന കാര്യവും വീടുകൾക്കു മുകളിൽ ലോഹതകിടുകൾ വിരിക്കുന്ന കാര്യവും പരിഗണിക്കും. കെട്ടിടങ്ങൾക്ക് ആവശ്യമായ സുരക്ഷ നിശ്ചയിക്കുന്നതിന് പ്രത്യേക നിയമനിർമാണം ആവശ്യമാണ്. ഇക്കാര്യങ്ങളും പരിശോധിക്കാമെന്ന് എൻ. ഷംസുദ്ദീൻ, പ്രഫ.ആബിദ് ഹുസൈൻ തങ്ങൾ, പി. ഉബൈദുള്ള, ടി.വി. ഇബ്രാഹിം, രമേശ് ചെന്നിത്തല, പി.സി. ജോർജ് എന്നിവരെ മന്ത്രി അറിയിച്ചു.
22.63 ലക്ഷം ഏക്കർ പുറമ്പോക്ക്: മന്ത്രി
സംസ്ഥാനത്തെ പുറമ്പോക്ക് ഭൂമിയുടെ വിസ്തീർണം 22.63 ലക്ഷം ഏക്കറാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ഉടമസ്ഥരില്ലാതെ കിടക്കുന്ന ഭൂമികൾ 1964 ലെ നിയമപ്രകാരം സർക്കാരിലേക്ക് ഏറ്റെടുത്തിട്ടുണ്ട്. അപ്രകാരം 6282.67 ഏക്കറാണ് ഏറ്റെടുത്തത്. ഇത്തരത്തിൽ ഏറ്റെടുക്കുന്ന ഭൂമി സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ഭൂരഹിതരായവർക്ക് കൃഷി ചെയ്യുന്നതിനും ഭവനരഹിതർക്ക് വീടുവച്ചു നൽകുന്നതിനും പതിച്ചു നൽകുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. റീ സർവേയുമായി ബന്ധപ്പെട്ട് നിലവിൽ പരാതികൾ ഉയർന്നിട്ടുണ്ട്. ഇവിടങ്ങളിൽ അഡീഷണൽ തഹസിൽദാറിന്റെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനുള്ള സംവിധാനം ഏർപ്പെടുത്തി. 1664 വില്ലേജുകളിൽ 906 എണ്ണത്തിന്റെ റീസർവെ നടപടികൾ പൂർത്തിയാക്കി റവന്യു വകുപ്പിന് കൈമാറി. ശേഷിക്കുന്ന 30 വില്ലേജുകളുടെ റീസർവെ നടപടികൾ നടന്നുവരികയാണ്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കോടതികളിൽ നിലനിൽക്കുന്ന കേസുകളിൽ എത്രയും പെട്ടെന്ന് തീർപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുല്ലക്കര രത്നാകരൻ, കെ.രാജൻ, ഗീതാ ഗോപി, ഇ.ടി. ടൈസണ് എന്നിവരെ മന്ത്രി അറിയിച്ചു.
കംപ്യൂട്ടർ ശൃംഖല സ്ഥാപിക്കും: മന്ത്രി ജി. സുധാകരൻ
പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെ അവസ്ഥ, വാഹന സാന്ദ്രത, ഗുണനിലവാരം എന്നിവയുടെ തുടർച്ചയായ വിശകലനത്തിനായി കംപ്യൂട്ടർ നെറ്റ്വർക്ക് സംവിധാനവും നിരത്തുപരിപാലന നിർവഹണ പദ്ധതിയും നടപ്പാക്കാനുള്ള നടപടികൾ നടന്നുവരികയാണെന്ന് മന്ത്രി ജി. സുധാകരൻ. പ്രാരംഭഘട്ടമായി 4300 കിലോമീറ്റർ റോഡ് സർവേ നടത്തും. ഇതിനുള്ള നോഡൽ ഏജൻസിയായി ന്യൂഡൽഹി ആസ്ഥാനമായ കേന്ദ്ര റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് 18 മാസ കാലാവധിയിൽ കരാർ നൽകിയിട്ടുണ്ട്. അടുത്ത അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട മുഴുവൻ റോഡുകളുടെയും അടിസ്ഥാനവിവരങ്ങൾ ഡിജിറ്റൈസ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
3152 വിദ്യാലയങ്ങളിൽ കുട്ടികൾ തീരെ കുറവ്: മന്ത്രി രവീന്ദ്രനാഥ്
നടപ്പ് അധ്യയനവർഷം സംസ്ഥാനത്ത് മതിയായ എണ്ണം വിദ്യാർഥികളില്ലാത്ത 3152 വിദ്യാലയങ്ങളുണ്ടെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. സർക്കാർ മേഖലയിൽ 1483 വിദ്യാലയങ്ങളും എയ്ഡഡ് മേഖലയിൽ 1669 വിദ്യാലയങ്ങളും ഉൾപ്പെടെയാണിത്.
സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫീസുകളിൽ ആദ്യഘട്ടമെന്ന നിലയിൽ 144 ബ്രാഞ്ച് ഓഫീസുകളിലും ഏഴ് റീജണൽ ഓഫീസുകളിലും സിസിടിവി സൗകര്യമൊരുക്കാൻ ഈ മാസം നാലിന് ഓർഡർ നൽകി. കെൽട്രോണിന് യൂണിറ്റ് ഒന്നിന് 1,46,500 രൂപ നിരക്കിലാണ് കരാർ നൽകിയത്.
മൂന്നുവർഷം ലോട്ടറിയിലൂടെ 25691 കോടി രൂപ: മന്ത്രി തോമസ് ഐസക്
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ലോട്ടറി വില്പനയിലൂടെ 25,691.86 കോടിരൂപ സർക്കാർ ഖജനാവിലേക്ക് എത്തിയതായി മന്ത്രി തോമസ് ഐസക് അറിയിച്ചു. 2016-17 ൽ 7394.91 കോടിയും 2017-18ൽ 9034.25 കോടിയും 2018-19 ൽ 9262.7 കോടിയുമാണ് ലഭിച്ചത്. ഇക്കാലയളവിൽ സമ്മാന ഇനത്തിൽ 11,907.58 കോടി രൂപ വിതരണം ചെയ്തു. 2016-17 ൽ 3016.71 കോടിയും 2017-18 ൽ 4303.17 കോടിയും 2018-19ൽ 4587.70 കോടിയുമാണ് സമ്മാനമായി വിതരണം ചെയ്തത്.
പ്രി ഫാബ് സാങ്കേതികവിദ്യ ഉപയോഗിക്കും
വീടുനിർമാണത്തിന് പ്രി ഫാബ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഭവനനിർമാണ ബോർഡ് തീരുമാനിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. ഭവനനിർമാണ ബോർഡ് നടപ്പിലാക്കിയ ചോറ്റാനിക്കര സാഫല്യം ഭവന പദ്ധതിയിലെ 24 ഫ്ളാറ്റുകൾ പ്രി ഫാബ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് നിർമിച്ചത്. അതുപോലെ തോട്ടംതൊഴിലാളികൾക്കു വേണ്ടി റാപിഡ് മോണോലിത്തിക് ഡിസാസ്റ്റർ പ്രൂഫ് ടെക്നോളജി ഉപയോഗിച്ചും ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിമിംഗ് ടെക്നോളജി ഉപയോഗിച്ചും നിർമാണപ്രവൃത്തികൾ നടത്താൻ ഭവനനിർമാണ ബോർഡ് ഉദേശിക്കുന്നുണ്ട്. പ്രദേശത്തിന്റെ അവസ്ഥയും കെട്ടിടത്തിന്റെ ഗുണമേന്മയും അനുസരിച്ച് പ്രീ ഫാബ് വീടുകളുടെ ചെലവ് ചതുരശ്ര അടിക്ക് 1500 രൂപ മുതൽ 3000 രൂപ വരെയാണ് കണക്കാക്കുന്നത്. സാങ്കേതികവിദ്യയിലെ വൈവിധ്യം, നിർമാണ സാമഗ്രികളുടെ ഗുണമേന്മഎന്നിവയ്ക്കനുസരിച്ച് വീടുകളുടെ ആയുസ് 30 വർഷം എന്നാണ് കണക്കാക്കുന്നതെന്ന് സി.എഫ്. തോമസ്, റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, എൻ. ജയരാജ് എന്നിവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.
അനധികൃത ഭൂമി വീണ്ടെടുക്കും
ആരാധനാലയങ്ങൾ അടക്കമുള്ള സ്ഥാപനങ്ങൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി കണ്ടെത്തി താലൂക്ക് സർവേയർ മുഖാന്തിരം അളന്നുതിരിച്ച് കേരള ഭൂസംരക്ഷണ നിയമപ്രകാരം സർക്കാരിലേക്കു വീണ്ടെടുക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുള്ളതായി മന്ത്രി ഇ. ചന്ദ്രശേഖരൻ. അത്തരത്തിൽ ഏതാനും ഭൂമി കണ്ടെത്തിയിട്ടുണ്ട്. വർഷങ്ങളായി സ്ഥാപനങ്ങൾ കൈവശം വച്ച ഭൂമി വ്യവസ്ഥകൾക്കു വിധേയമായി ഓരോ സ്ഥാപനത്തിന്റെയും പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ ഭൂമി പാട്ടത്തിനോ അല്ലെങ്കിൽ അതിന്റെ കന്പോളവില ഈടാക്കിയോ പതിച്ചുനൽകുന്നതിനുള്ള നിർദേശം പരിഗണിച്ചുവരുന്നതായി പി.കെ. ബഷീർ, പി.അബ്ദുൽ ഹമീദ്, പി.കെ. അബ്ദുൽ റബ്, എം.സി. കമറുദ്ദീൻ എന്നിവരെ അറിയിച്ചു.
സ്പീക്കർക്ക് ജന്മദിന ആശംസയുമായി പി.സി. ജോർജ്
തിരുവനന്തപുരം: ചോദ്യോത്തരവേളയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ജന്മദിനം ഓർമിപ്പിച്ച് പി.സി. ജോർജ്. മിന്നൽരക്ഷാ കവചങ്ങൾ സംബന്ധിച്ച ഉപചോദ്യം ചോദിക്കാനായി സ്പീക്കർ ക്ഷണിച്ചപ്പോഴാണ് ജോർജ് ഇക്കാര്യം പറഞ്ഞത്.
ചോദ്യത്തിനു മുമ്പ് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട് എന്ന മുഖവുരയോടെ ജോർജ് പറഞ്ഞത് ഇങ്ങനെ: ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ അങ്ങ് നിയമസഭാ വളപ്പിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പക്ഷേ ആരും അങ്ങയെ സ്മരിച്ചില്ല. സഭയുടെ നാഥനായ അങ്ങയുടെ ജന്മദിനമാണ്. അങ്ങേക്ക് ഞങ്ങൾ വളരെ ആത്മാർഥമായി ജന്മദിനാശംസ നേരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.