എസി കനാൽ തുറക്കണം, ജലപാതകളുടെ ആഴം കൂട്ടണം
ജലനിരപ്പ് അല്പമൊന്നുയര്ന്നാല്പോലും റോഡുകളില്‍ വെള്ളംകയറി വാഹനഗതാഗതം മുടങ്ങുന്നതു പതിവായിട്ടും ശാശ്വതപരിഹാരനടപടികളെക്കുറിച്ചു ചിന്തിക്കാന്‍ ആരും തയാറാകുന്നില്ല. എസിറോഡിലാണെങ്കില് തെക്കേക്കര ഭാഗത്താണ് സ്ഥിരമായി വെള്ളംകയറിക്കിടക്കാറുള്ളത്. എസി കനാല്‍ തുറക്കുകയും റോഡിന്റെ ഉയരം കൂട്ടുകയും തോടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജലപാതകളുടേയും ആഴം വര്‍ധിപ്പിക്കുകയും ചെയ്താല്‍ ഇവിടുത്തെ വെള്ളക്കെട്ടിനു പരിഹാരമാകും. സുഗമമായി ഒഴുകിപ്പോകാന്‍ നദിക്ക് അതിന്റേതായ ഇടം ഒരുക്കി നല്കിയാല്, കരകവിഞ്ഞ് എല്ലായിടത്തും ദുരിതം വിതയ്ക്കുന്ന ഇപ്പോഴത്തെ അവസ്ഥ ഒഴിവാകും.
തെക്കേക്കരയിലെ മൂല പൊങ്ങമ്പ്ര പോലുള്ള പാടശേഖരങ്ങളില്‍ വലിയഎന്ജിന് ഉപയോഗിച്ച് പമ്പിംഗ് നടത്തി എസിറോഡിലെ ഗതാഗതം പുനഃസ്ഥാപിക്കുന്ന പതിവ് ഏതാനും വര്‍ഷങ്ങളായി നിലവിലുണ്ട്. റോഡിനോടു ചേര്‍ന്നുള്ള എല്ലാ പാടശേഖരങ്ങളിലും ഇതേരീതിയില്‍ നിയന്ത്രിത പമ്പിംഗിലൂടെ ജലനിരപ്പു ക്രമീകരിച്ചുനിര്ത്താനുള്ള സ്ഥിരം പദ്ധതികള്‍ ആവിഷ്കരിച്ചു കാര്യക്ഷമമായി നടപ്പാക്കുകയാണു വേണ്ടത്.
പമ്പിംഗിനുള്ള ഉത്തരവാദിത്വം മുഴുവന്‍ പാടശേഖരസമിതികളുടെ തലയില്‍ കെട്ടിയേല്പ്പിക്കുന്നതിനു പകരം, സര്‍ക്കാര്‍ നിയന്ത്രണത്തിലും ചെലവിലും പഴയ ആര്- ബ്ലോക്ക് മോഡലില്‍ പമ്പിംഗ് നടത്തണം. ഇതിനായി ആദ്യമേ തന്നെ പാടശേഖരങ്ങളുടെ പുറംബണ്ട് ഉയര്‍ത്തി ബലപ്പെടുത്തണം. ഒരിക്കലുയര്ത്തിയ ബണ്ട് വെട്ടിനിരത്തുന്നത് ശിക്ഷാര്‍ഹമാക്കുകയും വേണം. സ്വന്തം സ്ഥലത്തെ ബണ്ട് സ്വന്തം ഉത്തരവാദിത്വത്തില്‍ ഓരോരുത്തരും സംരക്ഷിക്കണം. പെട്ടിയും പറയ്ക്കു പകരം ഉപയോഗിക്കാനാകുന്ന കാര്യക്ഷമതയുള്ള ഒരു എന്ജിന് പമ്പെങ്കിലും ഒാരോ പാടശേഖരത്തിനും ലഭ്യമാക്കണം. നെല്ക്കൃഷിയില്ലെങ്കിലും പമ്പിംഗ് സബ്സിഡിയും ഇതരചെലവുകളും സര്‍ക്കാര്‍ തന്നെ വഹിക്കുകയും വേണം.
വര്‍ഷകാലത്ത് നെല്‍ക്കൃഷി ഒഴിവാക്കുന്നതാകും നല്ലത്. നെല്‍ക്കൃഷിക്കുവേണ്ടി പാടശേഖരത്തിലെ വെള്ളം പൂര്‍ണമായി വറ്റിച്ചാല്‍, പ്രളയജലത്തിന്റെ സമ്മര്‍ദം മൂലം ബണ്ടുകളില്‍ മടവീഴ്ചയ്ക്കുള്ള സാധ്യതകള്‍ ഏറെയാണ്. ഇതേസമയം നിയന്ത്രിത പമ്പിംഗാണെങ്കില്, പ്രളയ ജലനിരപ്പുയരുന്നതിന് ആനുപാതികമായി പാടശേഖരത്തിനുള്ളിലെ വെള്ളവും ക്രമീകരിച്ച് മടവീഴ്ച ഒഴിവാക്കാനാകും. ഇക്കാലയളവില്‍ പാടത്തിനുള്ളില്‍ മീനും താറാവുമൊക്കെ കൃഷി ചെയ്യുകയുമാകാം. കരകൃഷിക്കും കാലിവളര്‍ത്തലിനും തടസമുണ്ടാവുകയുമില്ല. അഥവാ ഇനി പരിധിവിട്ടു വെള്ളം ഉയര്‍ന്നാലും നെല്ലിനു സംഭവിക്കുന്നതു പോലെ മീനും താറാവുമൊന്നും ആര്‍ക്കും പ്രയോജനപ്പെടാതെ നശിച്ചു പോകുമെന്നു പേടിക്കേണ്ടതുമില്ല.
ഉയര്‍ത്തിയ ബണ്ടിനും മീതെ വെള്ളംകയറുന്ന രീതിയില്‍ അനിയന്ത്രിത വെള്ളപ്പൊക്കമെങ്ങാനും ഉണ്ടാകുന്ന പക്ഷം, ഒന്നോ രണ്ടോ ദിവസം വെള്ളംകയറിക്കിടന്നാലും, വെള്ളം കുറയുന്ന മുറയ്ക്ക് പമ്പിംഗ് പുനരാരംഭിച്ച് പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. തൊഴുത്തിലും ടോയ്ലറ്റിലും അടുക്കളയിലും വഴിയിലുമെല്ലാം ഒരേ പോലെ വെള്ളംകയറി അനേകദിവസം വെള്ളക്കെട്ടില്കിടന്നു നരകിക്കേണ്ടിവരുന്ന, പാടശേഖരബണ്ടുകള്ക്കുള്ളില് താമസിക്കുന്നവര്‍ക്കെല്ലാം പമ്പിംഗ് വലിയൊരു ആശ്വാസമാകും.
വെള്ളംമൂടിക്കിടക്കുന്ന റോഡും വഴികളും ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളും, റോഡുകള്‍ക്കും വാഹനങ്ങള്ക്കുമുണ്ടാകുന്ന തകരാറുകളുമെല്ലാം ഒഴിവാക്കാനാകുന്നതും വലിയകാര്യമല്ലേ. ദുരിതാശ്വാസം നല്‍കുന്നതിനായി വഴിവിട്ടു ചെലവുകള്‍ നടത്തുന്നതിനേക്കാള്‍, നിയന്ത്രിത പമ്പിംഗ് പോലുള്ള പദ്ധതികള്‍ ആസൂത്രണമികവോടെ നടപ്പാക്കി ദുരിതങ്ങള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം. എലിവേറ്റഡ് ഹൈവേയിലോ, പാലം പൊളിച്ചു പണിയലിലോ, ഹൈടെക് അഭയ കേന്ദ്രങ്ങളിലോ ഒന്നുമല്ല മറിച്ച് ജനിച്ചനാട്ടില്‍ മനുഷ്യനെപ്പോലെ ജീവിക്കാന്‍ സഹായിക്കുന്ന പദ്ധതികളിലാണ് കുട്ടനാട്ടുകാർക്കു താത്പര്യം.
അച്ചാമ്മ ടീച്ചര്‍ (ചമ്പക്കുളം ഗ്രാമപഞ്ചാ യത്ത് മുൻ വൈസ്പ്രസിഡന്റ്)
ഫണ്ടുകള്‍ സാധാരണക്കാര്‍ക്കു പ്രയോജനപ്പെടണം
കുട്ടനാടിനുവേണ്ടി കാലാകാലങ്ങളിൽ അനുവദിക്കപ്പെടുന്ന ഫണ്ടുകള്‍ പാഴാകുന്നതിനും ധൂര്‍ത്തടിക്കുന്നതിനും ഇടയാകാത്തവിധം, സാധാരണക്കാര്‍ക്കു പ്രയോജനപ്പെടുന്ന രീതിയില്‍ വിനിയോഗിക്കുന്നതില്‍ ജാഗ്രതപുലര്‍ത്തണം. സാധാരണ ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ചല്ല, മറിച്ചു വന്‍ പദ്ധതികളെക്കുറിച്ചും അതിലൂടെ തങ്ങള്‍ക്കുകിട്ടുന്ന സ്വകാര്യ ലാഭത്തെക്കുറിച്ചുമൊക്കെയാണു പലരുടെയും ചിന്ത. ഇത്തരം സ്വാര്‍ഥതയും ഏകോപനമില്ലായ്മയും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയുമൊക്കെയാണു തുടരുന്നതെങ്കില്‍ കുട്ടനാട് പാക്കേജിനു സംഭവിച്ചതുപോലുള്ള ദുര്‍ഗതിയാകും ഇനിയും കുട്ടനാട്ടുകാരെ കാത്തിരിക്കുന്നത്.
ജനവാസകേന്ദ്രങ്ങളിലെ പാടശേഖരങ്ങള്‍ക്കുള്ളില്‍ വീടുകളിലും റോഡുകളിലുമെല്ലാം വെള്ളംകയറി ദുരിതമനുഭവിക്കുന്നവരുടെ മുറവിളിക്കു ചെവികൊടുക്കാതെയാണ്, ജനവാസമില്ലാത്ത കായല്‍ പ്രദേശങ്ങളില്‍ പൈലും സ്ലാബുംനാട്ടി പാക്കേജ് ആഘോഷം പൊടിപൊടിച്ചത്.
കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് 150 കോടിയോളം രൂപ അനുവദിച്ചിരുന്നതായി കേന്ദ്രമന്ത്രി രത്തന്‍ലാല്‍ കഠാരിയ പാര്‍ലമെന്റില്‍ അറിയിച്ചത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. ഈ ഫണ്ടിനൊക്കെ എന്തു സംഭവിച്ചു എന്നറിയാനുള്ള അവകാശമെങ്കിലും കുട്ടനാട്ടുകാര്ക്കില്ലേ..?
ഇടിഞ്ഞുപൊളിഞ്ഞു വെള്ളംമൂടിക്കിടന്ന ബണ്ടില്‍നിന്നു മനുഷ്യര്‍ വെള്ളത്തില്‍വീണു മരിച്ചിട്ടും അധികാരികള്‍ കണ്ണുതുറക്കാത്തത് കഷ്ടമാണ്. ബണ്ടുയര്‍ത്തി ബലപ്പെടുത്തലും ആര്-ബ്ലോക്ക് മോഡല്‍ നിയന്ത്രിത പമ്പിംഗും കാര്യക്ഷമമായി നടപ്പാക്കിയാല്‍ ഒട്ടേറെപ്പേരുടെ ദുരിതങ്ങള്ക്കതു പരിഹാരമാകും. നെല്ലുമാത്രമല്ല വാഴയും തെങ്ങും മരച്ചീനിയും മീനും താറാവുമെല്ലാം കൃഷിയെന്ന നിലയില്‍ കുട്ടനാട്ടില്‍ പ്രോത്സാഹിപ്പിക്കപ്പെടണം. രാസപദാര്‍ഥങ്ങളുടെ അമിതമായ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണം.
മൗലികാവകാശമായ കുടിവെള്ളത്തിന്റെ കാര്യത്തില്‍പോലും വീണ്ടും വീണ്ടും പറഞ്ഞു പറ്റിക്കലിനിരയായിട്ടും പ്രതികരിക്കാത്തവരാണു കുട്ടനാട്ടുകാര്‍. സൗകര്യവും താത്പര്യവുമുള്ള കുടുംബങ്ങള്‍ക്കെല്ലാം മഴവെള്ള സംഭരണി സ്ഥാപിക്കാനുള്ള സഹായം ലഭ്യമാക്കണം. പ്രാദേശികമായി ജലവിതരണത്തിനുള്ള സംവിധാനം ഓരോ പഞ്ചായത്തും ഉറപ്പുവരുത്തണം. മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്നതിനിടയാകാതെ, സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്വം എന്ന നിലയില്‍ സംസ്കരിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ എല്ലാ വീടുകള്‍ക്കും ഒരുക്കി നല്‍കണം.
ജോർജ് തോമസ്, കാവാലം
എക്കൽ കൊയ്ത്ത് മടക്കിക്കൊണ്ടുവരണം
കുട്ടനാടിനെ വലംവച്ചൊഴുകിപ്പോകുന്ന നദികൾ കൊണ്ടുവരുന്ന കലക്കവെള്ളത്തിൽ കൃഷിക്കാവശ്യമായ വളക്കൂറ് അലിഞ്ഞു ചേർന്നിട്ടുണ്ടെന്നു പഴമക്കാരായ കർഷകർ തിരിച്ചറിയുകയും അവർ അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. നെല്ലു വിളയിക്കാൻ രാസവളങ്ങളേക്കാളും രോഗകൃമി കീടങ്ങളെ നിയന്ത്രിക്കാൻ രാസകീടനാശിനികളേക്കാളും ശക്തി പ്രകൃതിദത്ത എക്കിലിനുണ്ട്. അതുകൊണ്ട് പഴയ കാലങ്ങളിൽ എക്കൽ നിറഞ്ഞ കിഴക്കൻ വെള്ളം നെൽപ്പാടങ്ങളിലും പുരയിടങ്ങളിലും കയറ്റി വിലപ്പെട്ട എക്കൽ സന്പത്ത് ചോർത്തിയെടുക്കുന്നതു പതിവായിരുന്നു. ഇതിനായി ഒന്നിടവിട്ട വർഷങ്ങളിൽ മാത്രമായിരുന്നു കൃഷിയുണ്ടായിരുന്നത്. ബാക്കി സമയങ്ങളിൽ നെൽപ്പാടങ്ങൾ പ്രളയജലത്തിൽ മുക്കിയിടും. ഇൗ സമയത്ത് തോടുകളിലും നദികളിലും വന്നടിയുന്ന എക്കലും ചെളിയും വാരിയെടുത്ത് പാടശേഖരങ്ങളുടെ പുറംബണ്ടുകൾ ഉയർത്തുകയും ബലപ്പെടുത്തുകയും ചെയ്യും. അതുവഴി കുട്ടനാട് പ്രളയഭീതിയിൽ നിന്ന് ഒഴിവാകുകയും ചെയ്യുമായിരുന്നു. പൂർവികരായ കർഷകർ ചെയ്തുവന്ന ഇൗ എക്കൽ കൊയ്ത്ത് തിരിച്ചുകൊണ്ടുവന്നാൽ കുട്ടനാടിന്റെ പകുതി പ്രശ്നങ്ങളും തീരും.
അതിനായി ചില നടപടികൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്. 1. എക്കൽ കൊയ്ത്തിനായി കുട്ടനാട്ടിൽ രണ്ടാം കൃഷി ( വർഷകൃഷി) ഉപേക്ഷിച്ച് വർഷകാലത്ത് പാടശേഖരങ്ങൾ പ്രളയജലത്തിൽ മുക്കിയിടുക. ഇങ്ങനെ ചെയ്താൽ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കുറയും. 2. കുട്ടനാടിന്റെ അന്തകനായി മാറിയ തോട്ടപ്പള്ളി സ്പിൽ വേയെക്കുറിച്ച് ഒരു പുനഃർവിചിന്തനം നടത്തുക. കുട്ടനാട്ടിൽ എത്തുന്ന വളക്കൂറുള്ള ടൺ കണക്കിന് എക്കലാണ് സ്പിൽവേ വഴി വെറുതെ കടലിലേക്ക് ഒഴുകിപ്പോകുന്നത്. അതിനുപകരം ജലാശയങ്ങളിൽ അടിഞ്ഞു കൂടുന്ന ചെളി വർഷംതോറും നീക്കി പ്രളയജലത്തെ ഉൾക്കൊള്ളാനുള്ള അവയുടെ വിസ്തൃതി വർധിപ്പിക്കുകയാണു വേണ്ടത്.
ഫാ. തോമസ്, ചങ്ങനാശേരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.