തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന ഗതാഗത പദ്ധതിയായ അതിവേഗ റെയിൽവേ പാതയ്ക്കു റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയ സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
സാധ്യതാ പഠന റിപ്പോർട്ട് പ്രകാരം 1,226 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ട ത്. നിലവിലുള്ള റെയിൽവേ ലൈനിന് സമാന്തരമായി പുതിയ പാത പോകുന്ന ഭാഗത്ത് റെയിൽവേക്കുള്ള അധിക ഭൂമി ഈ പദ്ധതിക്ക് ഉപയോഗിക്കാമെന്ന് റെയിൽവേ മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. തിരൂർ മുതൽ വടക്കോട്ടാണു സമാന്തര പാതയിലൂടെ അതിവേഗ റെയിൽ കടന്നുപോകുക. ഇവിടെ ഏകദേശം 200 ഹെക്ടർ ഭൂമി ഈ നിലയിൽ ലഭിക്കും. ബാക്കി ഏറ്റെടുത്താൽ മതിയാകും.
സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് ആവശ്യമായ ലാൻഡ് അക്വസിഷൻ സെല്ലുകൾ ഉടൻ ആരംഭിക്കും. ഇന്ത്യൻ റെയിൽവേക്കും സംസ്ഥാന സർക്കാരിനും തുല്യ ഓഹരിയുള്ള കന്പനിയാണ് 66,000 കോടി രൂപ ചെലവു വരുന്ന പദ്ധതി ഏറ്റെടുക്കുന്നത്.
അന്താരാഷ്ട്ര ധനകാര്യ ഏജൻസികളിൽ നിന്ന് വായ്പയെടുത്താണ് പദ്ധതി നടപ്പാക്കുക. ജർമൻ ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്, ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസി (ജൈക്ക) എന്നിവയുമായി വായ്പ സംബന്ധിച്ച് ചർച്ച നടക്കുകയാണ്.
നിർദിഷ്ട സെമി ഹൈസ്പീഡ് റെയിലിലൂടെ ഓടുന്ന വണ്ടികളുടെ വേഗം 200 കിലോമീറ്ററെന്നത് റെയിൽവേ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. അതനുസരിച്ച് തിരുവനന്തപുരത്തുനിന്ന് ഒന്നര മണിക്കൂർ കൊണ്ട് കൊച്ചിയിലും നാലു മണിക്കൂർകൊണ്ട് കാസർഗോട്ടും എത്താനാകും. 532 കിലോമീറ്ററാണ് പാതയുടെ മൊത്തം നീളം. പാതയുടെ ആകാശ സർവേയും ട്രാഫിക് സർവേയും പൂർത്തിയായി. 2020 മാർച്ചിൽ അലൈൻമെന്റിന് അവസാന രൂപമാകും. ഈ വർഷം തന്നെ നിർമാണം ആരംഭിക്കാനും 2024ൽ പൂർത്തിയാക്കുകയുമാണ് ലക്ഷ്യം.
തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ പത്ത് സ്റ്റേഷനുകളാണുണ്ടാകുക. കോച്ചുകൾക്ക് ആഗോള നിലവാരമുണ്ടാകും. സ്റ്റേഷനുകളിലും മികച്ച സൗകര്യമൊരുക്കും.അതിവേഗ റെയിൽ യാഥാർഥ്യമായാൽ റോഡുകളിലെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദിവസം 7,500 കാറുകളെങ്കിലും റോഡിൽ ഇറങ്ങില്ല. അഞ്ഞൂറോളം ചരക്കു ലോറികൾ റെയിൽ മാർഗമുള്ള ചരക്കുനീക്കത്തിലേക്ക് മാറും.
സൗരോർജം പോലുള്ള ഹരിതോർജം ഉപയോഗിച്ച് ട്രെയിൻ ഓടിക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ പാതയുടെ നിർമാണഘട്ടത്തിൽ വർഷം അരലക്ഷം പ്രദേശവാസികൾക്ക് തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്. പദ്ധതി പൂർത്തിയായാൽ ഉദ്ദേശ്യം പരോക്ഷ തൊഴിൽ ഉൾപ്പെടെ 11,000 പേർക്ക് ജോലി ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
യോഗത്തിൽ മന്ത്രി ജി.സുധാകരൻ, ചീഫ്സെക്രട്ടറി ടോം ജോസ്, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ എംഡി വി. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.