കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലിതേടി കേരളത്തിലേക്ക് എത്തുമ്പോള്‍ മലയാളികള്‍ തൊഴില്‍തേടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നു. 2019 ഡിസംബര്‍ 31 വരെയുള്ള കണക്കുപ്രകാരം 35,21,785 പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസമുള്ള തൊഴിലില്ലാത്തവരാണ് 35 ലക്ഷം കവിഞ്ഞിരിക്കുന്നത്. ഈ പട്ടികയില്‍ 8,432 ഡോക്ടര്‍മാരും 44,333 എന്‍ജിനിയര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്.
തൊഴിൽ കുറവ്
എംബിഎ ബിരുദം നേടിയവര്‍ 6062 പേരും എംസിഎ നേടിയവര്‍ 3,823 പേരുമാണ്. ബിഎസ്സി നഴ്സിംഗ് പാസായവര്‍ 13,239 പേരാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 5,42,037 പേര് പേര് രജിസ്റ്റര്‍ ചെയ്തു. കൊല്ലം-3,80,685, കോഴിക്കോട്-3,61,650, എറണാകുളം-3,35,218, ആലപ്പുഴ-2,97,607 എന്നിങ്ങനെ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരുടെ പട്ടിക നീളുന്നു.
ജോലിക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ഓരോവര്‍ഷവും വര്‍ധിക്കുമ്പോഴും തൊഴില്‍ നേടുന്നവരുടെ എണ്ണം ശരാശരി പതിനായിരത്തിനടുത്തു മാത്രമാണ്. 2016 മുതല്‍ 2019 വരെ 42,685 പേര്‍ക്കാണു തൊഴില്‍ ലഭിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കിയത് എറണാകുളം ജില്ലയിലാണ്.
6,570 പേര്‍ക്കു തൊഴില്‍ ലഭിച്ചു. തിരുവനന്തപുരത്ത് 5,652 പേര്‍ക്കും, കൊല്ലത്ത് 2,728 പേര്‍ക്കും, ആലപ്പുഴ 3,889 പേര്‍ക്കും തൊഴില്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ഓരോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും വിവിധ തസ്തികകളിലായി വിവിധ സംവരണ വിഭാഗങ്ങള്‍ക്കും വ്യത്യസ്ത സിനിയോറിട്ടിയുള്ളവര്ക്കുമാണു നിയമനം ലഭിച്ചിട്ടുള്ളത്.
പിൻവാതിൽ നിയമനം
സര്‍ക്കാര്‍ വകുപ്പുകളിലും സര്‍ക്കാരിനു കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലും കരാര്‍ നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ താത്കാലിക നിയമനങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന നിര്‍ദേശമുണ്ടെങ്കിലും വകുപ്പുതലത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടക്കുന്നെന്ന ആരോപണവും ശക്തമാണ്. 1959ലെ കമ്പല്‍സറി നോട്ടിഫിക്കേഷന്‍ ഓഫ് വേക്കന്‍സീസ് ആക്ട് പ്രകാരം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്താനും എക്സ്ചേഞ്ചുകളില്‍ അറിയിക്കാതെ അനധികൃത നിയമനം നടത്തിയിട്ടുണ്ടെങ്കില്‍ അവരെ പിരിച്ചുവിടാനും നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍, ഇതെല്ലാം നിയമത്തില്‍ ഒതുങ്ങുകയാണെന്നും അനധികൃത നിയമനം വ്യാപകമാണെന്നും ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നു.
ജോണ്സണ് വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.